The contents of this blog and the language used herein are "mature" and suited only for "grown-ups".

Apr 6, 2010

ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍



"ജ്യോതിഷവും ആ വക മായാവിദ്യകളുമൊക്കെ ദുര്‍ബലമനസ്സിന്റെ ലക്ഷണമാണ്. അവയ്ക്ക് നിങ്ങളുടെ മനസ്സില്‍ പ്രാധാന്യമേറുന്നുവെന്ന് കണ്ടാല്‍ ഉടന്‍ പോയൊരു ഡോക്ടറെ കാണണം, നല്ല ആഹാരവും കഴിച്ച് വിശ്രമിക്കണം"
-സ്വാമി വിവേകാനന്ദന്‍


ഹൈസന്‍ബെര്‍ഗിന്റെ അണ്‍സേട്ടനിറ്റി പ്രിന്‍സിപ്പിളും ഡാര്‍വിന്റെ പരിണാമസിദ്ധാന്തവും പതഞ്ജലി മഹര്‍ഷിയെക്കൊണ്ട് പറയിപ്പിച്ചുകളഞ്ഞ “ഡോ” ഗോപാലകൃഷ്ണനെപ്പറ്റി കഴിഞ്ഞ പോസ്റ്റില്‍ എഴുതിയിരുന്നല്ല്ലോ. ടിയാന്റെ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ആ പ്രസംഗം ഡിലീറ്റ് ചെയ്തുകളഞ്ഞെങ്കിലും മറ്റു ചില വിഡിയോകള്‍ അവിടെത്തന്നെയുണ്ട്. അതില്‍ ഈയുള്ളവന്റെ ശ്രദ്ധയാകര്‍ഷിച്ചത് ജ്യോതിഷം എന്ന സമ്പ്രദായത്തിനെ ജ്യോതിശ്ശാസ്ത്രം എന്ന സയന്‍സിന്റെ ചെലവില്‍ വെള്ളപൂശിയെടുക്കുക എന്ന ശ്രീമാന്‍ എന്‍. ഗോപാലകൃഷ്ണന്റെ ദൌത്യമാണ്. 13 ഭാഗങ്ങളുള്ള ഒരു ലെക്ചറിന്റെ സീരീസാണ് ഇത്. അതാണ് ഈ പോസ്റ്റിന്റെ വിഷയവും. (വിഡിയോകള്‍ പറ്റുന്നതു പോലെ വേഗം കണ്ടുതീര്‍ത്തേക്കുക, നാളെ സാധനം അവിടെ ഉണ്ടായില്ലെന്ന് വരും. അമ്പ് വരുമ്പോള്‍ മുണ്ടും വാരിപ്പിടിച്ച് ഓടുന്നതും ആര്‍ഷഭാരത സംസ്കാരത്തില്‍ പെടുമല്ലോ!)


ഡോ: ഗോപാലകൃഷ്ണന്‍ ജ്യോതിഷത്തെ സയന്‍സുമായി കൂട്ടിക്കെട്ടാനായി പിന്തുടരുന്ന യുക്തികളിലെ മണ്ടത്തരങ്ങളെ എടുത്തു കാട്ടാനാണ് പ്രധാനമായും ഇവിടെ ശ്രമിക്കുന്നത്. ഡോ:ഗോപാലകൃഷ്ണന്റെ പ്രസംഗത്തിലെ വസ്തുതാപരമായ തെറ്റുകളെയും ഗ്രഹനിലാഫലങ്ങളെപ്പറ്റി അടിച്ചുവിടുന്ന പുളുവിനെയും പറ്റി വിശദമായ ഒരു പോസ്റ്റ് ശ്രീ ഉമേഷ് തന്റെ ഗുരുകുലം ബ്ലോഗില്‍ എഴുതിയിട്ടുള്ളതിനോട് ചേര്‍ത്തു വേണം ഈ പോസ്റ്റ് വായിക്കാന്‍ എന്ന് വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.


ഗോപാലകൃഷ്ണന്റെ ലെക്ചറിലെ വാദങ്ങള്‍ ആറ്റിക്കുറുക്കിയാല്‍ ഇങ്ങനെ വരും :
ജ്യോത്സ്യത്തിലെ കാല്‍ക്കുലേഷനുകള്‍ പ്യുവര്‍ സയന്‍സാണ്...ജ്യോതിഷത്തിന്റെ പ്രവചനങ്ങള്‍ക്ക് ശാസ്ത്രത്തിലെ കാലാവസ്ഥാപ്രവചനത്തിലുള്ളതു പോലെയുള്ള കൃത്യതക്കുറവുകളെയുള്ളൂ.....ജ്യോതിഷപ്രവചനങ്ങള്‍ സയന്‍സനുസരിച്ച് വിശദീകരിക്കാനാവില്ല; ഗ്രഹനിലകളുടെ ഫലങ്ങളെ പൂര്‍വികര്‍ എങ്ങനെ കണ്ടെത്തി എന്നതിനു വിശദീകരണമില്ല........ശാസ്ത്രമനുസരിച്ച് വിശദീകരിക്കാനാവാത്ത പലതുമുണ്ട്........ഇന്ത്യന്‍ പൈതൃകത്തിലെ പല സംഗതികള്‍ക്കും വിശദീകരണം നല്‍കാന്‍ ആധുനികശാസ്ത്രം ഇനിയും കൊല്ലങ്ങള്‍ താണ്ടേണ്ടിയിരിക്കുന്നു.......ജ്യോതിഷപ്രവചനങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയുണ്ടോ എന്നതിനേക്കാള്‍ അവകൊണ്ട് പ്രയോജനമുണ്ടോ എന്ന് അന്വേഷിച്ചാല്‍ മതി......ജ്യോതിഷഫലപ്രവചനങ്ങളുടെ ശാസ്ത്രീയത പരീക്ഷിച്ചറിയാനുള്ള യുക്തിവാദികളുടെ ശ്രമങ്ങളില്‍ കാര്യമില്ല, അതുകൊണ്ടാര്‍ക്കും ഒരു നേട്ടവുമില്ല......ജ്യോതിഷപ്രവചനങ്ങള്‍ കൊണ്ട് പ്രയോജനങ്ങളുണ്ട്.........ജീവിതപ്രശ്നങ്ങള്‍ മുന്‍‌കൂട്ടിക്കാണാനും ഭാവിയെപ്പറ്റിയുള്ള തീരുമാനങ്ങള്‍ എടുക്കാനും ജ്യോതിഷം സഹായിക്കും.......ജ്യോതിഷം ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കപ്പെടേണ്ടതല്ല, വേണമെങ്കില്‍ സ്വീകരിക്കുക, വേണ്ടെങ്കില്‍ കളയുക......കൃത്യമായ ജ്യോതിഷപ്രവചനം നടത്താന്‍തക്കവണ്ണം “സാധന”യും പരിചയവും ഉള്ള ആളുകള്‍ ഉണ്ട്.
മെസൊപ്പൊട്ടേമിയ, ഭാരതം, ഗ്രീസ് തുടങ്ങിയ ഭൂവിഭാഗങ്ങളിലെ പ്രാചീന സംസ്കാരങ്ങളില്‍ ആകാശനക്ഷത്രങ്ങളും രാശികളും മനുഷ്യ ജീവിതത്തെ സ്വാധീനിക്കും എന്ന വിശ്വാസം രൂഢമൂലമായിരുന്നു. ജ്യോതിശ്ശാസ്ത്രത്തില്‍ കാര്യമായ പഠനങ്ങളും നിരീക്ഷണങ്ങളും നടത്തിയിരുന്ന പ്രാചീന വിദഗ്ധന്മാര്‍ അതേസമയം തന്നെ ഈ ആകാശദൃശ്യങ്ങള്‍ മനുഷ്യവിധിയില്‍ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റിയുള്ള സങ്കല്പങ്ങളെയും കൊണ്ടുനടന്നിരുന്നതായി നമുക്ക് കാണാം.ആ കാലഘട്ടത്തെ കണക്കിലെടുത്താല്‍ ഇതില്‍ അത്ഭുതമൊന്നുമില്ല. മന്ത്രവാദവും ക്ഷുദ്രക്രിയകളുമൊക്കെ പരിശീലിച്ചിരുന്നവരായിരുന്നു ആദ്യകാലത്തെ ചികിത്സകര്‍ ‍‍‍. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ അപ്പോത്തിക്കരികളെന്നറിയപ്പെട്ടിരുന്ന ഡോക്ടര്‍മാര്‍ ക്ഷുരകന്മാരായിരുന്നു. ശാസ്ത്രസാങ്കേതിക വിദ്യക്ക് പലവിധത്തില്‍ മുതല്‍ക്കൂട്ടായിട്ടുള്ള യന്ത്രങ്ങളും സിദ്ധാന്തങ്ങളും ഡിസൈന്‍ ചെയ്തു നല്‍കിയ പല പ്രശസ്ത ശാസ്ത്രകാരന്മാരും സാമൂഹികവും മതപരവുമായ അന്ധവിശ്വാസങ്ങളെ കൊണ്ടുനടന്നിരുന്നവരും അതിലും സംഭാവന നല്‍കിയിരുന്നവരും ആണ്. ഉദാഹരണത്തിന് ആധുനിക ഭൗതികശാസ്ത്രത്തിലെ എക്കാലത്തെയും വലിയപ്രതിഭയായ ഐസക് ന്യൂട്ടന് സാധാരണ ലോഹങ്ങളെ സ്വര്‍ണവും വെള്ളിയും പോലുള്ള അമൂല്യലോഹങ്ങളാക്കി പരിവര്‍ത്തിപ്പിക്കാന്‍ ഗൂഢസിദ്ധിയിലൂടെ സാധിക്കും എന്ന്‍ അവകാശപ്പെട്ടിരുന്ന ഒരു കപടശാസ്ത്രമായ ആല്‍ക്കെമിയില്‍ (alchemy) താല്പര്യമുണ്ടായിരുന്നു. താല്പര്യം മാത്രമല്ല, ഈ മേഖലയുടെ ‘സിദ്ധികളെ’ സംബന്ധിച്ച് പല പരീക്ഷണങ്ങളും അദ്ദേഹം നടത്തുകയും ചെയ്തിരുന്നു! ഗലെലേയോയുടെയും ന്യൂട്ടന്റെയും ശ്രേണിയില്‍ ശാസ്ത്രലോകം ഇന്ന് സ്ഥാനം നല്‍കുന്ന ജ്യോതിശ്ശാസ്ത്രകാരനായ യോഹാന്‍ കെപ്ലര്‍ കൊട്ടാരം ജ്യോത്സ്യനായും ജോലിചെയ്തിരുന്നു. “ജ്യോതിശ്ശാസ്ത്രം എന്ന ബുദ്ധിമതിയായ അമ്മയുടെ പൊട്ടിയായ മകളാണ് ജ്യോത്സ്യം” എന്ന് വരെ ജോത്സ്യത്തെ പരിഹസിച്ചിട്ടുള്ള കെപ്ലര്‍ വയറ്റുപ്പിഴപ്പിനു വേണ്ടിയാണ് താന്‍ കൊട്ടാരം ജ്യോതിഷിപ്പണി ചെയ്യുന്നതെന്ന് പച്ചയ്ക്ക് പറഞ്ഞിട്ടുമുണ്ട് ! ആധുനിക മെഡിക്കല്‍ ശാസ്ത്രത്തില്‍ ഹിപ്പോക്രാറ്റീസിനോളം തന്നെ പദവി നല്‍കിയിട്ടുള്ള രണ്ടാം നൂറ്റാണ്ടിലെ റോമന്‍ വൈദ്യനും ശസ്ത്രക്രിയാവിദഗ്ധനുമായ ഗാലന്‍ മറ്റൊരുദാഹരണമാണ്. ചന്ദ്രന്‍ വലിപ്പം കുറഞ്ഞിരിക്കുമ്പോള്‍ ജനിക്കുന്ന കുട്ടി അനോരോഗ്യവാനായിരിക്കുമെന്നൊക്കെ അദ്ദേഹവും വിശ്വസിച്ചിരുന്നതായി എഴുത്തുകളില്‍ കാണാം. നമ്മുടെ സുശ്രുത-കാശ്യപ-ചരകാദി ആചാര്യന്മാരും ഇതുപോലെ ഒരുവശത്ത് ശാസ്ത്രാന്വേഷണങ്ങളില്‍ മുന്തിയ സംഭാവനകള്‍ നല്‍കുകയും മറുവശത്ത് അന്ധവിശ്വാസങ്ങളെ പുണരുകയും ചെയ്തിട്ടുള്ളവരാണ്. ഇന്ത്യന്‍ ജ്യോതിശ്ശാസ്ത്ര വിദഗ്ധരും ഗണിതജ്ഞരുമായ ആര്യഭടന്‍, ഭാസ്കരാചാര്യന്‍ തുടങ്ങിയവരും ജ്യോത്സ്യത്തെ ഒരു സൈഡ് ബിസിനസ് ആയി കൊണ്ടുനടന്നിരുന്നു. വരാഹനെയും ബ്രഹ്മഗുപ്തനെയും പോലുള്ളവരാകട്ടെ ജ്യോതിശ്ശാസ്ത്ര പ്രതിഭാസങ്ങളില്‍ ശാസ്ത്രീയാന്വേഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും ജ്യോതിഷവും പ്രവചനവും മറ്റുമാണ് മുഖ്യ പ്രവര്‍ത്തനമേഖലയായി സ്വീകരിച്ചിരുന്നത്.

പറഞ്ഞുവന്നത്, ജ്യോതിശ്ശാസ്ത്രവിവരങ്ങള്‍ രേഖപ്പെടുത്തിയ പ്രാചീന ഗ്രന്ഥങ്ങളില്‍ തന്നെ പലപ്പോഴും വിധിവിശ്വാസത്തിലും സങ്കല്പങ്ങളിലും മാത്രം അടിസ്ഥാനമുള്ള ജ്യോതിഷ കാര്യങ്ങളും കാണുന്നതിന്റെ പൊരുളിനെ കുറിച്ചാണ്. ഇത് പ്രാചീനഭാരതസംസ്കാരത്തിന്റെ മാത്രം പ്രത്യേകതയല്ല, നമ്മുടേതിലും പുരാതനമായ സുമേറിയന്‍/മെസൊപ്പൊട്ടേമിയന്‍, ഈജിപ്ഷ്യന്‍ സംസ്കാരങ്ങളിലും, നമ്മുടേതിനു സമകാലീനമായ ഗ്രീക്ക്, ചൈനീസ് പ്രാചീന സംസ്കാരങ്ങളിലുമൊക്കെ ഇതായിരുന്നു സ്ഥിതി. സമൂഹത്തിന്റെയും അതിനെ സ്വാധീനിക്കുന്ന പ്രധാനമതങ്ങളുടെയും അന്ധവിശ്വാസങ്ങളില്‍ നിന്ന് മുക്തമായിരുന്നില്ല, അന്നത്തെ കാലത്ത് സയന്‍സ് പോലും.



ശ്രീ. ഗോപാലകൃഷ്ണനെപ്പോലുള്ള ജ്യോതിഷാനുകൂലികള്‍ ഉപയോഗിക്കുന്ന സ്ഥിരം തന്ത്രമുണ്ട് : പ്രാചീനകാലത്തുതന്നെ താരതമ്യേന നന്നായി വികസിച്ച ഒരു ശാസ്ത്രശാഖയായ ആസ്ട്രോണമിയെയും അതിന്റെ പ്രമാണഗ്രന്ഥങ്ങളിലെ കണക്കുകളെയും ചൂണ്ടിക്കാട്ടിയിട്ട് അത് ജ്യോതിഷത്തിന്റെ കൂടി ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിക്കല്‍. എന്താണിതിലെ വാസ്തവം ? ജ്യോതിഷത്തില്‍ ഉപയോഗിക്കുന്നു എന്ന് ഡോ: ഗോപാലകൃഷ്ണന്‍ പറയുന്ന "scientific astronomical calculations" ശരിക്കും ജ്യോതിശ്ശാസ്ത്രത്തില്‍ അങ്ങനെതന്നെയാണോ ? ജ്യോതിശ്ശാസ്ത്രത്തിന്റെ ശാസ്ത്രീയതയും മെച്ചങ്ങളും ജ്യോതിഷത്തിനും അവകാശപ്പെടാമോ ? നമുക്കു നോക്കാം :

ജ്യോതിശ്ശാസ്ത്രത്തെ സംബന്ധിച്ചു ലഭ്യമായ ഏറ്റവും പഴയ രേഖകള്‍ മെസൊപ്പൊട്ടേമിയന്‍ സംസ്കാരത്തിന്റേതാണ്. ബാബിലോണിനും ചുറ്റുമായി വളര്‍ന്ന ഒരു കാലഗണനാ സമ്പ്രദായം എന്ന നിലയ്ക്കാണ് പ്രാചീനകാലത്ത് ജ്യോതിശ്ശാസ്ത്രം ഉയര്‍ന്ന് വന്നത്. ഇന്നത്തെ ആസ്ട്രോണമിയുമായി നാമമാത്രമായ ബന്ധങ്ങളേ ഈ പ്രാചീന ജ്യോതിശ്ശാസ്ത്രത്തിലുണ്ടായിരുന്നുള്ളൂ എന്നത് ഒന്നാമത്തെ സത്യം. ആ ജ്യോതിശ്ശാസ്ത്രം തന്നെ "മനുഷ്യന്റെ ഭൂത-ഭാവി-വര്‍ത്തമാനങ്ങളെ സ്വാധീനിക്കുന്ന" ഗ്രഹങ്ങളുടെയും അഭൗമശക്തികളുടെയും ശാസ്ത്രമായിരുന്നില്ല എന്നത് രണ്ടാമത്തെ സത്യം. ഇന്ന് ഭാരതീയ പൈതൃകമായി വികസിച്ചതെന്ന് ഗോപാലകൃഷ്ണനെപ്പോലുള്ളവര്‍ നമ്മെ ധരിപ്പിക്കാന്‍ ശ്രമിക്കുന്ന പല ജ്യോതിഷ/ജ്യോതിശ്ശാസ്ത്ര വിശ്വാസങ്ങളും ബാബിലോണിലെയും ഗ്രീസിലെയും സാംസ്കാരിക സ്വാധീനങ്ങളിലൂടെ ഇന്ത്യയില്‍ എത്തിയതാണ് എന്നത് മൂന്നാമത്തെ സത്യം. ലോകത്തിലാകെത്തന്നെ ഓരോ പ്രദേശത്തെയും കൃഷി, കൊയ്ത്ത്, ആഘോഷങ്ങള്‍, മഴ, പട്ടിണി എന്നിവ മാറുന്നതനുസരിച്ച് ജ്യോതിശ്ശാസ്ത്രത്തില്‍ ഗണിക്കപ്പെടുന്ന കാലങ്ങള്‍ക്ക് "നന്മ"യും "തിന്മ"യും ഒക്കെ ആരോപിക്കപ്പെടുന്നതും വ്യത്യാസപ്പെടുന്നു എന്നത് നാലാമത്തെ സത്യം.

ജ്യോതിശ്ശാസ്ത്രത്തിലെ "കാല്‍ക്കുലേഷനുകള്‍" ആണ് ജ്യോതിഷത്തില്‍ ഉപയോഗിക്കുന്നത് എന്ന് ഗോപാലകൃഷ്ണന്‍ പറയുന്നത് മുഴുവനും തെറ്റല്ല. പക്ഷേ അത് ആധുനിക ആസ്ട്രോണമിയോട് കിടപിടിക്കുന്ന ശാസ്ത്രശാഖയാണെന്ന് പറയുന്നത് പുളുവാണ്. സൂര്യനെ ഗ്രഹങ്ങളാണ് ചുറ്റുന്നത് എന്നും, നക്ഷത്രങ്ങള്‍ ഗ്രഹങ്ങളേക്കാളൊക്കെ വളരെയധിക ദൂരത്താണ് സ്ഥിതിചെയ്യുന്നതെന്നും, വേട്ടക്കാരനെന്നും സിംഹമെന്നും ഭരണിയെന്നുമൊക്കെയുള്ള രൂപങ്ങള്‍ കൊടുത്ത് പ്രാചീനര്‍ നിര്‍മ്മിച്ച രാശികളെല്ലാം പലയിടത്തായി യാതൊരു ബന്ധമോ സ്വാധീനമോ ഇല്ലാതെ കിടക്കുന്ന നക്ഷത്രങ്ങളെ ആകാശത്ത് ഭാവനയില്‍ കുത്തുകള്‍ കൂട്ടിയോജിപ്പിക്കുമ്പോലെ ചേര്‍ത്തുവച്ച് ദിവ്യത്വമാരോപിച്ചതാണെന്നും തിരിച്ചറിഞ്ഞ് വികസിച്ച ശാഖയാണ് ആധുനിക ആസ്ട്രോണമി. പ്രാചീന ജ്യോതിശ്ശാസ്ത്രത്തിലെ "ശാസ്ത്രീയ"മെന്ന് വിചാരിച്ചിരുന്ന പലതിനെയും അബദ്ധങ്ങളായി തള്ളിക്കളഞ്ഞിട്ടുണ്ട് പുത്തന്‍ സാങ്കേതിക വിദ്യകള്‍ . ശരിക്കും ജ്യോത്സ്യത്തില്‍ ഉപയോഗിക്കുന്നു എന്ന് പറയുന്ന പ്രാചീന ജ്യോതിശ്ശാസ്ത്ര ആശയങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുമ്പോള്‍ ശ്രീമാന്‍ ഗോപാലകൃഷ്ണന്‍ അടിച്ചുവിട്ടതു മുക്കാലും പുളുവാണെന്ന് മനസ്സിലാവും. എല്ലാമൊന്നും സ്ഥലപരിമിതിമൂലം ഇവിടെ പറയാനാവില്ലെങ്കിലും ചില അടിസ്ഥാന കാര്യങ്ങള്‍ അടുത്ത അഞ്ച് ഉപശീര്‍ഷകങ്ങളിലായി വിശദീകരിക്കാം...



ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനുമടക്കം എല്ലാ ആകാശവസ്തുക്കളും നമുക്ക് ചുറ്റിനുമായി പ്രദക്ഷിണം വയ്ക്കുന്നു എന്ന് തോന്നും. ഭൂമി അതിന്റെ അച്ചുതണ്ടില്‍ നിന്ന് തിരിയുന്നതാണെന്നുള്ള ബോധമോ, ഭൂമി ഒരു ഗോളമാണെന്ന ധാരണയോ ഇല്ലാതിരുന്ന പ്രാചീന നിരീക്ഷകര്‍ക്ക് അങ്ങനെ തോന്നിയിരിക്കാനേ ഇടയുള്ളൂ. ഇങ്ങനെ നോക്കുമ്പോള്‍ രണ്ട് കാര്യങ്ങള്‍ പെട്ടെന്ന് ദൃശ്യമാവും - സൂര്യനും ചന്ദ്രനും അതിവേഗം "ഭൂമിയെ വലം വയ്ക്കുകയാണെ"ന്നും പശ്ചാത്തലത്തിലെ നക്ഷത്രങ്ങള്‍ ഒരു സ്ക്രീനില്‍ പതിപ്പിച്ച തിളക്കമാര്‍ന്ന പൊട്ടുകള്‍ പോലെ "ഭൂമിക്ക് ചുറ്റും തിരിയുക"യാണെന്നും. സൂര്യന്‍ ഭൂമിക്ക് ചുറ്റും കറങ്ങുന്നു എന്ന സങ്കല്പത്തില്‍ സുര്യന്റെ പരിക്രമണപഥത്തെ (orbit) ഒരു വൃത്തമായി കണ്ടാല്‍ ആ വൃത്തം പോകുന്ന വഴിയിലെ നക്ഷത്രക്കൂട്ടങ്ങളെ ചേര്‍ത്ത് വിളിക്കുന്ന പേരാണ് രാശിചക്രം എന്നത്. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ആകാശത്ത് ഒരു വലിയ സ്ക്രീന്‍ ഭൂമിക്ക് ചുറ്റും വലയം ചെയ്ത് കെട്ടിയിരിക്കുമ്പോലെ സങ്കല്പിച്ചിരിക്കുന്നതാണ് രാശിചക്രം. ഇതിനെ സൂര്യന്റെ സഞ്ചാരമനുസരിച്ച് 12 തുല്യ ഭാഗമാക്കിയാല്‍ ഓരോ ഭാഗത്തെയും ഓരോ രാശി എന്ന് വിളിക്കാം. ഒരു രാശിയില്‍ കാണുന്ന നക്ഷത്രങ്ങളില്‍ അടുത്തടുത്തു കിടക്കുന്ന "പൊട്ടുകളെ" കുത്തുകള്‍ പോലെ യോജിപ്പിച്ച് ഭാവനാത്മകമായ രൂപങ്ങള്‍ ആരോപിക്കുന്നതില്‍ പ്രാചീനര്‍ കാണിച്ച മിടുക്ക് കാരണം നമുക്ക് കാളയും ഞണ്ടും തേളും കരടിയും സിംഹവും ഒക്കെ കിട്ടി ! രാശിചക്രത്തിലെ ഒരു “കഷ്ണ”ത്തില്‍ ചില "കുത്തുകള്‍" യോജിപ്പിച്ചാല്‍ സിംഹത്തെപ്പോലെ ഒരു ചിത്രം കിട്ടുമെന്ന് ഭാവനയില്‍ കണ്ട് അതിനു "ചിങ്ങം" രാശി (ഗ്രീക്കില്‍ ലെയോണ്‍ , പാശ്ചാത്യരുടെ Leo) എന്നു പേരിട്ടു. മറ്റൊരു രാശിയിലെ ചില കുത്തുകള്‍ ചേര്‍ത്താല്‍ ആടു കിട്ടും - മേഷം രാശി, അഥവാ മേടം (ഗ്രീക്കുകാര്‍ക്ക് ക്രിയോസ്, ഇംഗ്ലിഷില്‍ Aries). ബി.സി 1800-നോളം പഴക്കമുള്ള ബാബിലോണിയന്‍ കളിമണ്‍ ഫലകങ്ങളിലൂടെയാണ് പൂര്‍‌വികര്‍ ഈ വിധം നക്ഷത്രക്കൂട്ടങ്ങളെ രൂപങ്ങളായി സങ്കല്പിച്ച് രാശികളെ നിര്‍മ്മിച്ചതിന്റെ ആദ്യ തെളിവുകള്‍ നമുക്ക് കിട്ടുന്നത്.


ബാബിലോണ്‍, ഈജിപ്ത്, ഗ്രീസ്, ഇന്ത്യ, ചൈന മുതലായ പല സംസ്കാരങ്ങളിലൂടെയും ഈ സങ്കല്പങ്ങള്‍ കയറിയിറങ്ങിയാണ് നാം ഇന്ന് കാണുന്ന ഭാരതീയജ്യോതിഷത്തില്‍ ഇവ എത്തിയിരിക്കുന്നത്. സ്വാഭാവികമായും ഓരോ രാജ്യത്തും രാശികള്‍ക്ക് സങ്കല്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ വ്യത്യസ്തമാണ്. ഉദാഹരണത്തിന് അമ്പെയ്യാന്‍ കുലച്ച ഒരു "വില്ല് " മാത്രം കണ്ട് നാമതിനെ ധനുസ്സ് അഥവാ ധനു എന്ന് വിളിക്കുന്നു (ഗ്രീക്കില്‍ ടോക്സോസിസ്). എന്നാല്‍ പാശ്ചാത്യ രീതിയില്‍ വില്ലിനു ഒരു വില്ലാളിയെക്കൂടി നല്‍കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവര്‍ക്കത് തൊട്ടപ്പുറത്തെ തേളിനെ(വൃശ്ചികം) അമ്പെയ്യുന്ന വില്ലാളിയാണ് (Sagittarius). മിഥുനം(Gemini) രാശിയാകട്ടെ ആദിമ ഭാരതീയ സങ്കല്പത്തില്‍ രണ്ട് പുരുഷന്മാരാണ് - അശ്വിനീ ദേവകള്‍. ഗ്രീക്കുകാര്‍ക്കും രണ്ട് ദേവന്മാര്‍ തന്നെ (കാസ്റ്ററും പോളക്സും). പില്‍ക്കാലത്തെ ഹോരശാസ്ത്രമനുസരിച്ച് ഇത് ഒരു ആണും ഒരു പെണ്ണുമായിരിക്കുന്നു. രാശികള്‍ക്ക് പേരുകൊടുത്തതിലെ ഭാവനാവിലാസം അതാത് സംസ്കാരത്തില്‍ ഒതുങ്ങുന്നില്ല, അന്യ സംസ്കാരങ്ങളിലെ ശേഷിപ്പും അവയിലുണ്ട്. ഉദാഹരണത്തിന് കുംഭം രാശിയെന്നത് കുടം വഹിക്കുന്ന ഒരാളാണെന്ന സങ്കല്പം ബാബിലോണിയന്‍ സംസ്കാരത്തിന്റെ ശേഷിപ്പാണ്. കുംഭം രാശിയിലൂടെ സൂര്യന്‍ സഞ്ചരിക്കുന്ന കാലത്ത് (എന്നുവച്ചാല്‍ ആകാശ സ്ക്രീനില്‍ ആ ഭാഗത്ത് സൂര്യന്‍ എത്തുന്നകാലത്ത്) ബാബിലോണില്‍ മഴയാണ്. ഈ സങ്കല്പം ഗ്രീക്ക്-റോമന്‍ സംസ്കാരത്തിലെത്തിയപ്പോള്‍ അവര്‍ക്ക് ആ കുടമേന്തിയ മനുഷ്യന്‍ ദൈവങ്ങള്‍ക്ക് ജലം നല്‍കുന്ന ഗാനിമിഡ് എന്ന പുരാണ കഥാപാത്രമായി. അതുപോലെ കന്നി രാശി നെല്‍ക്കതിര്‍ പിടിച്ച കന്യകയായത് സൂര്യന്‍ ആ രാശിയിലൂടെ പോകുന്നത് കൃഷിക്കാലത്തായതുകൊണ്ടാണ്. നക്ഷത്രക്കൂട്ടങ്ങളെ "കുത്തുകളായി യോജിപ്പിച്ച്" 80ല്പ്പരം ചിത്രങ്ങള്‍ സങ്കല്പിച്ചുണ്ടാക്കിയതില്‍ 12 എണ്ണമാണ് രാശികളായി പില്‍ക്കാലത്ത് ഉറച്ചത്. രാശികളായി കൂട്ടാത്ത നക്ഷത്രക്കൂട്ടങ്ങളില്‍ രണ്ടുദാഹരണം പറയാം : കുതിരത്തലപോലെ ഇരിക്കുന്ന മൂന്ന് നക്ഷത്രങ്ങളുടെ ഒരു കൂട്ടമാണ് അശ്വിനി (അശ്വതി), Orion എന്ന വേട്ടക്കാരന്‍ ഭാരതത്തില്‍ വെവ്വേറെ നക്ഷത്രക്കൂട്ടങ്ങളാണ് (മകീര്യം,തിരുവാതിര എന്നിങ്ങനെ).


രാശിചക്രം എന്ന "ആകാശസ്ക്രീനി"ലൂടെ സൂര്യനും ചന്ദ്രനും മാത്രമാണ് സഞ്ചരിക്കുന്നത് എന്ന ആദ്യകാല സങ്കല്പം കൃഷിയാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. മുഖ്യമായും സൂര്യനെ ആശ്രയിച്ചാണല്ലോ കൃഷി.സൂര്യന്‍ കിഴക്ക് ഉദിച്ച് പടിഞ്ഞാറ് താഴുന്നതുവരെയുള്ള സമയം 'ദിവസ'വും, സൂര്യന്‍ ഓരോ രാശികളില്‍ പ്രവേശിക്കുന്നത് 'മാസ'വും ആയി. എന്നാല്‍ നക്ഷത്ര രാശികളെ ചേര്‍ത്തുകൂട്ടി രാശിചക്രം എന്ന സങ്കല്പവും അതുവച്ചുള്ള മാസഗണനയുമൊക്കെ ഉണ്ടാക്കുന്നതിനും മുന്‍പ് ആളുകള്‍ ചന്ദ്രനെയാണ് മാസം കണക്കാക്കാന്‍ ഉപയോഗിച്ചിരുന്നത്. ആവര്‍ത്തിച്ചു വരുന്ന ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ വച്ചാണ് ഒരു മാസം കണക്കാക്കിയിരുന്നത്. ചന്ദ്രമാസം വച്ച് വര്‍ഷം കണക്കാക്കുമ്പോള്‍ ഋതുക്കള്‍ (seasons) മാറിവരുന്നതിനു കൃത്യമായ കണക്ക് കിട്ടുമായിരുന്നില്ല. തുടര്‍ന്നാണ് രാശിചക്രവും സൂര്യനെ വച്ചുള്ള മാസം/വര്‍ഷം കണക്കാക്കലും വന്നത്. കൃത്യത ഏറിയതോടെ ഈ കണക്കുകൂട്ടലുകള്‍ കൃഷിയെ സഹായിച്ചു എന്നതാവാം ലോകത്തിലെ സമാന്തരമായി വികസിച്ച പല സംസ്കാരങ്ങളും സ്വന്തമായിത്തന്നെ രാശിചക്രം വച്ചുള്ള കാലഗണനയിലേക്ക് മാറിയത്.



സൂര്യനെപ്പോലെത്തന്നെ ഭൂമിക്ക് ചുറ്റും കറങ്ങുന്നു എന്ന് പ്രാചീനര്‍ ധരിച്ചിരുന്ന വസ്തുവാണ് ചന്ദ്രനും. ചന്ദ്രന്‍ ആകാശത്തിലെ ഒരു പോയിന്റില്‍ നിന്ന് ഭൂമിക്ക് ചുറ്റും ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി അതേ പോയിന്റില്‍ എത്താനുള്ള സമയം ഏതാണ്ട് 27 ദിവസമാണെന്ന് പ്രാചീന ഭാരതീയര്‍ നക്ഷത്രങ്ങളുടെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കി നിരീക്ഷിച്ചിരിക്കണം. ഈ സഞ്ചാര സമയത്തെ 27 ആയി വിഭജിച്ചാണ് ഓരോ ഭാഗത്തിനും ചാന്ദ്ര സൗധം (ചന്ദ്രന്റെ വീട്) എന്ന് പേരിട്ടത്. ചന്ദ്രന്‍ ഇങ്ങനെ സഞ്ചരിക്കുന്ന സമയത്ത് ആകാശത്തിലെ സ്ക്രീനില്‍ (രാശിചക്രം) ഓരോ നക്ഷത്രത്തിനും നക്ഷത്രക്കൂട്ടത്തിനും അരികിലായി വരാം. ചന്ദ്ര ദേവന്‍ താരകങ്ങളാകുന്ന പത്നിമാരെ മാറി മാറി പ്രാപിക്കാന്‍ ചെല്ലുന്നു എന്ന പുരാണ സങ്കല്പം പിന്നീട് ഇതിനു മേല്‍ ആരോപിക്കപ്പെട്ടതുമാകാം. ഏതായാലും ചന്ദ്രന്റെ രാശിചക്രത്തിലെ 27ല്‍ ഒരു ഭാഗമായ ഓരോ ചാന്ദ്ര സൗധത്തിലും ചന്ദ്രന്‍ ഏത് നക്ഷത്രത്തിന്റെ അടുത്തായാണോ കാണപ്പെടുന്നത് ആകാശത്തിന്റെ ആ ഭാഗത്തെ ആ നക്ഷത്രത്തിന്റെ പേരിട്ട് വിളിച്ചു. ചന്ദ്രന്‍ ആ ഭാഗത്ത് നില്‍ക്കുന്ന സമയമത്രയും ആണ് ഒരു "നാള്‍ " എന്ന് പറയുന്നത്. ഉദാഹരണത്തിന് മീന്‍ പിടിക്കാനുപയോഗിക്കുന്ന ഒറ്റാലിന്റെ രൂപമുണ്ടെന്ന് സങ്കല്പിച്ച് പേരിട്ട "രോഹിണി" നക്ഷത്രക്കൂട്ടത്തിനരികില്‍ ചന്ദ്രന്‍ നില്‍ക്കുന്ന സമയമത്രയും "രോഹിണി നാള്‍" ആണ്. ആ സമയത്ത് ജനിക്കുന്നവരുടെ നാള്‍/ജന്മ നക്ഷത്രം രോഹിണിയും. ഇംഗ്ലിഷില്‍ ഓറയോണ്‍ (Orion) എന്നറിയപ്പെടുന്ന വേട്ടക്കാരന്റെ "തോള്‍ഭാഗത്ത്" വരുന്ന ഒരു നക്ഷത്രമാണ് ആതിര. അതിനടുത്ത് ചന്ദ്രന്‍ വരുന്ന നാള്‍ ആണ് തിരുവാതിര. ഇങ്ങനെയാണ് നമുക്ക് 27 നക്ഷത്രങ്ങള്‍ വരുന്നത്.

ചാന്ദ്രസൗധം എന്ന കണക്കുകൂട്ടല്‍ ഭാരതത്തിന്റെ സ്വന്തമാണ്. കാരണം നമുക്ക് പ്രാചീനകാലത്ത് ആഴ്ചക്കണക്ക് ഉണ്ടായിരുന്നില്ല. ഏഴു ദിവസം ചേര്‍ന്ന ഒരാഴ്ച (വാരം) എന്ന കണക്കുകൂട്ടല്‍ രീതി ബാബിലോണിയക്കാരുടേതാണ്. അതു നമ്മുടെ നാട്ടില്‍ പ്രചരിക്കുന്നത് സൂര്യസിദ്ധാന്തത്തിന്റെയും ( ബി.സി 3-ആം നൂറ്റാണ്ട്) മറ്റും കാലത്തിനും ഏറെ ശേഷമാണ്. നമുക്ക് ഒരു വര്‍ഷത്തെ വിഭജിക്കാന്‍ ചന്ദ്രന്റെ സഞ്ചാരകാലമായ മാസവും, ആ സഞ്ചാരത്തെ പിന്നെയും വിഭജിക്കാന്‍ നാളും ആണ് ഉണ്ടായിരുന്നത്. ഒരു നാള്‍ എന്നത് ഏറെക്കുറേ 24 മണിക്കൂര്‍ നേരം തന്നെ വരും എന്നതിനാല്‍ നാളും ദിവസവും ഏതാണ്ട് ഒത്തുപോകുകയും ചെയ്തിരുന്നു.



നക്ഷത്രങ്ങള്‍ നിറഞ്ഞ പശ്ചാത്തലത്തിലൂടെ ചന്ദ്രന്‍ ചരിക്കുന്ന പാതയെ ഇരുപത്തേഴാക്കി ചാന്ദ്രസൗധങ്ങളും (നാള്‍) ഇതേ പശ്ചാത്തലത്തിലൂടെ സൂര്യന്‍ ചരിക്കുന്ന പാതയെ പന്ത്രണ്ടാക്കി സൂര്യരാശികളും ഉണ്ടാക്കിയതിലൂടെ ദിവസവും മാസവും വര്‍ഷവും കാലാവസ്ഥാമാറ്റങ്ങളും ഋതുക്കളും ആവര്‍ത്തിക്കുന്നത് കൂടുതല്‍ കൃത്യതയോടെ പ്രാചീന സമൂഹങ്ങള്‍ക്ക് കണക്കുകൂട്ടാന്‍ പറ്റുമെന്നായി. എന്നാല്‍ വര്‍ഷത്തിലേറെ ദൈര്‍ഘ്യം വരുന്ന സമയങ്ങളെ രേഖപ്പെടുത്തിവയ്ക്കാന്‍ ചാന്ദ്രസൗധങ്ങളോ സൂര്യരാശികളോ അത്രയ്ക്കൊന്നും പ്രയോജനപ്പെടുമായിരുന്നില്ല. പിന്നീട് ചന്ദ്രനും സൂര്യനും മാത്രമല്ല മറ്റു ചില വസ്തുക്കളും ആകാശത്ത് ക്രമമായ ഒരു ആവര്‍ത്തനത്തോടെ സഞ്ചരിക്കുന്നത് പൂര്‍‌വികര്‍ തിരിച്ചറിഞ്ഞു. 'അലഞ്ഞുനടക്കുന്ന' എന്ന അര്‍ത്ഥത്തില്‍ പ്ലാനെറ്റേ എന്ന് വിളിക്കപ്പെട്ട ഇവയാണ് ഗ്രഹങ്ങള്‍. ഗ്രഹങ്ങള്‍ ഭൂമിയോടൊപ്പം സൂര്യനെയാണ് ചുറ്റുന്നതെന്ന സത്യം അറിയാത്ത പൂര്‍‌വികര്‍ അവയ്ക്കും ഭൂമിയെ കേന്ദ്രമാക്കിക്കൊണ്ട് ഓരോ സാങ്കല്പിക ഭ്രമണപഥങ്ങള്‍ കൊടുത്തു. ഗ്രഹങ്ങളില്‍ ചിലത് വര്‍ഷങ്ങളെടുത്താണ് ഒരു സ്ഥാനത്തുനിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കുന്നത് എന്ന നിരീക്ഷണമായിരുന്നു അവയെ കാലഗണനാ സിസ്റ്റത്തിലേക്ക് സ്വീകരിക്കാന്‍ പൂര്‍‌വികരെ പ്രേരിപ്പിച്ചത്. ഈ ഭ്രമണപഥത്തിലൂടെ അവ ചരിക്കുമ്പോള്‍ ഏതേത് രാശികളില്‍ വരുന്നോ അത് കുറിച്ചിട്ടാല്‍ ഒരു പ്രത്യേക കാലത്തെ അത് കുറിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രാധാന്യം. ഇന്ന് നമുക്ക് ഓരോ വര്‍ഷത്തിനെയും കുറിക്കാനായി നമ്പരുകള്‍ ഉണ്ട് - 1957, 2010 എന്നൊക്കെ. അതില്ലാതിരുന്ന ഒരു കാലത്ത് വര്‍ഷത്തെ കുറിക്കാന്‍ ആകെയുണ്ടായിരുന്ന സൂചകങ്ങള്‍ എന്നത് "ശുക്ര ഗ്രഹം ഇന്ന രാശിയില്‍ നിന്നപ്പോള്‍ ", "സൂര്യന്‍ ഇന്ന രാശിയില് വന്ന വേളയില്‍‍ ", "ശനി ഇന്ന രാശിയില്‍ വന്ന സമയത്ത്" എന്നൊക്കെയുള്ള കാര്യങ്ങളുടെ ചുരുക്കത്തിലുള്ള കുറിപ്പുകളാണ്. ഇതാണ് ഗ്രഹനില എന്നത്.


പന്ത്രണ്ട് മാസങ്ങളായ രാശികളെ പ്രതിനിധീകരിച്ച് പന്ത്രണ്ട് കളങ്ങളുള്ള ഒരു ചതുരം(ചിലയിടങ്ങളില്‍ വൃത്തത്തിലും) - ഇതാണ് ഗ്രഹനിലയുടെ പ്രതീകരൂപം. ഒരു രാശി ഉദിക്കാനെടുക്കുന്ന സമയം 5 നാഴിക (2മണിക്കൂര്‍). മൊത്തം പന്ത്രണ്ട് രാശികള്‍ക്കും കൂടി 60 നാഴിക അല്ലെങ്കില്‍ 24 മണിക്കൂര്‍. ഇങ്ങനെ വരയ്ക്കുന്ന ഗ്രഹനിലയില്‍ ഒരാള്‍ ജനിക്കുന്ന സമയത്ത് കിഴക്കേ ചക്രവാളത്തില്‍ ഉദിച്ചു വരുന്നതായി കാണപ്പെടുന്ന നക്ഷത്ര രാശിയാണ് അയാളുടെ ലഗ്നരാശിയായി കണക്കാക്കുക. ഇതുതന്നെയാണ് ഒന്നാം ഭാവവും. രണ്ടാം ഭാവമെന്നത് ഒന്നാം ഭാവത്തിലെ രാശിക്ക് പുറകേ ഉദിച്ചു വരുന്നതായി കാണുന്ന തൊട്ടടുത്ത രാശിയാകും.

ഇത് ആകാശത്തില്‍ ഒരു ക്ലോക്കിലെ ഡയല്‍ പോലെ രേഖപ്പെടുത്തി സങ്കല്‍പ്പിച്ചാല്‍ anti-clockwise ആയി (ഗ്രഹനിലയില്‍ ആണെങ്കില്‍ clockwise ആയും) വായിച്ചു പോകാം. ജനനസമയത്ത് ഉദിച്ചുകൊണ്ടിരിക്കുന്ന രാശിയില്‍ത്തുടങ്ങി ആകാശമണ്ഡലത്തിലൂടെ അസ്തമയത്തിലേക്കടുക്കുന്ന രാശികളെ anti-clockwise ആയി ക്രമത്തില്‍ നോക്കിയാല്‍ കിട്ടുന്ന 6 എണ്ണത്തെ ‘ദൃശ്യ’രാശികള്‍ എന്ന് വിളിക്കുന്നു. ജാതകകാരന്‍ ജനിച്ച സമയത്തു അവ ആകാശത്ത് കാണപ്പെടുന്ന രാശികളാണല്ലോ. അസ്തമിച്ചതോ അസ്തമിച്ചുകൊണ്ടിരിക്കുന്നതോ ആയ രാശി മുതല്‍ പിന്നെയും anti-clockwise ആയി ഉദയരാശിവരെ എണ്ണിയാല്‍ കിട്ടുന്ന 6 രാശികളെ ഭൂമിക്ക് മേലുള്ള ആകാശത്ത് ആ സമയം 'ദൃശ്യ'മാവാത്ത (അദൃശ്യ) രാശികള്‍ എന്നും പറയാം. അവ ഇനിയും ഉദിച്ചിട്ടില്ലാത്ത, ഉടനേ ഉദിക്കേണ്ട രാശികളാണ് (ഭൂമി ഒരു ഗോളമാണെന്ന ധാരണ പരക്കെ അംഗീകരിച്ചിട്ടില്ലാതിരുന്ന കാലത്ത്, അദൃശ്യരാശികള്‍ ഭൂമിയുടെ മറുപകുതിക്ക് മേലുള്ള ആകാശത്താണ് ഉള്ളത് എന്ന് അറിവുണ്ടായിരുന്നില്ല). സൂര്യന്‍ ആകാശത്തുള്ളപ്പോള്‍ നക്ഷത്രരാശികള്‍ വെളിച്ചത്തില്‍ മുങ്ങിപ്പോയാലും സാരമില്ല, നേരത്തേ രാശിസഞ്ചാരങ്ങള്‍ നോക്കി ഒരോന്നും ഇന്നിന്ന സ്ഥാനങ്ങളില്‍ വരുമെന്ന് ഗണിച്ചുവച്ചിരിക്കുന്നതു വച്ച് ഇത് എളുപ്പം പറയാവുന്നതേയുള്ളൂ. അതിനാണ് പഞ്ചാംഗം പ്രഥമമായും എഴുതിവയ്ക്കുന്നതും.

ഗ്രഹനില ചതുരത്തിലെഴുതിയാലും വൃത്തത്തിലെഴുതിയാലും ലഗ്നരാശിയില്‍ നിന്ന് നേരെ എതിരേ (ഡയഗണല്‍ ആയി) ഉള്ള രാശിയാവും ഇങ്ങനെ എഴുതുമ്പോള്‍ അസ്തമിച്ചുകൊണ്ടിരിക്കുന്ന (അസ്തമയ) രാശി. ഇതോടൊപ്പം സാന്ദര്‍ഭികമായി ആകാശത്ത് അതാത് രാശികളില്‍ നില്‍ക്കുന്ന മട്ടില്‍ കാണപ്പെടുന്ന ഒന്‍പതു ഗ്രഹങ്ങളെയും ആ കള്ളികളില്‍ രേഖപ്പെടുത്തുന്നു. സൂര്യന്‍ നില്‍ക്കുന്ന രാശിയാണ് ആ ജാതകകാരന്റെ ജന്മ മാസം. ഗ്രഹനിലയില്‍ മീനത്തില്‍ സൂര്യന്‍ നിന്നാല്‍ മീനമാസത്തിലാണ് ജനനം എന്നര്‍ത്ഥം. ലഗ്നരാശി (ഉദയരാശി) ഏതാണെന്നറിയാന്‍ ആ കള്ളിയില്‍ ‘ല’ എന്ന് (ഇംഗ്ലിഷില്‍ Ascending, Rising എന്നോ എഴുതാറുണ്ട്) സൂചിപ്പിച്ചിട്ടുണ്ടാകും. ഇതിനു കാലഗണനയില്‍ വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ അപഹാരവും മറ്റും സംബന്ധിച്ച വിശ്വാസങ്ങള്‍ക്ക് സ്വാധീനമില്ലാതിരുന്ന പ്രാക്തനകാലത്ത് കൃത്യമായി കാലം/സമയം അറിയുക എന്നതായിരുന്നു ഗ്രഹനിലയുടെ ഉദ്ദേശ്യം. സൂര്യന്‍ നില്‍ക്കുന്ന രാശിയും ലഗ്നരാശിയും ഏതൊക്കെയെന്നറിഞ്ഞാല്‍ ഒരു ദിവസത്തിന്റെ ഏത് ഭാഗത്താണ് കുട്ടി ജനിച്ചതെന്ന് മനസ്സിലാക്കാം. ഇത് നോക്കാന്‍ ഒരു കാര്യം മനസ്സില്‍ വയ്ക്കുക : നക്ഷത്ര രാശികള്‍ ഉദയത്തില്‍ നിന്ന് അസ്തമയത്തിലേക്ക് ക്രമത്തില്‍ പോകുന്നതിന്റെ വിപരീത ദിശയിലാവും സൂര്യന്‍ ആകാശമണ്ഡലത്തില്‍ ചരിക്കുന്നതായി കാണുക. ഉദാഹരണത്തിന് ഉദിച്ചുയരുന്ന നക്ഷത്ര രാശിയോടൊപ്പമാണ് സൂര്യനും ജനനസമയത്ത് കാണുന്നതെങ്കില്‍ കുട്ടിജനിച്ചത് സൂര്യനുദിക്കുന്ന സമയത്തായിരിക്കണം. സൂര്യന്റെ സ്ഥാനം ലഗ്നരാശിയില്‍ നിന്ന് നേരെ എതിരേ (ഡയഗണല്‍ ആയി) ഉള്ള രാശിയില്‍ (ഏഴാം ഭാവം അഥവാ അസ്തമന രാശി) ആണെങ്കില്‍ ജനനം സൂര്യാസ്തമന സമയത്ത്. ഒന്‍പത്, എട്ട് ഭാവങ്ങളിലാണെങ്കില്‍ ഉച്ചയോ ഉച്ചകഴിഞ്ഞോ. നാലാം ഭാവത്തില്‍ സൂര്യനെന്നാല്‍ ജനനം ഏതാണ്ട് അര്‍ദ്ധരാത്രി. ഉദയം കഴിഞ്ഞ് എത്രാമത്തെ മണിക്കൂറില്‍ (പഴയകണക്കില്‍ നാഴിക/വിനാഴിക) ജനനം എന്നറിയാനും സൂര്യന്റെ പൊസിഷന്‍ നോക്കിയാല്‍ പറ്റും. ഒരു രാശി 2 മണിക്കൂര്‍ എന്നെടുത്താല്‍ മതി. അപ്പോള്‍ ഏഴാം ഭാവത്തില്‍ സൂര്യന്‍ എന്നാല്‍ ഉദയരാശിയില്‍ നിന്ന് ആറ് രാശികള്‍ മുന്നോട്ട് ഏതാണ്ട് 12 മണിക്കൂര്‍ മാറിയിട്ട് എന്നര്‍ത്ഥം, അതായത് ഏതാണ്ട് സന്ധ്യക്ക്. നാലാം ഭാവത്തില്‍ സൂര്യന്‍ എന്നാല്‍ ഉദയരാശിയില്‍ നിന്ന് 3 രാശികള്‍ പുറകിലോട്ട്. ഇത് ഏതാണ്ട് ഉദയത്തിനും 6 മണിക്കൂര്‍ മുന്‍പേ എന്ന് വരും. അതായത് ഏകദേശം പാതിരാവില്‍.

മാസവും ദിവസക്കണക്കും നാഴിക വിനാഴികക്കണക്കും വച്ച് കൃത്യമായി ഒരു തീയതിയും സമയവും ഉറപ്പിക്കാനാണ് ഗ്രഹനില സഹായിച്ചിരുന്നതെന്ന് മനസ്സിലായിക്കാണുമല്ലോ. ഇനി വര്‍ഷങ്ങളുടെ കണക്കെടുക്കാനാണ് ഗ്രഹങ്ങളുടെ സ്ഥാനം കൂടി ഇതിലെവിടെയൊക്കെ വരും എന്ന് നോക്കേണ്ടത്.ഭൂമി സൂര്യനു ചുറ്റും ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കാന്‍ 1 വര്‍ഷമല്ലേ എടുക്കുന്നത് ? അതുപോലെ തിരിച്ച് ഭൂമിയെ പ്രപഞ്ചകേന്ദ്രമാക്കി നോക്കുമ്പോള്‍ സൂര്യന്‍ ഒരുവര്‍ഷം കൊണ്ട് രാശിചക്രം മൊത്തം കറങ്ങി വരുന്നു എന്ന് വരും. ഭൂമിയേക്കാള്‍ മന്ദമായാണ് ചില ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുന്നത്. ഈ കാഴ്ച ഭൂമിയെ കേന്ദ്രമാക്കി നോക്കുമ്പോള്‍ ഗ്രഹങ്ങളില്‍ ചിലത് പന്ത്രണ്ടും ഇരുപതും കൊല്ലങ്ങള്‍ക്കു മേല്‍ സമയമെടുത്ത് “ഭൂമിയെ” ഒരാവര്‍ത്തി ചുറ്റുന്നു എന്ന് തോന്നിക്കുന്നു (ഈ ചുറ്റലുകളൊക്കെ “നിശ്ചല”മായി നില്‍ക്കുന്ന നക്ഷത്രങ്ങളുടെ പശ്ചാത്തലത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗണിക്കുന്നതെന്ന് മറക്കരുത്).

അപ്പോള്‍ സൂര്യന്റെ മാത്രമല്ല, ഗ്രഹങ്ങളുടെ സ്ഥാനം കൂടി ഗ്രഹനിലയില്‍ കയറ്റിയാല്‍ പല വര്‍ഷങ്ങള്‍ കഴിയുമ്പോഴുള്ള തീയതികള്‍ കണക്കുകൂട്ടിയെടുക്കാന്‍ പറ്റും. ഉദാഹരണത്തിന് ഒരാള്‍ രാജാവായി അധികാരമേറ്റ നാളത്തെ ഗ്രഹനിലയെടുക്കുകയാണെന്ന് കരുതുക. അയാളുടെ ജന്മ ഗ്രഹനിലയനുസരിച്ച് ശനി ഗ്രഹം മൂന്നാം ഭാവത്തില്‍ (ലഗ്ന രാശിമുതല്‍ clockwise ആയി എണ്ണുമ്പോള്‍ മൂന്നാമത്തെ കള്ളിയില്‍) ആണു നിന്നിരുന്നത് എന്ന് കരുതുക. അതായത് ആകാശത്ത് കന്നി നക്ഷത്ര രാശിയുടെ ഭാഗത്ത് ശനി ഗ്രഹം കാണപ്പെട്ടിരുന്നു എന്ന്. അയാള്‍ രാജാവായി സ്ഥാനമേല്‍ക്കുമ്പോഴുള്ള ആകാശ ഗ്രഹനിലയില്‍ ശനി നില്‍ക്കുന്നത് ചിങ്ങത്തില്‍ ആണെന്ന് വയ്ക്കുക (ഗ്രഹനിലയില്‍ രാശികള്‍ എഴുതുന്നത് എങ്ങനെയെന്നതിനു ചിത്രം കാണുക). അപ്പോള്‍ ശനി കന്നിയില്‍ തുടങ്ങി ചിങ്ങം വരെ clock-wise ആയി ഒരു പ്രദക്ഷിണം ഗ്രഹനിലയിലൂടെ നടത്തി എന്ന് മനസ്സിലാക്കാം. അതായത് ശനി ഗ്രഹനിലയില്‍ 11 രാശികള്‍ പിന്നിട്ടു. ശനിക്ക് ഒരു രാശി കടക്കാനുള്ള സമയം 2.5 കൊല്ലമാണെന്ന് പൂര്‍വികര്‍ നിരീക്ഷിച്ചിട്ടുള്ളതുവച്ച് കണക്കാക്കിയാല്‍ 11 X 2.5 = 27.5. അതായത് രാജാവായി സ്ഥാനമേല്‍ക്കുമ്പോള്‍ ആ ജാതകകാരന്റെ പ്രായം ഏതാണ്ട് 27 വയസ്സ് എന്ന് കണക്കാക്കാം. ഇങ്ങനെ പ്രായം മാത്രമല്ല, യുദ്ധം നടത്തുന്നതിന്, കൊട്ടാരം പണിയുന്നതിന്, വിവാഹത്തിന് ഒക്കെ തീയതി കുറിക്കാന്‍ ഗ്രഹനില ഉപയോഗിക്കാം. കാലാവസ്ഥ മാത്രമല്ല, കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന വെള്ളപ്പൊക്കങ്ങള്‍ , സൂര്യ/ചന്ദ്ര ഗ്രഹണം, ധൂമകേതു-വാല്‍നക്ഷത്രം ആദികളുടെ ആകാശദൃശ്യങ്ങള്‍ , വരള്‍ച്ച തുടങ്ങി പലതും പ്രവചിക്കാന്‍ കാലഗണനാസമ്പ്രദായം സഹായിക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെ പ്രാചീന കച്ചവടക്കാരും കര്‍ഷകരും ഭരണതന്ത്രജ്ഞരുമൊക്കെ കൃഷിയിറക്കാനും വിളവെടുക്കാനും കപ്പല്‍ യാത്ര നിശ്ചയിക്കാനും രാഷ്ട്രീയസാമ്പത്തിക തീരുമാനങ്ങളെടുക്കാനുമൊക്കെ ഗ്രഹങ്ങളുടെ രാശിസ്ഥാനം ഉപയോഗപ്പെടുത്താനാരംഭിച്ചു.



ഇന്നത്തെ ജ്യോത്സ്യന്മാര്‍ ഉപയോഗിക്കുന്ന രാശികളും ഗ്രഹങ്ങളും അവയുടെ “സഞ്ചാര”ങ്ങളും പ്രാചീന സംസ്കാരങ്ങളിലെ സമൂഹങ്ങള്‍ വളരെ വ്യത്യസ്തമായ ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ ഒരു സുന്ദരന്‍ ഉദാഹരണമാണ് നമ്മുടെ ഋഗ്വേദം. ആദിമ ഋഗ്വേദജനത കന്നുകാലികളെ മേയ്ക്കുന്ന സ്ഥിരമായ ഒരു ഗ്രാമ/പട്ടണ ആവാസവ്യവസ്ഥ ഇല്ലാത്ത ഒരു pastoral സമൂഹമായിരുന്നുവെന്ന് വൈദിക ഗ്രന്ഥങ്ങളിലെ സൂചനകളും ആര്‍ക്കിയോളജി ഖനനങ്ങളും സ്പഷ്ടമാക്കിയിട്ടുണ്ട്. ഋഗ്വേദത്തിലും ഇത് കാണാം. അവര്‍ ആകാശമണ്ഡലത്തിലെ രാശികളെ ഉപയോഗിച്ചത് യാഗാദി അനുഷ്ഠാനങ്ങള്‍ക്ക് മുഹൂര്‍ത്തം നിശ്ചയിക്കാനും ദിക്കറിയാനുമൊക്കെയാണ്. സൂര്യസഞ്ചാരത്തെ അടിസ്ഥാനമാക്കിയുള്ള ദിന-വര്‍ഷ കാലഗണനാരീതികളുടെ ആദ്യ രൂപങ്ങളും ഋഗ്വേദത്തില്‍ കാണാം. പില്‍ക്കാലത്ത് ബാബിലോണില്‍ നിന്ന് ഗ്രീസ് വഴി വന്ന് ഇന്ത്യയില്‍ വേരോടിയ കാല്‍ദിയന്‍ ജ്യോത്സ്യത്തിലെ പല രാശികളും ഋഗ്വേദത്തിലില്ല. രാശികളുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ നോക്കിയാലും ഋഗ്വേദത്തിലേതും ഇന്ന് പ്രാബല്യത്തിലുള്ളവയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സൂര്യനും ചന്ദ്രനുമല്ലാതെ മറ്റ് ഗ്രഹങ്ങളെ പറ്റി ഋഗ്വേദം പാടുന്നില്ല. അവയ്ക്ക് മനുഷ്യജീവിതങ്ങളെ സ്വാധീനിക്കാമെന്നുള്ള സൂചന പോലുമില്ല. ഗംഗാസമതലത്തില്‍ വ്യാപിച്ച ഋഗ്വേദ ജനത കന്നുകാലി മേയ്ക്കല്‍ സമൂഹമെന്നതില്‍ നിന്ന് കാര്‍ഷിക സമൂഹമായി മാറിയതോടെയാണ് നഗരവല്‍ക്കരണവും വിഭവസംഭരണവും കേന്ദ്രീകൃത ഭരണവ്യവസ്ഥയുമൊക്കെ വന്നത്. ഈ മാറ്റം ജ്യോതിശ്ശാസ്ത്രത്തിന്റെ പ്രയോഗത്തിലും പ്രതിഫലിക്കുന്നു. അത് പില്‍ക്കാലത്ത് വന്ന യജുര്‍വേദം, സാമം, അഥര്‍വ്വം എന്നിവകളില്‍ വളരെ വ്യക്തമായി കാണാം. ലഗധന്റെ വേദാംഗജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്ക് റോളില്ല. ക്രിസ്തുവിനു മുന്‍പുള്ള ഒന്നാം നൂറ്റാണ്ടില്‍ ക്രോഡീകരിക്കപ്പെട്ട ടെക്സ്റ്റുകളിലാണ് ഭാരതത്തില്‍ ഗ്രഹങ്ങള്‍ ദേവഭാവങ്ങളോടെ വന്നുതുടങ്ങുന്നത്. ഇന്ത്യന്‍ പുരാണ കഥകളിലെ പ്രധാനകഥാപാത്രങ്ങളാരും തന്നെ വിവാഹം കഴിക്കുന്നത് ഗ്രഹനിലകള്‍ വച്ചു ജാതകപ്പൊരുത്തം നോക്കിയിട്ടല്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ശന്തനുവോ ദുഷ്യന്തനോ കുരുപാണ്ഡവന്മാരോ കൃഷ്ണനോ ശ്രീരാമനോ മറ്റ് ഭാഗവത/ഭാരത/രാമായണ കഥാപാത്രങ്ങളോ ഒന്നും ഇതിനൊരപവാദമല്ല (ചൊവ്വാദോഷം പോലെയുള്ള വിഡ്ഢി കാരണങ്ങള്‍ കാരണം “ഇരുന്നു പോയ” പെണ്ണും ചെറുക്കനും പുരാണങ്ങളില്‍ മഷിയിട്ടാല്‍ കാണില്ല !).

ഗ്രഹങ്ങള്‍ ആകാശത്ത് ഭൂമിയെ ചുറ്റുന്നു എന്ന സങ്കല്പം ബാബിലോണ്‍, ഗ്രീസ്, ഈജിപ്ത്, ഭാരതം എന്നിങ്ങനെയുള്ളിടങ്ങളിലെ പ്രാചീന നിരീക്ഷകര്‍ അന്നത്തെ കാലത്തെ പരിമിതമായ സംവിധാനങ്ങളുപയോഗിച്ച് ഉണ്ടാക്കിയെടുത്തതാണ്. ഗ്രഹങ്ങള്‍ക്ക് അവയുടെ എന്തെങ്കിലും പ്രത്യേകതകള്‍ കണ്ടിട്ട് കൊടുത്ത ഗുണവിശേഷങ്ങളാണ് പില്‍ക്കാലത്ത് അവയെ ദേവന്മാരും ദേവികളും ആക്കിയതും ഒടുവില്‍ ഭൂത-ഭാവി-വര്‍ത്തമാനങ്ങള്‍ പ്രവചിക്കാന്‍ അതിലൂടെ പറ്റുമെന്ന സങ്കല്പത്തിന് അടിത്തറയിട്ടതും (അല്ലാതെ ഗോപാലകൃഷ്ണനെപ്പോലുള്ള ന്യൂ ഏജ് വ്യാഖ്യാതാക്കള്‍ പറയുമ്പോലെ അവ ആകാശത്തെ പോയിന്റുകള്‍ ഒന്നും അല്ല). ഉദാഹരണത്തിന് നമ്മള്‍ പ്രശ്നകാരികള്‍ എന്നു പറയുന്ന ചൊവ്വ, ശനി തുടങ്ങിയ പല ഗ്രഹങ്ങള്‍ക്കും തത്തുല്യമായ ഇന്ത്യന്‍ സങ്കല്പങ്ങളുണ്ടായിരുന്നില്ല വേദകാലത്തെ പുരാണങ്ങളിലൊന്നും. ഇന്ന് ഇന്ത്യയില്‍ കാണുന്ന കുജനും (ചൊവ്വ) ശനീശ്വര സങ്കല്പവും മെസൊപ്പൊട്ടേമിയന്‍ സങ്കല്പത്തില്‍ നിന്ന് ഗ്രീക്കുകാര്‍ വഴി കിട്ടിയ അറിവുകളിലൂടെ വളര്‍ന്നതാണ്. ചൊവ്വാ ഗ്രഹം ചുവന്നിരിക്കുന്നതു കൊണ്ട് ബാബിലോണിയക്കാര് അതിനെ യുദ്ധദേവനാക്കി, പരാക്രമിയാക്കി, അതുതന്നെ ഗ്രീക്കുകാരും പിന്തുടര്‍ന്നു. അതേ വിശ്വാസത്തിന്റെ ഒരു വകഭേദമാണ് നമ്മളും പിന്തുടരുന്നത്. ശനി മന്ദന്‍ ആണെന്ന സങ്കല്പം വന്നത് ശനിയാണ് ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഭൂമിയെ പ്രദക്ഷിണം വയ്ക്കുന്നതിന് ഏറ്റവും സമയമെടുക്കുന്നത് (29.5 വര്‍ഷം) എന്നതു കൊണ്ടാണ്. വ്യാഴന്‍ എന്നത് ബാബിലോണിയന്‍ പുരാണങ്ങളനുസരിച്ച് പ്രപഞ്ചസൃഷ്ടാവും പില്‍ക്കാലത്ത് നഗരപാലകനുമായി ആരാധിക്കപ്പെട്ട മര്‍ദൂക് എന്ന ദൈവമാണ്. ഈ വ്യാഴന്‍ അതിന്റെ വലുപ്പം മൂലം ഗ്രഹങ്ങളുടെ ഗണനായകനായ ബൃഹസ്പതിയായി നമുക്ക്. ദേവഗുരുവും കൂടിയായ ബൃഹസ്പതിയായതു കൊണ്ടാണ് വ്യാഴത്തിന് നമ്മള്‍ വിദ്യാകാരകത്വം കൊടുത്തതും. ചൈനീസ് ജ്യോതിഷത്തില്‍ നമ്മുടെ നക്ഷത്രരാശികളല്ല ഉപയോഗിക്കുന്നത്. അവര്‍ക്ക് വര്‍ഷങ്ങളെയാകെ ചാക്രിക ആവര്‍ത്തനങ്ങളായി കാണുന്ന പാമ്പിന്റെ വര്‍ഷം, പന്നിയുടെ വര്‍ഷം, എലിയുടെ വര്‍ഷം, കുതിരയുടെ വര്‍ഷം എന്നൊക്കെയുള്ള രാശി സങ്കല്പങ്ങളാണ്. ഇതിനൊപ്പം പഞ്ചഭൂത സിദ്ധാന്തം, യിന്‍-യാങ് സങ്കല്പം ഒക്കെ അവര്‍ ചേര്‍ക്കുന്നു.



സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നക്ഷത്രക്കൂട്ടങ്ങളടക്കം എല്ലാം ഭൂമിക്ക് ചുറ്റും തിരിയുകയാണ് എന്ന പൊട്ടത്തെറ്റായ അടിസ്ഥാന ആശയത്തിലാണ് സകലമാന ജ്യോതിഷ ഗണിതത്തിന്റെയും അവയുടെ വ്യാഖ്യാനങ്ങളുടെയും ആണിക്കല്ലിരിക്കുന്നത് എന്ന് നാം കണ്ടു. താരഗ്രഹങ്ങളെയോ സൂര്യ ചന്ദ്രന്മാരെയോ നക്ഷത്രങ്ങളെയോ ഗോളങ്ങളായി പരിഗണിക്കാതിരുന്നതിലൂടെ പ്രാചീന വാനനിരീക്ഷണത്തിലെ ഒത്തിരി അബദ്ധധാരണകള്‍ ജ്യോതിഷത്തില്‍ കയറിക്കൂടിയിട്ടുണ്ട്. രാശികളായി വര്‍ഗ്ഗീകരിച്ചുവച്ചിരിക്കുന്ന നക്ഷത്ര സമൂഹങ്ങളിലെ (constellations‍) നക്ഷത്രങ്ങള്‍ തമ്മില്‍ യഥാര്‍ത്ഥത്തില്‍ ലക്ഷക്കണക്കിനോ കോടിക്കണക്കിനോ കിലോമീറ്ററുകള്‍ അകലമുണ്ട് എന്ന വിവരവും, സൂര്യ ചന്ദ്രന്മാരും താരഗ്രഹങ്ങളും ഈ നക്ഷത്ര രാശികളുടെ ഒരു നക്ഷത്രത്തിന്റെ പോലും ഏഴയലത്തുകൂടെ പോകുന്നതല്ല എന്നും പൂര്‍വികര്‍ക്ക് അറിയുമായിരുന്നില്ല; ഇതുമൂലമുള്ള അബദ്ധങ്ങളും ധാരാളം. സൂര്യഗ്രഹണ സമയത്ത് ചന്ദ്രന്‍ സൂര്യനെ താല്‍ക്കാലികമായി മറയ്ക്കുന്നതാണെന്ന അറിവില്ലാതിരുന്ന കാലത്ത് വികസിച്ചുവന്ന സങ്കല്പമാണ് രാഹു-കേതു ഗ്രഹങ്ങളുടേത്. ഗ്രഹണസമയത്തല്ലാതെ ഇവയെ കാണാനാവില്ല എന്ന്‍ ധരിച്ച് “തമോഗ്രഹങ്ങള്‍” എന്നും പ്രാചീന ജ്യോതിശ്ശാസ്ത്രകാരന്മാര്‍ ഇവയെ വിളിച്ചു. അമൃതു വിഴുങ്ങിയ അസുരന്റെ വേര്‍പെട്ട ഉടല്‍ സര്‍പ്പരൂപം പൂണ്ട് സൂര്യനെ വിഴുങ്ങുന്നതാണെന്ന ധാരണയില്‍ നിന്നാണ് ആകാശത്തിലെ “സര്‍പ്പ വിഷം” ഭൂമിയിലെ ഭക്ഷണത്തിലും ജലസ്രോതസ്സുകളിലും വീഴുമെന്നുള്ള ഭയങ്ങള്‍ ഉയിര്‍ക്കൊണ്ടത്. ഈ ധാരണ ഇന്ത്യയില്‍ മാത്രമല്ല, പ്രാചീനലോകത്താകമാനം ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ നിലനിന്നിരുന്നു എന്ന് മറ്റ് സംസ്കാരങ്ങളിലെ സമാനമായ കഥകള്‍ (ഉദാ: ചൈനക്കാരുടെ വ്യാളീസങ്കല്പം) സൂചിപ്പിക്കുന്നു. ചാന്ദ്രപ്രകാശമെന്നത് സൂര്യന്റെ വെളിച്ചം പ്രതിഫലിപ്പിക്കുന്നതിലൂടെയുണ്ടാവുന്നതാണെന്നും ഇതോടൊപ്പം ചന്ദ്രന്റെ ഗോളാകൃതിയും, സഞ്ചാരവും ചേര്‍ന്നാണ് ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ ഉണ്ടാകുന്നതെന്നും പുരാതനസമൂഹങ്ങള്‍ക്കറിവില്ലായിരുന്നു. ചന്ദ്രപഥത്തെ അടിസ്ഥാനമാക്കി ചാന്ദ്രമാസങ്ങളും ഞാറ്റുവേലയും നിര്‍മ്മിച്ച് ദിവസങ്ങളെ ഗണിച്ചവര്‍ തന്നെ ഈ അറിവില്ലായ്മ മൂലം ചന്ദ്രനില്‍ പില്‍ക്കാലത്ത് ദേവത്വവും അനുബന്ധ കഥകളുമാരോപിച്ച് “ബലവര്‍ധനവും ബലക്ഷയവും” ഒക്കെ ഉണ്ടാക്കിയെടുത്തു.


ഭൂമിയെച്ചുറ്റിയാണ് ഗ്രഹങ്ങളും സൂര്യനുമെല്ലാം കറങ്ങുന്നത് എന്ന ആശയം വഴിവയ്ക്കുന്ന അനുബന്ധ വിഡ്ഢിത്തങ്ങള്‍ അനവധിയാണ്. ഗ്രഹങ്ങളുടെ പിന്നാക്കനടത്തം/വക്രഗതി (Retrograde motion) എന്ന ‘പ്രതിഭാസം’ ഇതിലൊന്നാണ്. ഭൂമിയുടെ വേഗത്തിനോടടുത്ത്, എന്നാല്‍ ഭൂമിയേക്കാള്‍ അല്പം പതുക്കെ സുര്യനെ ചുറ്റുന്നവയാണ് ചില ഗ്രഹങ്ങള്‍ (ഉദാ: ചൊവ്വ).
അതുകൊണ്ടുതന്നെ ഭൂമിയെ വലം വച്ചാണ് ഇവയെല്ലാം ചുറ്റുന്നത് എന്ന ധാരണയില്‍ നോക്കുമ്പോള്‍ വര്‍ഷത്തില്‍ കുറേ നാള്‍ ഇത്തരം ഗ്രഹങ്ങള്‍ (ഭൂമിയുടെ ഒപ്പമോ മുന്‍പിലോ ആകുന്ന സമയത്ത്) “രാശി”കളിലെ സ്വസ്ഥാനത്തിലൂടെ മുന്നോട്ടും പിന്നീട് കുറേനാള്‍ (ഭൂമിക്ക് പിന്നിലാകുന്ന സമയത്ത്) രാശികളിലൂടെ പിന്നോട്ടും ‘നടക്കുന്ന’തായി കാണാം. സൂര്യനെ കേന്ദ്രമാക്കിയുള്ള സൌരയൂഥവീക്ഷണം ഇല്ലാതിരുന്ന കാലത്ത് ഇത് ഗ്രഹങ്ങള്‍ ‘സ്വേച്ഛപ്രകാരം’ ചെയ്യുന്നതാണ് എന്നാണ് ധരിച്ചിരുന്നത്. സ്വാഭാവികമായും അതിനെചുറ്റിപ്പറ്റിയും വിഡ്ഢിവിശ്വാസങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്.


താരഗ്രഹങ്ങള്‍ ഒരേ സ്ഥലത്തു രണ്ട് സമയങ്ങളില്‍ വരുമ്പോഴുള്ള ബല-ബലക്ഷയങ്ങള്‍, ഗ്രഹ മൌഢ്യം എന്ന കണ്‍സെപ്റ്റ്, ഗ്രഹങ്ങളുടെ “ദോലന” ചലനം എന്ന കണ്‍സെപ്റ്റ് എന്നിങ്ങനെ ഇന്നത്തെ ആസ്ട്രോണമിക്കല്‍ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ തെറ്റെന്ന് കണ്ടെത്തിയ നൂറുകണക്കിന് ആശയങ്ങളെ അങ്ങനേ തന്നെ ചുമന്ന് നടക്കുകയാണ് ഇന്നും ജ്യോതിഷം. ഏറ്റവും വലിയ തമാശയെന്തെന്നാല്‍, ജ്യോതിശ്ശാസ്ത്രത്തിന്റെ മുക്കും മൂലയും സ്വീകരിച്ച് ഫലപ്രവചനവും നിമിത്തം നോക്കലുമൊക്കെയായി അന്ധകാരത്തിന്റെ പടുകുഴിയില്‍ ജ്യോതിഷമെന്ന ശാഖ വീണപ്പോഴും ജ്യോതിശ്ശാസ്ത്രം മറുവശത്ത് കൂടുതല്‍ കൃത്യതയുള്ള നിരീക്ഷണോപാധികളെയും യന്ത്രങ്ങളെയും സ്വീകരിച്ച് വികസിക്കുകയായിരുന്നു എന്നതാണ്.


ഉദാഹരണത്തിനു ഭൂമിക്കു ചുറ്റുമാണ് ഗ്രഹങ്ങളും സൂര്യനുമൊക്കെ സഞ്ചരിക്കുന്നത് എന്ന സങ്കല്പത്തില്‍ ചെറിയൊരു മാറ്റം - അതായത് ഭൂമിക്ക് ചുറ്റും കറങ്ങുന്നതിനൊപ്പം ഗ്രഹങ്ങള്‍ ആ ഭ്രമണപഥത്തില്‍ തന്നെ മറ്റൊരു ഒരു ചെറിയ വൃത്തത്തില്‍ (epicycles) കറങ്ങുന്നുവെന്ന് സങ്കല്പിച്ചാല്‍ - ഗ്രഹങ്ങളുടെ വക്രഗതി (Retrograde motion) എന്ന കുഴയ്ക്കുന്ന പ്രതിഭാസത്തിനു അല്പം കൂടി യുക്തിയുള്ള ഒരു വിശദീകരണം കിട്ടും എന്ന് മനസ്സിലാക്കി ഗ്രീസിലെ ടോളമിയും (ഏ.ഡി 90-168) പില്‍ക്കാല ജ്യോതിശ്ശാസ്ത്രജ്ഞരുമൊക്കെ അതനുസരിച്ചുള്ള സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുകയുണ്ടായി.

ഈ സിദ്ധാന്തമൊക്കെ മാറി, ഭൂമിയല്ല സൂര്യനാണ് ഗ്രഹപരിക്രമണങ്ങളുടെ കേന്ദ്രം എന്നു കണ്ടത്തിയപ്പോഴാണ് വക്രഗതി പ്രതിഭാസത്തിന് ഒരു കൃത്യമായ വിശദീകരണം കിട്ടിയത്. മറ്റൊരുദാഹരണമാണ് ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും കണ്ട രീതി. ജ്യോത്സ്യം കറുത്തപക്ഷ ചന്ദ്രനെ ദുര്‍ബലനും “പാപി”യുമായൊക്കെ കണ്ട് പുരാണ കഥകളില്‍ നിന്ന് അന്ധവിശ്വാസങ്ങളെ മെനഞ്ഞപ്പോള്‍ ഏ.ഡി അഞ്ചാം നൂറ്റാണ്ടിലെ ആര്യഭടനെപ്പോലുള്ളവര്‍ ജ്യോതിശ്ശാസ്ത്രത്തില്‍ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുടെ ശരിയായകാരണം അത് ഭൂമിയുടെ നിഴലിലാവുന്നതാണ് എന്നൊക്കെ കണ്ടെത്തി മുന്നേറുകയായിരുന്നു.

ഇവിടെ ഒരു കാര്യം കൂടി സൂചിപ്പിക്കണം : ഭാരതീയ ജ്യോതിഷ സങ്കല്പങ്ങളെ പലതിനെയും ഇടിച്ചു നിരത്തിയ ആര്യഭടന് (ഏ.ഡി 5-ആം നൂറ്റാണ്ട്) ചില്ലറ എതിര്‍പ്പുകളല്ല നേരിടേണ്ടി വന്നത്. ഗ്രഹങ്ങളുടേത് സ്വന്തമായ പ്രകാശമല്ല, അത് സൂര്യവെളിച്ചത്തിന്റെ പ്രതിഫലനം ആണ് എന്ന ആശയം മുന്നോട്ടു വച്ച ആര്യഭടന്‍ ഗ്രഹങ്ങളുടെ ദൈവീകതയെയാണ് ഒരര്‍ത്ഥത്തില്‍ ചോദ്യം ചെയ്തത്. ഭൂമിയുടെ സ്വയംഭ്രമണം കൊണ്ടാണ് ഗ്രഹങ്ങളും നക്ഷത്രങ്ങളും ആകാശത്തിന്റെ ഒരു കോണിലുദിച്ച് മറുകോണില്‍ അസ്തമിക്കുന്നതായി കാണപ്പെടുന്നത് എന്ന് പറഞ്ഞ ആര്യഭടനെ പിന്നീട് വന്ന, ഭാരതം കണ്ട ഏറ്റവും വലിയ ഗണിതജ്ഞനെന്ന് പുകഴ്പെറ്റ, ബ്രഹ്മഗുപ്തന്‍ (ഏ.ഡി 6-ആം നൂറ്റാണ്ട്) നിശിതമായി ആക്രമിക്കുന്നുണ്ട്. ഭൂമി ഭ്രമണം ചെയ്യുകയാണെങ്കില്‍ വീടുകളും ആളുകളും തലകീഴായി മറിഞ്ഞ് പോകില്ലേ എന്നൊക്കെയാണ് “ബ്രഹ്മസ്ഫുട സിദ്ധാന്ത”ത്തില്‍ ബ്രഹ്മഗുപ്തന്റെ ചോദ്യം ! ഇതേ ബ്രഹ്മഗുപ്തന്‍ തന്നെ രാഹു-കേതുക്കളാണ് ഗ്രഹണമുണ്ടാക്കുന്നത്, അല്ലാതെ ആര്യഭടനും മറ്റും പറയുമ്പോലെ അത് ‘നിഴലുകളുടെ കളി’ അല്ല എന്ന് ഉറപ്പിക്കുന്നുണ്ട്. ഇതിനു ബ്രഹ്മഗുപ്തന്‍ റെഫറന്‍സായി പറയുന്നത് വേദങ്ങളെയും സ്മൃതികളേയും ഗാര്‍ഗ്ഗ സംഹിതയേയുമൊക്കെയാണ്.

ഇങ്ങനെയൊക്കെയായിട്ടും ആര്യഭടന്റെ ആശയങ്ങള്‍ക്ക് പരിപൂര്‍ണ തമസ്കരണം സംഭവിക്കാതിരുന്നത് ഭാസ്കരന്‍ ഒന്നാമന്‍, മാധവന്‍, നീലകണ്ഠസോമയാജി തുടങ്ങിയവരെപ്പോലുള്ള അനുവാചകര്‍ ആര്യഭട സിദ്ധാന്തങ്ങള്‍ക്കുണ്ടായി എന്നതുകൊണ്ടാവാം എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ആര്യഭടന്‍ തള്ളിപ്പറഞ്ഞ ഒരു ചീഞ്ഞ സമ്പ്രദായത്തെയാണ് ഡോ: ഗോപാലകൃഷ്ണന്‍ അതേ ആര്യഭടന്റെ തന്നെ ശാസ്ത്രീയബുദ്ധിയുടെ ചെലവില്‍ നമ്മുടെ തൊണ്ടയിലേക്ക് തള്ളാന്‍ ശ്രമിക്കുന്നത് എന്നത് വല്ലാത്തൊരു വൈപരീത്യം തന്നെ !!



ജ്യോതിഷവും(astrology), ജ്യോതിശ്ശാസ്ത്രവും(astronomy) തമ്മില്‍ ചില കണക്കുകൂട്ടലുകള്‍ പൊതുവായി ഉണ്ട് എന്നതിനപ്പുറം യാതൊരു ബന്ധവും ഇല്ല എന്ന് നാം മുകളില്‍ കണ്ടു. എന്നാല്‍ ഇവതമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നു സ്ഥാപിച്ചെടുക്കുക വഴി ജ്യോതിശ്ശാസ്ത്രത്തിനുള്ള ശാസ്ത്രീയതയും കൃത്യതയും ജോതിഷത്തിനുണ്ട് എന്ന് വാദിക്കുന്നത് ജ്യോത്സ്യത്തെ ന്യായീകരിക്കുന്നവരുടെ സ്ഥിരം താര്‍ക്കിക തന്ത്രമാണ്. സ്വയം ഒരു ശാസ്ത്രജ്ഞനാണെന്ന് അവകാശപ്പെടുന്ന ശ്രീമാന്‍ ഗോപാലകൃഷ്ണന് പക്ഷേ ഈ തന്ത്രം എളുപ്പം പൊളിയുന്നതാണെന്ന് അറിയാം. കാരണം താരാഗ്രഹങ്ങളായി (പ്ലാനെറ്റുകള്‍) ആധുനിക ശാസ്ത്രം കണക്കാക്കുന്ന പലതിനെപ്പറ്റിയുമുള്ള അസംബന്ധപൂര്‍ണമായ വിശ്വാസങ്ങളുടെ പുറത്താണ് ജ്യോത്സ്യം വികസിച്ചത്. അതുകൊണ്ടുതന്നെ ജ്യോതിശ്ശാസ്ത്രത്തിലെ നക്ഷത്രങ്ങളെയോ ഗ്രഹങ്ങളെയോ ഒന്നുമല്ല ജ്യോത്സ്യത്തിലെ "ഗ്രഹ"ങ്ങളും "ഗ്രഹനില"കളും അര്‍ത്ഥമാക്കുന്നത് എന്ന് ഉറപ്പിച്ച് പറയുക വഴി താരാഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും പറ്റിയുള്ള പ്രാചീനമായ അന്ധവിശ്വാസങ്ങളുടെ ഉല്പന്നമാണ് ജ്യോത്സ്യം എന്ന ആരോപണത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുന്ന വിദ്യയാണ് ഗോപാലകൃഷ്ണന്‍ കാണിക്കുന്നത്.

ഇവിടെ ശ്രീമാന്‍ ഗോപാലകൃഷ്ണന്‍ പ്രസംഗമധ്യേ പറയുന്ന ഒരു വാചകം ശ്രദ്ധിക്കണം : "ഗ്രഹമെന്ന വാക്കു കൊടുക്കുകയും ചെയ്തു, പ്ലാനെറ്റ് എന്ന് ട്രാന്‍സലേറ്റ് ചെയ്യുകയും ചെയ്തുവെങ്കില്‍ അവിടെ ബ്ലോക്ക് ആയി, ജ്യോതിഷത്തിന്റെ എല്ലാ എക്സ്പ്ലനേഷനുകളും." രണ്ടാം ഭാവത്തിലോ മൂന്നാം ഭാവത്തിലോ ആറാം ഭാവത്തിലോ ചൊവ്വ ഉണ്ട് എന്ന് ജ്യോതിഷം പറയുമ്പോള്‍ അത് ചൊവ്വ എന്ന പ്ലാനെറ്റിന്റെ സ്വാധീനം (influence എന്ന് ഗോപാലകൃഷ്ണന്‍) ആ ജാതകകാരനില്‍ ഉണ്ട് എന്നല്ല അര്‍ത്ഥം, മറിച്ച് ജ്യോതിഷത്തിലെ ഗ്രഹമെന്നാല്‍ "what is influencing you, what is holding you, that which has a bearing upon your day to day life" എന്നാണ് അര്‍ത്ഥമാക്കുന്നതത്രെ. ജ്യോതിഷത്തിലെ ഗ്രഹങ്ങള്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ആകാശത്തിലെ പ്ലാനെറ്റുകളെയോ നക്ഷത്രങ്ങളെയോ ഒക്കെയാണ് എന്ന് സമ്മതിച്ചാല്‍ മൂന്ന് സുപ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടിവരും:
1.സൂര്യനെയും ചന്ദ്രനെയുമൊക്കെ ഗ്രഹങ്ങളായിക്കാണുകയും രാഹു, കേതു എന്നീ ഗ്രഹങ്ങള്‍ ഉണ്ടെന്നുപറയുകയും ചെയ്യുന്ന ജ്യോതിഷ സമ്പ്രദായം തെറ്റല്ലേ ?
2.എന്തുതരം സ്വാധീനം ആണ് ആ ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും മനുഷ്യന്റെയും ജന്തുക്കളുടെയും ജീവിതത്തിലും ചെലുത്താനാവുക ?
3.ജീവിതത്തില്‍ ഗ്രഹങ്ങള്‍ ചെലുത്തുന്നു എന്ന് പറയുന്ന ആ "സ്വാധീനങ്ങളെ" ഭൗതികമായി അളന്ന് രേഖപ്പെടുത്താനാവുമോ ?
ഇത്തരം ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടും എന്നറിയാവുന്നതുകൊണ്ടാവാം, സാങ്കേതികമായെങ്കിലും ശാസ്ത്രജ്ഞന്‍ എന്നറിയപ്പെടുന്ന ഗോപാലകൃഷ്ണനെപ്പോലൊരാള്‍ ജ്യോത്സ്യത്തില്‍ പറയുന്ന ഗ്രഹവും താരാഗ്രഹവും(planets) ഒന്നല്ല എന്ന് അടിച്ചുവിടുന്നത്.

ഡോ: ഗോപാലകൃഷ്ണന്‍ PhD, D.Lit ഇവിടെ നേരിടുന്ന സന്ദിഗ്ധത ചെറുതല്ല. ഒരു വശത്ത് പ്ലാനെറ്റുകളല്ല ജ്യോത്സ്യത്തിലെ ഗ്രഹങ്ങള്‍ എന്ന് വാദിച്ചു നിര്‍ത്തണം. മറുവശത്ത് ഭൂമിയെ ആധാരമാക്കിയുള്ള പ്ലാനെറ്റുകളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനനിര്‍ണയവും മറ്റും നടത്തുന്ന ജ്യോതിശ്ശാസ്ത്രത്തെ ജ്യോതിഷവുമായി കൂട്ടിക്കെട്ടുകയും വേണം. വാചകങ്ങള്‍ കൊണ്ടുള്ള ഈ ട്രപ്പീസുകളി പൊളിയുന്നത് അവിടെയാണ്. ജ്യോതിഷത്തിലെ ഗ്രഹമെന്നാല്‍ പ്ലാനെറ്റല്ല എന്നും "that which has a bearing upon you" ആണെന്നും പറയുന്ന ഗോപാലകൃഷ്ണന്‍ ആ "that" എന്താണെന്ന് നിര്‍‌വചിക്കുന്നേയില്ല !


അടുത്ത ഗുസ്തി രാഹു/കേതു ദ്വയത്തെ വച്ചുകൊണ്ടാണ്. ഭൂമിക്കു ചുറ്റും സൂര്യചന്ദ്രന്മാര്‍ പരിക്രമണം (revolve) ചെയ്യുകയാണെന്ന സങ്കല്പത്തില്‍ നിന്നാണ് ഈ നോഡുകള്‍ (lunar nodes) ഉണ്ടാകുന്നത്. അതില്‍ സൂര്യന്റെ സാങ്കല്പിക "പരിക്രമണപഥ"ത്തെ ചാന്ദ്രപഥം മുറിച്ചുകടക്കുന്ന ഉത്തരവും ദക്ഷിണവുമായ പോയിന്റുകള്‍ക്കാണ് രാഹുവെന്നും കേതുവെന്നും യഥാക്രമം പേര്. അതായത് തികച്ചും സാങ്കല്പികമായ രണ്ട് ദീര്‍ഘവൃത്ത രേഖകള്‍ തങ്ങളില്‍ കുറുകേ കടക്കുന്ന ബിന്ദുക്കള്‍ . 
ചന്ദ്രന്‍ ആ പോയിന്റുകളില്‍ വരുമ്പോഴാണ് ഗ്രഹണം നടക്കുന്നത് എന്ന കാരണം കൊണ്ട് അവയെ രണ്ട് 'പ്ലാനെറ്റുകളാ'യി കാണുകയും അതിന്മേല്‍ പുരാണകഥകളുടെയും വിശ്വാസങ്ങളുടെയും കടുംനിറങ്ങള്‍ തേച്ച് ദിവ്യത്വം നല്‍കി പര്‍‌വതീകരിക്കുകയും ചെയ്ത ജ്യോതിഷത്തിന്റെ തരികിട ഇടപാട് ഇവിടെ ഗോപാലകൃഷ്ണന്‍ മറച്ചുപിടിക്കുന്നു. പകരം രണ്ട് plane-ലുള്ള സൂര്യന്റെ പരിക്രമണപഥവും ചാന്ദ്രപഥവും തമ്മിലുള്ള intersectionനെപ്പറ്റിയും അവയ്ക്കിടയിലെ ആംഗിളിനെപ്പറ്റിയും ആ പോയിന്റിന്റെ കൃത്യമായ കാല്‍ക്കുലേഷനെപ്പറ്റിയുമൊക്കെ വാചാലനാവുന്നു, ഇതൊക്കെ പണ്ടേ ആളുകള്‍ക്കറിയാമായിരുന്നുവെന്ന മട്ടില്‍. ഈ ആംഗിളും നോഡുകളുടെ സ്ഥാനങ്ങളുമൊക്കെ സൂര്യ-ചന്ദ്ര ഗ്രഹണങ്ങളുമായി ബന്ധപ്പെട്ട ജ്യോതിഷ അന്ധവിശ്വാസങ്ങള്‍ ഉറച്ച് നൂറ്റാണ്ടുകള്‍ക്ക് ശേഷം വന്ന കണക്കുകൂട്ടലുകളാണ് എന്ന ചരിത്രവസ്തുത സൌകര്യപൂര്‍വ്വം ഡോ. ഗോപാലകൃഷ്ണന്‍ വിഴുങ്ങുന്നു. അല്ലെങ്കിലും ചരിത്രത്തെ വളച്ചൊടിച്ച്, ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ടില്‍ പറഞ്ഞവയെ എടുത്ത് 2500 കൊല്ലം പുറകോട്ട് നീക്കിവച്ച് തഴമ്പ് തടവലാണല്ലോ ആര്‍ഷഭാരതസംസ്കാര പ്രചാരകന്മാരുടെ പുത്തന്‍ യുദ്ധമുറ !!


ജ്യോത്സ്യത്തിലെ ഗ്രഹങ്ങള്‍ എന്നാല്‍ പ്ലാനെറ്റുകള്‍ അല്ലെന്നുള്ള ഗോപാലകൃഷ്ണന്റെ ഈ താര്‍ക്കിക യുക്തിവച്ചാണെങ്കില്‍ അങ്ങ് ആകാശത്തും ശൂന്യാകാശത്തുമൊന്നും പോകണ്ട, നമുക്കു ചുറ്റിനുമുള്ള ഏത് സാങ്കല്പിക ബിന്ദു എടുത്താലും, മേശയും കസേരയും ടീവിയും അലമാരയും അടക്കം ഏത് വസ്തുവെടുത്താലും വേണമെങ്കില്‍ അതിനൊക്കെ എന്തെങ്കിലും അതിഭൗതികത്വവും ദിവ്യത്വവും ആരോപിക്കാം, എന്നിട്ട് ആ പോയിന്റുകളെയോ വസ്തുക്കളെയോ ഗോപാലകൃഷ്ണന്‍ വാദിച്ചെടുക്കുമ്പോലെ "that which influences you" എന്ന് പറയാം. ചുരുങ്ങിയ പക്ഷം നമ്മുടെ മുറിയിലിരിക്കുന്ന ഘനവസ്തുക്കള്‍ക്ക് നമ്മുടെ മേല്‍ ഗുരുത്വാകര്‍ഷണത്തിന്റെ “സ്വാധീന”മെങ്കിലും ഉണ്ടെന്ന് സമാധാനിക്കാമല്ലോ!
ആകാശത്തിലുണ്ടെന്ന് സങ്കല്പിച്ചിരിക്കുന്ന രണ്ട് ബിന്ദുക്കളെവരെ "ഗ്രഹ"മായി സ്വീകരിച്ച, ചന്ദ്രനും സൂര്യനുമൊക്കെ "that which influences you" ആയിരിക്കുന്ന, ഗോപാലകൃഷ്ണന്‍ സാറിന്റെ ജ്യോതിഷത്തില്‍ പിന്നെന്തുകൊണ്ട് യുറേനസ്സും നെപ്റ്റ്യൂണും അനേകമനേകം ഉപഗ്രഹങ്ങളും ഇല്ലാതെ പോയി എന്ന ചോദ്യമുണ്ട് (ജ്യോതിശ്ശാസ്ത്രത്തിന്റെ വികാസചരിത്രമറിയാവുന്ന ഒരാള്‍ക്ക് എളുപ്പം ഇതിനുത്തരം കിട്ടും). എന്തു മാനദണ്ഡത്തിലാണ് ഇന്നത് “ഗ്രഹ”മാണെന്നും ഇന്നത് “ഗ്രഹ”മല്ലെന്നും ജ്യോത്സ്യത്തില്‍ എടുത്തിരിക്കുന്നത് എന്നതാണ് ഇവിടുത്തെ കാതലായ പ്രശ്നം. ഭൂമിയില്‍ നിന്നുള്ള ഖഗോളങ്ങളുടെ സ്ഥാനനിര്‍ണയത്തില്‍ ജ്യോതിശ്ശാസ്ത്രത്തിന്റെ ഗണിതക്രിയകള്‍ അത്യധികം "ആക്കുറേറ്റ്" ആണെന്നും "സയന്റിഫിക്" ആണെന്നുമൊക്കെ ആവര്‍ത്തിച്ചുകൊണ്ട് ജ്യോതിശ്ശാസ്ത്രത്തിന്റെ ഗണിതകൃത്യതയെ ജ്യോത്സ്യത്തിലേക്ക് ചേര്‍ത്തുകെട്ടുമ്പോഴും ഗോപാലകൃഷ്ണന്‍ ജ്യോത്സ്യത്തെ സംബന്ധിച്ച ഏറ്റവും കാതലായ ഈ വിഷയം സ്പര്‍ശിക്കുന്നില്ല.



ഗോപാലകൃഷ്ണന്‍ ജ്യോതിഷത്തിന്റെ പ്രവചനങ്ങളെപ്പറ്റി പറഞ്ഞു തുടങ്ങുന്ന (യൂട്യൂബ് ക്ലിപ്-4, 02:00) ഭാഗത്ത് ജ്യോതിഷാനുകൂലികള്‍ സ്ഥിരം എടുക്കുന്ന ഡിഫന്‍സുകളെല്ലാം കേട്ടുതുടങ്ങുന്നു. ആദ്യം പറയുന്നു, ലോകത്ത് 100% ശരിയായിട്ടുള്ളതായി ഒന്നുമില്ല എന്ന്. അതിനുദാഹരണമായി തട്ടിവിടുന്നതും പറഞ്ഞുപറഞ്ഞ് വക്കു തേഞ്ഞ സംഗതിയാണ് - കാലാവസ്ഥാപ്രവചനത്തിന്റെ കൃത്യതയില്ലായ്മ. ജ്യോതിഷത്തിന്റെ കൃത്യത എത്രശതമാനമാണ് എന്നത് പറയാന്‍ ഗോപാലകൃഷ്ണന്‍ ഇവിടെ തയ്യാറാവുന്നില്ല, പകരം 'ലോകത്ത് നൂറുശതമാനം കൃത്യതയുള്ള ഒന്നുമില്ല, അതുകൊണ്ട് ജ്യോതിഷപ്രവചനവും 100% കൃത്യമല്ല' എന്നതാണ് ഗോപാലകൃഷ്ണന്‍ എടുക്കുന്ന താര്‍ക്കിക യുക്തി. ഒരു സയന്റിസ്റ്റാണെന്ന് പറയുന്ന, ജേണല്‍ പബ്ലിക്കേഷനുകള്‍ ഒക്കെയുള്ള ഗോപാലകൃഷ്ണന് predictive valueകളെപ്പറ്റിയും സാങ്കേതികോപാധികളുടെ കൃത്യതയെപ്പറ്റിയുമൊക്കെ അറിവുണ്ടാകേണ്ടതാണ്. എന്നിട്ടാണ് ഈ കുയുക്തി വച്ച് ആളെ വടിയാക്കുന്നത്.

ഇവിടെയും ഒരു താര്‍ക്കിക തന്ത്രം ഒളിഞ്ഞിരുപ്പുണ്ട്. താന്‍ ശരിയെന്നോ ശാസ്ത്രീയമെന്നോ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ശാഖയുടെ മേന്മയെ അല്ല മറിച്ച് അതു സ്ഥാപിച്ചെടുക്കാന്‍ സമാനമായ ഒരു സങ്കേതമെന്ന് താന്‍ കരുതുന്ന മറ്റൊരു ശാഖയുടെ കുറ്റത്തെ ആണ് ഗോപാലകൃഷ്ണന്‍ കൂട്ടുപിടിക്കുന്നത്. ജ്യോത്സ്യത്തിന്റെ പ്രവചനക്ഷമതയെപ്പറ്റിയോ ഫലങ്ങളുടെ കൃത്യതയെ പറ്റിയോ അല്ല, ഏതാണ്ട് അതുപോലൊക്കെയാണ് എന്ന് ഗോപാലകൃഷ്ണന്‍ ധരിച്ചുവച്ചിരിക്കുന്ന കാലാവസ്ഥാപ്രവചനരീതിയുടെ (meteorology) കുറ്റവും കുറവുകളുമാണ് തന്റെ ഭാഗം ന്യായീകരിക്കാന്‍ അദ്ദേഹം എടുക്കുന്നത്.


ശാസ്ത്രത്തില്‍ ഒരു തിയറി ശരിയോ തെറ്റോ എന്നറിയുന്നതിനുള്ള സര്‍‌വ്വസാധാരണയായ മാര്‍ഗം ആ തിയറിയില്‍ നിന്ന് പ്രവചനങ്ങള്‍ ഉണ്ടാക്കുകയും അത് യഥാര്‍ത്ഥ ലോകത്ത് സംഭവിക്കുന്നതെങ്ങനെയാണ് എന്ന് നിരീക്ഷിക്കുകയും ആണ്. ഐന്‍സ്റ്റൈന്റെ E=mc2 ആയാലും ന്യൂട്ടന്റെ GMm/r2 ആയാലും ഇതുതന്നെയാണ് ശാസ്ത്രത്തിന്റെ രീതിശാസ്ത്രം (മെഥഡോളജി). ഒരു 'പ്രവചന'ത്തിന് എത്രത്തോളം കൂടുതല്‍ parameter-കളെയും initial condition -കളെയും ആശ്രയിക്കേണ്ടിവരുന്നോ ആ പ്രവചനത്തിന്റെ കൃത്യത അത്ര കണ്ട് കുറയാന്‍ സാധ്യതയുണ്ട്. ഇതിന്റെ മികച്ച ഉദാഹരണമാണ് കാലാവസ്ഥാപ്രവചനം. അന്തരീക്ഷത്തിലെ ഊഷ്മാവ്, ബാഷ്പ അളവ്, കാറ്റിന്റെ ഗതിവേഗം, അനുനിമിഷം വ്യതിയാനപ്പെടുന്ന മര്‍ദ്ദം, താപം എന്നിങ്ങനെ ആയിരക്കണക്കിനു parameter-കള്‍ പ്രവചനത്തെ സ്വാധീനിക്കുമ്പോള്‍ കാലാവസ്ഥാ പ്രവചനമെന്നത് ദുഷ്കരവും കൃത്യതകുറഞ്ഞതുമായി മാറുന്നു. പക്ഷേ ഇവിടെ വേറൊരു കാര്യം ശ്രദ്ധിക്കണം. കാലാവസ്ഥയുടെ കാര്യത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രവചനങ്ങളാണ് കൃത്യത കുറഞ്ഞത്. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ളവ - ഉദാഹരണത്തിന് ഒരു മാസത്തെയോ ഒരാഴ്ചത്തെയോ ഒരു ദിവസത്തെയോ ഒക്കെ പ്രവചനങ്ങള്‍ 6 മാസത്തെയോ ഒരു വര്‍ഷത്തെയോ പ്രവചനങ്ങളേക്കാളൊക്കെ - വളരെ കൃത്യതയാര്‍ന്നതാണ്. 
എന്നുമാത്രമല്ല, ഓരോ രാജ്യത്തെയും കാലാവസ്ഥാനിരീക്ഷണ സാങ്കേതികതയുടെ മേന്മയനുസരിച്ച് പ്രവചനങ്ങളുടെ കൃത്യത വ്യത്യാസപ്പെടുന്നുണ്ട്; ഉദാഹരണത്തിന് ഇന്ത്യയിലേതിനേക്കാള്‍ വളരെ മെച്ചപ്പെട്ടതാണ് പാശ്ചാത്യരാജ്യങ്ങളിലെ കാലാവസ്ഥാപ്രവചനങ്ങള്‍ . ആധുനിക മീറ്റിയറോളജി കൂടുതല്‍ കൃത്യമായ ഉപകരണങ്ങളും ഗണിതവും ഭൗമാന്തരീക്ഷത്തിന്റെ ചെറുവ്യതിയാനങ്ങളെപ്പോലും സിമുലേറ്റ് ചെയ്യുന്ന കയോസ് സങ്കേതങ്ങളും പ്രയോജനപ്പെടുത്തുന്നതില്‍ നിന്നുമാണ് ഈ കൃത്യതയുണ്ടാവുന്നത്. ഗോപാലകൃഷ്ണന്‍ തന്റെ പ്രസംഗമധ്യേ പരിഹസിക്കുന്ന തരത്തിലുള്ള "കറക്കിക്കുത്ത്" കാലാവസ്ഥാപ്രവചനമെന്നത് കാര്‍ട്ടൂണുകളിലോ ടെലി സ്കിറ്റുകളിലോ മാത്രം കാണുന്ന ഒന്നായിട്ട് കാലം കുറേയായി. ഗോപാലകൃഷ്ണനു നേരം വെളുത്തിട്ടില്ലെന്ന് വച്ച് ബാക്കിയുള്ളവര്‍ക്ക് നേരം വെളുത്തിട്ടില്ല എന്നര്‍ത്ഥമില്ലല്ലോ.


കാലാവസ്ഥാപ്രവചനവും ജ്യോതിഷപ്രവചനവും തമ്മിലുള്ള ഈ താരതമ്യത്തിന്റെ വിഡ്ഢിത്തവും പൊള്ളത്തരവും അറിഞ്ഞുകൊണ്ടാവണം, ഇതോടൊപ്പം ഒരുകാര്യം കൂടി - നൂറു ശതമാനം കൃത്യത എന്നത് ഒന്നിനുമില്ല എന്ന സാമാന്യവല്‍ക്കരണം കൂടി - ഗോപാലകൃഷ്ണന്‍ കേള്‍‌വിക്കാരിലേക്ക് അടിച്ചുകയറ്റാന്‍ ശ്രമിക്കുന്നത്. അതിലൂടെ രണ്ട് കാര്യങ്ങള്‍ സാധിക്കാം - കാലാവസ്ഥാപ്രവചനം പോലെത്തന്നെ "ശാസ്ത്രീയ"മാണ് ജ്യോതിഷപ്രവചനവും എന്ന് കേള്‍‌വിക്കാരില്‍ ധാരണയുണ്ടാക്കാം, ഒപ്പം കാലാവസ്ഥാപ്രവചനത്തിനു വരുന്ന തെറ്റുകളൊക്കെയേ ജ്യോതിഷത്തിനും വരാറുള്ളൂ എന്നും അവരെ വിശ്വസിപ്പിക്കാം. Aയ്ക്ക് 100% കൃത്യതയില്ല, Bയ്ക്കും 100% കൃത്യത പറയാനാവില്ല, അതുകൊണ്ട് A-യും B-യും കൃത്യതയുടെ കാര്യത്തില്‍ ഒരുപോലെയാണ് എന്ന് പറയുന്ന യുക്തിയിലെ വിഡ്ഢിത്തം കേള്‍വിക്കാര്‍ക്ക് ഒറ്റയടിക്ക് മനസിലാവില്ലല്ലോ. അവിടെ എത്രശതമാനം കൃത്യത "ഇല്ല" എന്നതു തമ്മിലല്ല താരതമ്യം വേണ്ടത്, മറിച്ച് എത്രശതമാനം കൃത്യത "ഉണ്ട്" എന്നതു തമ്മിലാണ് താരതമ്യം വേണ്ടത് എന്ന കാര്യം കേള്‍‌വിക്കാരില്‍ നിന്ന് സമര്‍ത്ഥമായി മറയ്ക്കുന്നു !


കാലാവസ്ഥാപ്രവചനത്തിന് സ്വീകരിക്കുന്ന parameter-കള്‍ ഊഷ്മാവും ബാഷ്പ അളവും അന്തരീക്ഷമര്‍ദ്ദവും പോലുള്ള, ശാസ്ത്രീയമായി യന്ത്രങ്ങളുപയോഗിച്ച് അളന്നെടുക്കാവുന്ന അന്തരീക്ഷത്തിലെ ഭൌതിക പ്രൊപ്പര്‍ട്ടികളാണ്.
ഇതിലെ "Prediction" എന്നുപറയുന്നത് ഭൌതികമായി അളക്കാവുന്ന ഈ input-കളെ അടിസ്ഥാനമാക്കിയുള്ളവയാണ്. അതേസമയം ജ്യോതിഷത്തിലെ പ്രവചനം എന്നത് ശാസ്ത്രാര്‍ത്ഥത്തിലെ ഒരു "Prediction"-നേ അല്ല. സാങ്കല്പികമായ നക്ഷത്രസ്ഥാനങ്ങളല്ലാതെ അളന്നെടുക്കാവുന്നതായ (measurable) ഒരു ഭൌതികഘടകത്തെയും അവിടെ പരിഗണിക്കുന്നില്ല. രണ്ടാം ഭാവത്തില്‍ ചൊവ്വ വന്നാല്‍ ഒരുസ്ത്രീ സംസാരിക്കുന്നതെല്ലാം കൊള്ളിവച്ചായിരിക്കും എന്നും എട്ടാം ഭാവത്തില്‍ ചൊവ്വ വന്നാല്‍ ആക്സിഡന്റിലാണ് മരണം എന്നുമൊക്കെ തട്ടിമൂളിക്കുന്ന ഗോപാലകൃഷ്ണന്‍ ജ്യോതിഷത്തിലെ ഇമ്മാതിരി "പ്രവചനങ്ങള്‍" എന്തു അളവുകോലുകള്‍ വച്ചുകൊണ്ടാണ് എന്ന് പറയുന്നേയില്ലല്ലോ. ഇങ്ങനെയൊരു “പ്രവചന” സമ്പ്രദായത്തെ ഒരു സയന്റിഫിക് പ്രവചനത്തിന്റെ മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യുന്നത് നാഴികയ്ക്ക് നാലുവട്ടം ശാസ്ത്രജ്ഞന്‍ എന്നവകാശപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാള്‍ ചെയ്യാന്‍ പാടില്ലാത്തതാണ്.


ഇനി, കൃത്യതയില്ലായ്മകളെയല്ല, കൃത്യതകളെ തമ്മില്‍ തന്നെയാണ് താരതമ്യപ്പെടുത്തേണ്ടത് എന്ന് ഗോപാലകൃഷ്ണനു ബോധ്യമാവാഞ്ഞിട്ടാണോ ഈ തരികിട യുക്തി പ്രയോഗിക്കുന്നത് എന്ന് ഒരാള്‍ക്ക് തോന്നാം. അവിടെയാണ് ഭാരതപൈതൃകക്കാരന്റെ മറ്റൊരു കള്ളത്തരം വെളിവാകുന്നത് : ജ്യോതിഷപ്രവചനങ്ങള്‍ യാദൃച്ഛികമായി (random chance) ഫലിക്കുക എന്നല്ലാതെ ഒരു ശാസ്ത്രീയ പ്രവചനത്തിനവകാശപ്പെടാവുന്ന കൃത്യതയോ സ്ഥിരതയോ ആവര്‍ത്തനക്ഷമതയോ അവയ്ക്കില്ല എന്ന് കാണിക്കാനായിട്ടാണ് പലപ്പോഴും യുക്തിവാദികള്‍ ജാതകം വച്ചുകൊണ്ട് ജാതകാരന്റെ ലിംഗ നിര്‍ണയം നടത്തുക, മരിച്ചോ ജിവിച്ചോ എന്ന് പറയുക തുടങ്ങിയ blindfolded പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇത് ശാസ്ത്രത്തിന്റെ മെഥഡോളജി വച്ച് നോക്കിയാല്‍ ന്യായീകരിക്കാവുന്ന ഒരു രീതിയുമാണ്. ജ്യോതിഷത്തിന്റെ പ്രവചനങ്ങള്‍ എത്രത്തോളം കൃത്യതയുള്ളതാണെന്ന് കാണിക്കാനും, അത് 50%ത്തിനപ്പുറമെത്തുന്നില്ലെങ്കില്‍ വെറും റാന്‍ഡം ചാന്‍സ് ആണ് എന്ന് തള്ളാനുമുള്ള ലളിതമായ ഒരു പരീക്ഷണം. അതിനെ എടുത്തുപറഞ്ഞ് തന്റെ വിഡ്ഢിയുക്തിയുപയോഗിച്ച് പരിഹസിക്കുകയാണ് ഗോപാലകൃഷ്ണന്‍ ഉടന്‍ ചെയ്യുന്നത്. പരിഹസിക്കുന്നത് ആ പരീക്ഷണത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തെത്തന്നെയാണ്, അല്ലാതെ അതിലെ ശാസ്ത്രീയതയിലെയോ രീതിശാസ്ത്രത്തിലെയോ തെറ്റുകളെയല്ല. "എന്തിനാ അങ്ങനെ പരീക്ഷിക്കാന്‍ പോകുന്നത്, ജ്യോതിഷം തെറ്റാണെന്നോ ശരിയാണെന്നോ തെളിയിച്ചിട്ട് എന്ത് നേട്ടം, ഇത് useful ആണൊ അല്ലയോ എന്ന് നോക്കിയാല്പോരേ " എന്നൊക്കെയാണ് സയന്റിസ്റ്റ് എന്ന് പറഞ്ഞുനടക്കുന്ന, ആ ലേബലില്‍ സ്വന്തം വ്യാഖ്യാനങ്ങളുടെ ആധികാരികത അരക്കിട്ടുറപ്പിക്കാന്‍ വെമ്പുന്ന ഒരാള്‍ ഉളുപ്പില്ലാതെ ചോദിക്കുന്നത് !

എന്നുവച്ചാല്‍ , ആധുനികശാസ്ത്രസങ്കേതങ്ങളുപയോഗിച്ചു നടത്തുന്ന കാലാവസ്ഥാപ്രവചനം പോലെ "ശാസ്ത്രീയവും" അതിന്റെയത്രതന്നെ "കൃത്യതയില്ലായ്മ"യും ഉള്ളതാണ് ജ്യോതിഷം എന്ന് സൂചിപ്പിച്ച് വയ്ക്കുകയും, എന്നാല്‍ ജ്യോതിഷത്തിന്റെ പ്രവചനങ്ങളുടെ കൃത്യത എത്രയുണ്ട് എന്ന് നോക്കുന്ന പരീക്ഷണശ്രമങ്ങളെ തള്ളുകയുമാണ് ഈ മാന്യദേഹം. പിന്നെ എന്ത് പരീക്ഷണത്തിന്റെ, എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ജ്യോതിഷത്തിന്റെ പ്രവചന കൃത്യതയില്‍ ആളുകള്‍ വിശ്വസിക്കേണ്ടത് എന്നതാണ് മില്യന്‍ ഡോളര്‍ ചോദ്യം ! “1820 വരെ AD, BC എന്നിവ ആരും ഉപയോഗിച്ചിരുന്നില്ല, പകരം KE (കലി ഇറ) ആണു് സ്പെയിൻ, ജെർമനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്നത്” എന്നൊക്കെ ഒരു പൊതുപ്രസംഗത്തില്‍ തട്ടിമൂളിക്കുന്ന ഒരാളെ ചോദ്യം ചെയ്യാതെ കേട്ടിരിക്കുന്ന ഒരു കഴുതക്കൂട്ടത്തില്‍ നിന്ന് ഈ ചോദ്യം വരില്ലല്ലോ.

എല്ലാ കപടശാസ്ത്രവ്യാപാരിക്കും കൊട്ടാനുള്ള വഴിച്ചെണ്ടയാണല്ലോ നാട്ടിലെ യുക്തിവാദികളെന്ന് പറയുന്ന കൂട്ടര്‍. "യുക്തികൊണ്ട് ഇതൊന്നും മനസ്സിലാക്കാനാവില്ല മക്കളേ" എന്ന പഴയ ജ്യോത്സ്യന്റെയും കള്ള സ്വാമിമാരുടെയും നമ്പരൊക്കെ പഴകിപ്പോയി. ഗോപാലകൃഷ്ണനെയും എസ്.രാധാകൃഷ്ണനെയും പോലുള്ള സയന്റിസ്റ്റ് കപടശാസ്ത്രവില്പനക്കാരുടെ പുതിയ കാലത്തെ പേച്ച് വേറെയാണ്. അതിന്റെയൊരു ഏകദേശ രൂപം ഗോപാലകൃഷ്ണന്റെ പ്രസംഗത്തില്‍ തന്നെയുള്ളത് കേള്‍ക്കുക:


"കൈരളീ ടീവിയില് എന്റെ ഒരു ഇന്റര്‍‌വ്യൂ ഉണ്ടായിരുന്നു. എന്റെ ഇപ്പുറത്ത് കമലാനാഥനെന്ന് പറയുന്ന യുക്തിവാദി, ഇപ്പുറത്ത് മിശ്രവിവാഹ സംഘത്തിന്റെ സെക്രട്ടറി - അതും യുക്തിവാദിയാ - ഞാന്‍ നടുക്ക്.... സയന്‍സുപയോഗിച്ചിട്ട് ഈശ്വരനെന്താണെന്ന് പറഞ്ഞാല്‍ അത് ഇവര്‍ക്ക് മനസ്സിലാവില്യ - അതു പറഞ്ഞ് തീരുന്നതിനു മുന്‍പ് പറയുന്നു : ഇയാള്‍ സയന്‍സെന്ന് പറഞ്ഞ് പറയുന്നതൊന്നും സയന്‍സല്ല. അപ്പോ ഞാന്‍ പറഞ്ഞു :സയന്‍സെന്ന് പറയുന്നത് സയന്‍സല്ലെന്ന് പറയല്ലേ, നിങ്ങള്‍ക്ക് മനസ്സിലാവിണില്യാന്ന് പറ ! "

2006 ഓഗസ്റ്റില്‍ സായിബാബയുടെ ആശ്രമത്തിന്റെ ആശീര്‍‌വാദത്തോടെ നടന്ന അതിരുദ്രമഹായജ്ഞത്തില്‍ പ്രസംഗിക്കുമ്പോള്‍ ലോകത്തിലെ ന്യൂക്ലിയര്‍ റിയാക്റ്ററുകള്‍ക്ക് ശിവലിംഗത്തിന്റെ രൂപമാണെന്നും ശിവലിംഗാരാധന നടക്കുമ്പോള്‍ ലോകത്തെ ന്യൂക്ലിയര്‍ റിയാക്റ്ററുകളെല്ലാം ഊര്‍ജ്ജത്താല്‍ "connect" ചെയ്യപ്പെടുമ്പോലെയാണ് ശിവലിംഗങ്ങള്‍ വഴി ശിവന്റെ energy ബന്ധിപ്പിക്കുന്നത് എന്ന് പ്രസംഗിച്ചയാളാണ് ഈ ഗോപാലകൃഷ്ണന്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെറിറ്റേജ് സംഘടിപ്പിച്ച “ശാസ്ത്ര” കോണ്‍ഫറന്‍സില്‍ വച്ച് “ഗര്‍ഭസ്ഥശിശുവിന്റെ ആതമാവ് രണ്ടാം മാസത്തില്‍ അതിന്റെ അമ്മയെയും ശരീരത്തെയും തനിക്ക് പറ്റിയതല്ല എന്ന് തിരിച്ചറിയുമ്പോഴാണ് അബോര്‍ഷന്‍ സംഭവിക്കുന്നത്” എന്ന അറുവങ്കത്തരം നാണം ലവലേശമില്ലാതെ വിളിച്ചു കൂവിയ ഈ മഹാശയന്‍ പതഞ്ജലീ യോഗസൂത്രത്തില്‍ ഡാര്‍‌വീനിയന്‍ പരിണാമസിദ്ധാന്തവും ഹൈസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തവുമുണ്ടെന്ന് പറഞ്ഞത് എന്താണെന്ന് ഇവിടെ നാം കണ്ടു. ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കരുതെന്ന ഭാരതീയ അന്ധവിശ്വാസത്തിന്റെ “സയന്‍സ്” നാളെയൊരുപക്ഷേ ശാസ്ത്രം കണ്ടെത്തും എന്നൊക്കെ ടീവിയിലൂടെ അടിച്ചു വിട്ടതും ഇദ്ദേഹം തന്നെയാണ്. ഇതാണ് സാറ് പറയുന്ന സയന്‍സെങ്കില്‍ അത് സാറിന് ഈ കണ്ട ഡീലിറ്റും പി.എച്.ഡികളും പേറ്റന്റുമൊക്കെ തന്ന യൂണിവേഴ്സിറ്റികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പോലും അറിയില്ല സാറേ ! അത് യുക്തിവാദികളുടെയോ മിശ്രവിവാഹസംഘം നേതാക്കളുടെയോ ഒന്നും കുറ്റമല്ല.

ഈ വക അജ്ഞാനം വിളമ്പല്‍ കേള്‍ക്കുമ്പോള്‍ ഡോ: ഗോപാലകൃഷ്ണനു കിട്ടിയെന്ന് അവകാശപ്പെടുന്ന "6 പേന്റന്റിനും 56 അന്താരാഷ്ട്ര ഗവേഷണ പേപ്പറിനും" വേണ്ടി അദ്ദേഹം നടത്തിയ ഗവേഷണത്തെപ്പറ്റി ഗൗരവകരമായ സംശയങ്ങള്‍ ശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും തോന്നും. ബയോക്കെമിസ്ട്രി രംഗത്താണ് ഇദ്ദേഹത്തിന്റെ ഏതാനും ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുകളില്‍ പറഞ്ഞ "വെല്ലുവിളി", "നിഷേധം" തുടങ്ങിയവയിലൂടെയാണ് ഗോപാലകൃഷ്ണനു പേറ്റന്റും പി.എച്.ഡിയുമൊക്കെ നേടിത്തന്ന ശാസ്ത്ര ശാഖകളിലെ ഗവേഷണം വളര്‍ന്നത് എന്ന് 56 പേപ്പര്‍ പ്രസിദ്ധീകരിച്ചിട്ടും അദ്ദേഹത്തിനു മനസ്സിലായില്ലെങ്കില്‍ പഠനം പാഴായെന്നേ പറയേണ്ടൂ !



"നിങ്ങള്‍ യുക്തിവാദിയാണെങ്കിലും ശരി .... നിങ്ങളുടെ കുട്ടിയുടെ ജനനസമയം വച്ച് രാശിചക്രം വരച്ചു സൂക്ഷിക്കുക.അതൊരു പക്ഷേ ആ കുട്ടിക്ക് പ്രയോജനപ്പെട്ടേക്കാം..." - ഗോപാലകൃഷ്ണന്‍ ജ്യോതിഷത്തിന്റെ പ്രയോജനങ്ങളെപ്പറ്റി വാചാലനാകുന്നതിന് ആമുഖമായി തട്ടിവിടുന്നതാണിത് (യൂട്യൂബ് ക്ലിപ്പ്-4, 10.00). അതായത്, 'ഞാനിത് സയന്റിഫിക്കാണെന്ന് വാദിക്കുന്നില്ല, പക്ഷേ ഇതുകൊണ്ട് പ്രയോജനപ്പെടാം' എന്ന ലൈന്‍. എന്നിട്ട് കൂട്ടിച്ചേര്‍ക്കുന്നു : "ആ രാശിചക്രം നോക്കിയാല്‍ അറിയാം കുട്ടിയുടെ ഭാവി എങ്ങനെയിരിക്കും എന്ന് " !

നമുക്കു ചുറ്റിനുമുള്ള സംഗതികളെ തള്ളേണ്ടതെങ്ങനെ, കൊള്ളേണ്ടതെങ്ങനെ എന്നതിന് ഗോപാലകൃഷ്ണന് അദ്ദേഹത്തിന്റേതായ ചില മാനദണ്ഡങ്ങളൊക്കെയുണ്ട്. അതും പ്രസംഗത്തില്‍ കേള്‍ക്കാം. ഒരു കാര്യത്തിനെ പറ്റി നമുക്ക് രണ്ട് ചോദ്യങ്ങള്‍ ചോദിക്കാം എന്നാണ് ഗോപാലകൃഷ്ണന്റെ ഫിലോസഫി. ആ കാര്യം സയന്റിഫിക് ആണോ അല്ലയോ എന്നത് ഒന്നാമത്തെ ചോദ്യം, useful ആണോ useless ആണോ എന്നത് രണ്ടാമത്തെ ചോദ്യം. ഒരു കാര്യം സയന്റിഫിക് അല്ലെങ്കിലും സാരമില്ല ഉപയോഗമുള്ളതാണെങ്കില്‍ (useful) സ്വീകരിക്കാം എന്നാണ് ഗോപാലകൃഷ്ണന്റെ അനുബന്ധ അഭിപ്രായം. ആദ്യ നോട്ടത്തില്‍ എത്ര ലളിതവും സത്യവുമായ വാചകം എന്ന് തോന്നാം. ഇതിന്റെ ഉള്ളുകള്ളി പുറകേ വരുന്നുണ്ട്. അതായത് ജ്യോതിഷത്തിന്റെ "കാല്‍ക്കുലേഷന്‍" ഭാഗം "സയന്റിഫിക്" ആണെങ്കിലും പ്രവചനഭാഗം (prediction part) എന്നത് സയന്‍സുകൊണ്ട് വിശദീകരിക്കാനാവില്ല എന്നാണ് ഗോപാലകൃഷ്ണന്റെ വാദം. അപ്പോള്‍ മുകളില്‍പ്പറഞ്ഞ "ഗോപാലകൃഷ്ണന്‍സ് ഫിലോസഫി" അനുസരിച്ച് ജോത്സ്യം സയന്റിഫിക് അല്ലെങ്കില്‍ പിന്നെ യൂസ്‌ഫുള്‍ ആണോ യൂസ്‌ലെസ് ആണോ എന്നാണ് നോക്കേണ്ടതത്രെ. അതുകൊണ്ടാണ് ഗോപാലകൃഷ്ണന്റെ അഭിപ്രായത്തില്‍ ജ്യോതിഷം "സ്വീകാര്യ"മാവുന്നത് പോലും.

ജ്യോതിഷത്തിന്റെ മനുഷ്യ ജിവിതത്തില്‍ "യൂസ്ഫുള്‍‌" ആണെന്ന് വാദിക്കുന്നിടത്ത് ഗോപാലകൃഷ്ണന്റെ ന്യായങ്ങള്‍ തന്നെ തിരിഞ്ഞ് കുത്തുന്നതും കാണാം. പ്രസംഗത്തിന്റെ ആദ്യഭാഗത്തൊരിടത്ത് എല്ലാവരും മക്കള്‍ക്ക് ഗ്രഹനിലയെഴുതിവയ്ക്കണമെന്നും അത് പിന്നീട് പ്രയോജനപ്പെട്ടേക്കാം എന്നും പറയുന്നു ഗോപാലകൃഷ്ണന്‍. “ഗട്ടറുള്ള റോഡാണെന്ന് അറിഞ്ഞുകൊണ്ട് വണ്ടിയോടിച്ചാല്‍ ഒരാള്‍ ശ്രദ്ധിച്ച് കുഴികളില്‍ വീഴാതെ ഓടിക്കുന്നതെങ്ങനെയോ” അതു പോലെയാണ് ജാതകത്തിലെ/ഗ്രഹനിലയിലെ ദോഷങ്ങള്‍ മുന്‍‌കൂട്ടി അറിഞ്ഞ് ജീവിതം നയിക്കുന്ന ഒരാള്‍ക്ക് അതുകൊണ്ടുണ്ടാകുന്ന പ്രയോജനം എന്ന് ഉദാഹരിക്കുന്ന ഗോപാലകൃഷ്ണന്‍ തന്നെ അല്പം കഴിഞ്ഞ് പറയുന്ന വേറൊരുദാഹരണത്തില്‍ വാഹനാപകടമുണ്ടാവും എന്ന ജ്യോത്സ്യന്റെ ഉപദേശം കേട്ട് വണ്ടിയോടിപ്പ് നിര്‍ത്തിയ ഒരാളെ റോഡിലൂടെ നടക്കുമ്പോള്‍ വണ്ടിയിടിച്ച് കൊന്ന കഥ പറയുന്നുണ്ട്. ജ്യോതിഷപ്രവചനങ്ങള്‍ കൃത്യമാണെങ്കില്‍ അങ്ങനെ സംഭവിക്കുന്നതില്‍ നിന്ന് ഒന്നിനും തടയാനാവില്ല എന്ന് ഒന്നുരണ്ടിടത്ത് ഗോപാലകൃഷ്ണന്‍ സൂചിപ്പിക്കുന്നുമുണ്ട്. പിന്നെ “ഗട്ടറുണ്ട് എന്നറിഞ്ഞു കൊണ്ട് വണ്ടിയോടിക്കുമ്പോള്‍” ശ്രദ്ധവച്ചിട്ട് എന്തുകാര്യം ? ഇവിടെ ഭാരതീയ വിധി-കര്‍മ്മഫല വിശ്വാസവും ജ്യോതിഷവും തമ്മിലുള്ള ദാര്‍ശനികമായ പൊരുത്തക്കേടുകളാണ് വെളിവാകുന്നത്. വിധി/കര്‍മ്മഫല വിശ്വാസങ്ങളനുസരിച്ച് ലളിതമായി പറഞ്ഞാല്‍ “വരാനുള്ളത് വഴിയില്‍ തങ്ങില്ല” എന്നാണ്. എന്നാല്‍ ജ്യോതിഷം ആ “വരാനുള്ള”തിനെ പ്രവചിക്കാമെന്ന് അവകാശപ്പെടുന്നു. മുന്‍‌കരുതലുകളും പരിഹാരകര്‍മ്മങ്ങളും നിര്‍ദ്ദേശിക്കുന്നു. എന്തുചെയ്താലും “വിധി”യെ തടുക്കാന്‍ ആവില്ലെന്ന വിശ്വാസത്തിന് വിരുദ്ധമാണിത്. എന്നാല്‍ ഗോപാലകൃഷ്ണന്‍ ഈ “പ്രശ്നമേഖലയെ” സമര്‍ത്ഥമായി ഒഴിവാക്കിയിട്ടുണ്ട് തന്റെ ജ്യോതിഷപ്രസംഗത്തില്‍.

ജ്യോതിഷത്തിന്റെ ഗ്രഹനിലയുടെ ഫലങ്ങളെപ്പറ്റി പിന്നീട് കുറേ കാടുകയറുന്നുണ്ടെങ്കിലും അവയൊക്കെ എങ്ങനെയാണ് മനുഷ്യന് "യൂസ്ഫുള്‍" ആകുന്നതെന്ന് അദ്ദേഹത്തിന് വ്യക്തതയില്ല എന്നതിന് ധാരാളം സൂചനകള്‍ കാണാം: ഒന്നാമത്, ജ്യോതിഷമനുസരിച്ചുള്ള ഗ്രഹനിലകള്‍ക്ക് ഫലങ്ങള്‍ കൊടുത്തിരിക്കുന്നതിന്റെ കാരണം,യുക്തി,നിരീക്ഷണം എന്നിവകളെ പറ്റി ആര്‍ക്കുമറിയില്ലെന്ന് ഗോപാലകൃഷ്ണന്‍ തന്നെ വാദിക്കുന്നുണ്ട്. രണ്ടാമത്, ഗ്രഹനിലകളില്‍ ആരോപിച്ചിരിക്കുന്ന കാരകത്വവും ഫലങ്ങളും (influence) ജ്യോതിഷികള്‍ എങ്ങനെ നിശ്ചയിച്ചതാണെന്നുള്ളതിനെപ്പറ്റിയും നാം അജ്ഞരാണെന്ന് അദ്ദേഹം വാദിക്കുന്നു. ആറാം ഭാവത്തില്‍ ചൊവ്വ വരുന്ന ഗ്രഹനിലയുള്ള ഒരാള്‍ കള്ളത്തരം ധാരാളം കാണിക്കുമെന്നത് ഒരു ആരോപണം (attribution) ആണ്. അതെങ്ങനെ ആ കണ്ടെത്തലിലേക്കെത്തി എന്ന് ചോദിച്ചാല്‍ ഗോപാലകൃഷ്ണന്‍ പറയുന്നത് "ആര്‍ക്കും അറിയില്ല (ആ !) " എന്നാണ്. ജ്യോത്സ്യത്തിന്റെ പ്രവചനഭാഗം "സയന്റിഫിക്കേ അല്ല" എന്ന മുന്‍‌കൂര്‍ജാമ്യത്തോടെയാണ് ഗോപാലകൃഷ്ണന്‍ തന്റെ വാദം ആരംഭിക്കുന്നത്. പ്രവചനഭാഗം സയന്റിഫിക്കുമല്ല, ഗ്രഹനിലകളില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന ഫലങ്ങളും "കാരകത്വ"വും എങ്ങനെ കണ്ടെത്തിയതാണെന്ന് അറിവുമില്ലാത്ത ഒരു സങ്കേതം പക്ഷേ മനുഷ്യ ജീവിതത്തില്‍ യൂസ്‌ഫുള്‍ ആണ് എന്ന് അവകാശപ്പെടണമെങ്കില്‍ കുറച്ചൊന്നും പോരാ വിവരദോഷം. അതും ശാസ്ത്രജ്ഞനാണെന്ന് അവകാശപ്പെടുന്ന ഒരാള്‍ക്ക് ! പച്ച മലയാളത്തില്‍ പറഞ്ഞാല്‍, എങ്ങോ കിടക്കുന്ന കുറേ നക്ഷത്രക്കുത്തുകള്‍ യോജിപ്പിച്ച് കുറേ രൂപങ്ങളും നല്‍കി രാശിചക്രമെന്ന് പേരുമിട്ട് ദിവ്യത്വമാരോപിച്ച് ഉണ്ടാക്കുന്ന ഒരു "ഗ്രഹനില" നമ്മുടെ ഭൂത-ഭാവി-വര്‍ത്തമാന ജീവിതത്തെ സ്വാധീനിക്കുമെന്നും അങ്ങനെ എഴുതുന്ന ജാതകം "useful" ആണെന്നും നമ്മളങ്ങ് വിശ്വസിച്ച് തലയിലേറ്റിക്കൊള്ളണം എന്നാണ് ഗോപാലകൃഷ്ണന്‍ ഭംഗ്യന്തരേണ പറഞ്ഞു വയ്ക്കുന്നത് !
ഇതിനെയല്ലേ സാര്‍ "അന്ധവിശ്വാസം" എന്ന് സാമാന്യബുദ്ധിയുള്ളവന്‍ വിളിക്കുന്നത് ? (ഗോപാലകൃഷ്ണന്‍ ഗ്രഹനിലയുടെ ഫലങ്ങളെന്നുപറഞ്ഞ് അടിച്ചുവിടുന്നതു കോതപ്പാട്ടാണ്. അവയെപ്പറ്റി വിശദമായി ഗുരുകുലം ബ്ലോഗില്‍ ശ്രീ.ഉമേഷ് പറയുന്നത് വായിക്കുക)



പൈതൃകമായ അറിവുകള്‍ എന്ന ലേബലില്‍ പ്രാചീന ആചാരങ്ങളെ ശാസ്ത്രത്തിന്റെ ഉടുപ്പിടുവിച്ച് വിളമ്പുന്ന പുത്തന്‍ ദാര്‍ശനികവ്യാപാരികള്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം താനൊരു “പഴഞ്ചനും അന്ധവിശ്വാസിയും” ആണ് എന്ന സംശയം താരതമ്യേന യുവാക്കള്‍ക്ക് ഭൂരിപക്ഷമുള്ള സദസ്സിന് ഉണ്ടാകാതെ ശ്രദ്ധിക്കലാണ്. ഏതെങ്കിലും അസുരനോ സര്‍പ്പമോ ഒക്കെ സൂര്യനെ വിഴുങ്ങുന്നതാണ് സൂര്യഗ്രഹണം എന്ന് ഒരു സദസ്സിനെ നോക്കി പറഞ്ഞാല്‍ “ഇവനേത് കോത്താഴത്തൂന്നു വരുന്നെടാ?” എന്ന് തിരിച്ചുചോദിക്കാനുള്ള മിനിമം ശാസ്ത്രവിജ്ഞാനം ജനസാമാന്യത്തിന് ഇന്നുണ്ട്, കുറഞ്ഞത് ഗോപാലകൃഷ്ണനെപ്പോലുള്ളവരുടെ കേള്‍വിക്കാരായി ഇരിക്കുന്ന കേരളത്തിലെ മധ്യവര്‍ഗ്ഗത്തിലെങ്കിലും. അപ്പോള്‍ അന്ധമായ ആചാരങ്ങളെ, അവ അന്ധവിശ്വാസമാണെന്ന് യുക്തിക്ക് പെട്ടെന്ന് പിടികിട്ടാത്തവിധം പരമാവധി ജാര്‍ഗണില്‍ പൊതിഞ്ഞ് അവതരിപ്പിക്കുക എന്നതാണ് സ്വന്തം വിശ്വാസ്യതക്ക് കോട്ടം തട്ടാതിരിക്കാനുള്ള എളുപ്പവഴി. അതോടൊപ്പം പരമമായി ശ്രദ്ധിക്കേണ്ട കാര്യം, താനൊരു ലിബറല്‍ ചിന്തകനാണ് എന്ന് സദസ്സിനെ നിരന്തരം വാചകമടികളിലൂടെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ്.

എല്ലാ അര്‍ത്ഥത്തിലും ഒരു അന്ധവിശ്വാസമായ ജ്യോതിഷത്തെ ന്യായീകരിച്ചും ശാസ്ത്രമാക്കി അവതരിപ്പിച്ചും ആനപ്പുറത്തു കയറ്റി വച്ചുകഴിഞ്ഞാല്‍ പിന്നെ, “നിങ്ങളിതൊന്നും വിശ്വസിക്കണമെന്ന് ഞാന്‍ പറയില്ല, വേണമെന്നുള്ളവന്‍ കൊള്ളുക, അല്ലാത്തവര്‍ തള്ളിക്കളയുക” എന്ന ലിബറലിസ്റ്റ് നയം അങ്ങ് പ്രഖ്യാപിക്കലാണ് മുഖ്യ തന്ത്രം. ഈ തന്ത്രം തന്നെയാണ് ഗോപാലകൃഷ്ണനും പയറ്റുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ : "...ഇതൊന്നും ഭയപ്പെട്ടെടുക്കേണ്ടതല്ല, ഇതെല്ലാം സംഭവിക്കുമെന്ന് വിചാരിച്ചെടുക്കേണ്ടതല്ല....മറ്റൊരുവനെ ബോധിപ്പിക്കാനല്ലാതെ, നമുക്ക് വേണമെന്ന് തോന്നുകയാണെങ്കില്‍, നമുക്ക് അതിലൊരു പ്രയോജനമുണ്ടെന്ന് തോന്നുകയാണെങ്കില്‍, അതിന്റെ ചിലതെല്ലാം ഉപയോഗിക്കാമെന്ന് തോന്നുകയാണെങ്കില്‍, അന്ധമായിട്ട് വിശ്വസിക്കാതെ, ഈ പത്രമാധ്യമങ്ങളില്‍ വരുന്നത് ഒഴിവാക്കി...(എടുക്കാം)". എന്നാല്‍ “വേണമെന്നുള്ളവര്‍ക്ക് നന്മകളെ എടുക്കാവുന്ന” ഒരു നിര്‍ദ്ദോഷമായ ലിബറല്‍ ഫിലോസഫിയായി ജ്യോതിഷത്തെ അവതരിപ്പിച്ച് തൊട്ടുപിന്നാലെ ഗോപാലകൃഷ്ണന്‍ അടുത്ത നമ്പരിടുന്നത് കാണുക : "...ചില precautions എടുക്കാന്‍, ചില നന്മകളെടുക്കാന്‍, ചില പ്രയോഗങ്ങളെടുക്കാന്‍ ഒരുപക്ഷേ നമുക്കിതെല്ലാം ഉപയോഗിക്കാം.... അവനവന് ഇന്നിന്ന പ്രോബ്ലംസ് ഉണ്ടെന്ന് ചെറിയൊരു indication ഉണ്ടെങ്കില്‍ ആ പ്രോബ്ലംസില്‍ നിന്ന് നമുക്ക് കുറച്ച് കരകേറാന്‍ സാധിക്കും...". ജ്യോതിഷ ഗ്രഹനിലകള്‍ തന്റെ ഭാവിയെ കാണിക്കുന്നവയാണെന്നു വിശ്വസിക്കേണ്ടത് എന്ത് അടിസ്ഥാനത്തിലാണെന്ന് തരിമ്പും വിശദീകരിക്കാതെ, “അതൊക്കെ പ്രാചീന ഋഷിവര്യന്മാര്‍ എഴുതിവച്ചതാണെന്ന് ഒഴുക്കനെ പറഞ്ഞു പോകുന്ന ഗോപാലകൃഷ്ണന്‍ തന്റെ ലിബറല്‍ മുഖം മൂടി പൊളിച്ചുകാട്ടുന്ന വാചകം ഇങ്ങനെ : “...സാധനയുള്ള ചില ജ്യോതിഷികള്‍ നെഞ്ചത്ത് കൈവച്ചിട്ട് (ഫലം) പറയുമ്പോള്‍ ആദ്യമാദ്യം അവര്‍ പറയുന്നത് എല്ലാം ശരിയാവും. പിന്നെപ്പിന്നെ അവര്‍ പറയുന്നതേ ശരിയാവൂ.... ആ ലെവലില്‍ എത്തിയ ചില ജ്യോതിഷികള്‍ ഇന്നുമുണ്ട് ” . (യൂട്യൂബ് ക്ലിപ്പ്-9, 09:00)

അടല്‍ ബിഹാരി വാജ്പേയി മുതല്‍ ജഗതിശ്രീകുമാറിന്റെവരെ ഗ്രഹനിലകളില്‍ അവരുടെ സ്വഭാവസവിശേഷതകള്‍ ആലേഖനം ചെയ്തിട്ടുണ്ട് എന്ന് ഇതേ ക്ലാസിന്റെ ആദ്യഭാഗങ്ങളില്‍ വാദിച്ചയാളാണ് ഗോപാലകൃഷ്ണന്‍ എന്നോര്‍ക്കണം. താന്‍ ചില ജാതകങ്ങള്‍ നോക്കി നടത്തിയ പ്രവചനങ്ങളില്‍ ചിലത് അച്ചട്ടായതിനെപ്പറ്റി ഗോപാലകൃഷ്ണന്‍ അവകാശവാദം നടത്തിയതും ഇതേ പ്രസംഗത്തില്‍ തന്നെയാണ് എന്നും ഓര്‍ക്കുക. ഇത് കേള്‍വിക്കാരനെ എങ്ങനെയൊക്കെ ആശയക്കുഴപ്പത്തിലാക്കുമെന്ന് പറയേണ്ടതില്ലല്ലോ. “വേണമെങ്കില്‍ എടുത്താല്‍ മതി” എന്ന് പറയുന്ന അതേ ശ്വാസത്തില്‍ “ഇത് സ്വീകരിച്ചാല്‍ പ്രശ്നങ്ങളില്‍ നിന്ന് കരകേറാനാവും” എന്നും “ഇത് സത്യവും സയന്റിഫിക്കുമാണ്” എന്നും “ഇത് കൃത്യമായി പ്രവചിക്കുന്ന സിദ്ധന്മാര് ഇന്നുമുണ്ട്” എന്നുമൊക്കെ അനുബന്ധങ്ങളായി ചേര്‍ക്കുമ്പോള്‍ “ഇത് സ്വീകരിക്കുന്നതാണ് കേള്‍വിക്കാരാ നിനക്കു നല്ലത്” എന്നാണ് ഉദ്ദേശിക്കുന്നത് എന്ന് വായിച്ചെടുക്കാന്‍ പി.എച്.ഡി കിട്ടിയ ബുദ്ധിയൊന്നുമാവശ്യമില്ല !!

ധനാകര്‍ഷണ ഭൈരവ യന്ത്രം എന്നപേരില്‍ വരുന്ന ഏലസ്സിന്റെ പരസ്യങ്ങളെയും തൃശ്ശൂര്‍ ഭാഗത്തെ വിഷ്ണുമായ കുട്ടിച്ചാത്തന്‍ ബിസിനസ്സിനെയുമൊക്കെ ഗോപാലകൃഷ്ണന്‍ പരിഹസിക്കുമ്പോള്‍ കേട്ടിരിക്കുന്നവന് തോന്നുക, "ആഹാ എത്ര പുരോഗമനാത്മകമായ ചിന്ത, അന്ധവിശ്വാസങ്ങള്‍ക്കെതിരേ ആഞ്ഞടിക്കുന്നത് നോക്കൂ" എന്നാവാം.ശത്രുസംഹാര മൃത്യുഞ്ജയ ഹോമം പോലുള്ള "നെഗറ്റീവ്" കര്‍മ്മങ്ങള്‍ക്ക് ഫലമില്ല എന്നൊക്കെ അദ്ദേഹം വലിയ ആധികാരികതയോടെ തട്ടിവിടുന്നുണ്ട്. ന്യൂ ഏജ് ദാര്‍ശനികവ്യാപാരികളുടെ ഒന്നാന്തരം നമ്പരാണ് ഇത്.

ഒരു ശാസ്ത്രാടിസ്ഥാനവുമില്ലാത്ത ഒരു ഭാവിപ്രവചനപ്രസ്ഥാനത്തിന്റെ ശാസ്ത്രീയതയെ "ഊട്ടിയുറപ്പിച്ചും" അതു യൂസ്‌ഫുള്‍ ആണെന്നുവാദിച്ചും ഏകദേശം അരമുക്കാല്‍ മണിക്കൂറായി ക്ലാസെടുത്തുകൊണ്ടിരിക്കുന്ന ആളാണ്, ഇരുകാല്‍ മന്തന്‍ ഒരുകാല്‍ മന്തനെയെന്ന പോലെ ധനാകര്‍ഷകഭൈരവ യന്ത്രത്തെയും വിഷ്ണുമായ കുട്ടിച്ചാത്തനെയും കളിയാക്കുന്നത് എന്നോര്‍ക്കണം. ജ്യോതിഷത്തിന്റെ ഫലപ്രവചന ഭാഗത്തിന് ശാസ്ത്രീയ വിശദീകരണമില്ല, പക്ഷേ യൂസ്ഫുള്‍ ആണ് എന്ന ഗോപാലകൃഷ്ണന്റെ ന്യായം വിഷ്ണുമായ കുട്ടിച്ചാത്തന്‍കാരും ധനാകര്‍ഷണ ഭൈരവ യന്ത്രക്കാരും ഏറ്റുപറഞ്ഞാല്‍ ? ഇതേ യുക്തി തന്നെ നാളെ പാപപരിഹാര കര്‍മ്മങ്ങള്‍ ഇന്‍സ്റ്റന്റ് ആയി ഉപദേശിച്ചുകൊടുക്കുന്ന കൂടോത്രക്കാര്‍ക്കും പറയാമല്ലോ. കുറച്ചുകൂടി നീട്ടി ചിന്തിച്ചാല്‍ പ്രാചീനകാല ആചാരങ്ങളായ മൃഗബലി, നരബലി, യോനീപൂജ അടക്കമുള്ള തന്ത്രമന്ത്ര ഉഡായിപ്പുകള്‍ക്കെല്ലാം ഇതുപോലെ "യൂസ്ഫുള്‍നെസ്സ്" ഉണ്ട് അതുകൊണ്ട് ശാസ്ത്രീയ വിശദീകരണമൊന്നും നോക്കണ്ട, വേണമെന്നുള്ളവര്‍ക്ക് അവ പ്രയോഗിക്കുകയോ ശീലിക്കുകയോ ആവാം എന്ന് വാദിക്കാന്‍ തുടങ്ങിയാല്‍ ?



പ്രാചീന ആചാരങ്ങളെയും തത്വചിന്തകളേയും ജ്യോതിഷം, വാസ്തു പോലുള്ളവയേയും ആധുനികശാസ്ത്രവുമായി ചേര്‍ത്തുകെട്ടാന്‍ ഫിജോഫ് കാപ്രയും ദീപക് ചോപ്രയും മുതല്‍ ഗോപാലകൃഷ്ണന്‍ വരെ ഉപയോഗിക്കുന്ന തന്ത്രമാണ് ശാസ്ത്രപദങ്ങളെയും ഗണിതപ്രയോഗങ്ങളെയും അസ്ഥാനത്ത് എടുത്തിട്ട് വായനക്കാരെ/കേള്‍വിക്കാരെ ആശയക്കുഴപ്പത്തിലാക്കുക എന്നത്. ഗോപാലകൃഷ്ണന്റെ പ്രസംഗത്തിലുടനീളം ഇതിന്റെ നിദര്‍ശങ്ങള്‍ കാണാം. "Scientific", "Calculation", "Mathematics", "Node", "Calculable", "Accurate", "Scientific Explanation" "നൂറു ശതമാനം കൃത്യത", "Prediction", "Probability" എന്നിങ്ങനെ എന്തൊക്കെയോ വലിയ ശാസ്ത്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്ന് കേള്‍‌വിക്കാരില്‍ അബോധമായ ഒരു പ്രതീതി ഉളവാക്കുന്ന വാക്കുകള്‍ വാരിവിതറിയാണ് പ്രസംഗം മുന്നേറുന്നത്. തമാശയെന്തെന്നാല്‍ , ബിരുദബിരുദാനന്തര തലങ്ങളില്‍ ശാസ്ത്രപരിശീലനം ലഭിച്ചയാളാണെന്ന കാര്യം പരിഗണിക്കുമ്പോള്‍ ഗോപാലകൃഷ്ണന് ഈ ജാര്‍ഗണ്‍ പ്രയോഗിക്കലില്‍ വളരെ വൈദഗ്ധ്യം ഉണ്ടാവേണ്ടതാണ്. എന്നിട്ടും സ്കൂള്‍തല ശാസ്ത്രജ്ഞാനം പോലുമില്ലാത്തവരേക്കാള്‍ കഷ്ടമാണ് ഗോപാലകൃഷ്ണന്റെ പ്രയോഗങ്ങള്‍.

ചില ഉദാഹരണങ്ങളെടുക്കാം:

പ്രാചീന വാനനിരീക്ഷകര്‍ ഭൂമിയെ ഒരു സ്ഥിരബിന്ദുവായി നിര്‍ത്തിക്കൊണ്ട് നക്ഷത്രങ്ങളുടെയും, ഭൂമിയിലെ തന്നെ മറ്റ് പോയിന്റുകളുടെയും സ്ഥാനങ്ങള്‍ ഏറെക്കുറേ കൃത്യതയോടെ ഗണിച്ചിരുന്നു. ഇത് ജ്യോതിശ്ശാസ്ത്രമാണ് (astronomy) . ട്രിഗണോമെട്രി പോലുള്ള ഗണിത സങ്കേതങ്ങളെ ആസ്പദമാക്കിയുള്ള ഈ കണക്കുകൂട്ടലുകളില്‍ ആകാശതാരകങ്ങളോ താരഗ്രഹങ്ങളോ തന്നെ വേണമെന്നില്ല, ഏത് സാങ്കല്പിക ബിന്ദുവിന്റെയും ഭ്രമണ പഥത്തിന്റെയും രേഖാചിത്രം ഉണ്ടാക്കാം. ജ്യോതിശ്ശാസ്ത്രത്തിന്റെ ഈ “കണക്കു കൂട്ടല്‍‍” രീതികളെ എടുത്ത് ജ്യോതിഷത്തിന്റെ (astrology) മേന്മയായി ആരോപിക്കുന്നിടത്താണ് ഗോപാലകൃഷ്ണന്റെ ആദ്യ നമ്പര്‍ തുടങ്ങുന്നത് :

ജ്യോതിഷം എന്നത് ജ്യോതിശ്ശാസ്ത്ര ഭാഗം (Astronomy part), കണക്കുകൂട്ടല്‍ ഭാഗം (calculation part) പ്രവചന ഭാഗം (prediction part) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ടെന്ന് ആദ്യമേ സ്ഥാപിക്കുന്നു. മൂന്നുഭാഗമുണ്ടെന്നുമാത്രമല്ല, മൂന്ന് ഭാഗവും ‘തുല്യപ്രാധാന്യ’മുള്ളതാണെന്ന ധ്വനിയും കേള്‍വിക്കാര്‍ക്ക് നല്‍കുന്നു. എന്നിട്ട് അതിലെ ആദ്യ ഭാഗമായ calculation part ശുദ്ധമായ മാത്തമാറ്റിക്സ് ആണെന്നും അത് സയന്‍സാണെന്നും പറയുന്നു. തുടര്‍ന്ന് രണ്ടാം ഭാഗം ആസ്ട്രോണമിയിലേതാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നു. ജ്യോതിശ്ശാസ്ത്രത്തിന്റെ ഒരു വിഭാഗമാണ് ജ്യോത്സ്യം എന്ന് കേള്‍ക്കുന്നവനില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയാണ് ഉദ്ദേശ്യം. “കടലിലെ വെള്ളവും ചിരട്ടയിലെ വെള്ളവും വെള്ളം തന്നെയാണ്, അതുകൊണ്ട് ചിരട്ടയിലുള്ളത് കടലാണ്” എന്ന് പറയുന്ന ഒരു താര്‍ക്കിക കുതന്ത്രം (ജ്യോതിഷത്തിലെ “ജ്യോതിശ്ശാസ്ത്രം” എന്ന ഉപശീര്‍ഷകത്തില്‍ പറഞ്ഞിട്ടുള്ളത് നോക്കുക). രണ്ടാമത്തെ കള്ളത്തരം ജ്യോതിഷത്തിലെ prediction part (പ്രവചനഭാഗം) എന്ന ഒരു ഭാഗത്തിനു “മാത്രമാണ്” ശാസ്ത്രീയ വിശദീകരണം ഇല്ലാത്തത്, ബാക്കിമുഴുവനും ശാസ്ത്രീയത നിറഞ്ഞുതുളുമ്പുന്നതാണ് എന്ന്‍ കേള്‍വിക്കാരെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ്. ഈ ഉദ്ദേശ്യത്തോടെയാണ് “Mathematical application of a spherical body is 100% in alignment with ultramodern mathematics and geometry ! ” എന്നൊക്കെ ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ച് തട്ടിവിടുന്നത്. യഥാര്‍ത്ഥത്തില്‍ ജ്യോത്സ്യത്തിന്റെ മൂലക്കല്ലു തന്നെ അതിന്റെ പ്രവചനങ്ങളാണ്, അവയുടെ ഫലങ്ങള്‍ ജീവിതങ്ങളെ എങ്ങനെ ബാധിക്കാമെന്നതാണ്. അവയ്ക്ക് ശാസ്ത്രാടിസ്ഥാനമില്ലെന്നു വച്ചാല്‍ ജ്യോതിഷത്തിന്റെ മൂലക്കല്ലിനുതന്നെ ശാസ്ത്രാടിസ്ഥാനമില്ല എന്നാണര്‍ത്ഥം. അല്ലാതെ ഗോപാലകൃഷ്ണന്‍ പറഞ്ഞുവയ്ക്കുമ്പോലെ “മറ്റെല്ലാ അര്‍ത്ഥത്തിലും സയന്റിഫിക് ആയ” ജ്യോതിഷത്തിന്റെ ഒരു വിഭാഗത്തിനും മാത്രമല്ല ശാസ്ത്രീയാടിത്തറയില്‍ വിശദീകരണമില്ലാത്തത്.

ജ്യോതിഷമെന്ന അന്ധവിശ്വാസത്തെ ഗണിതഭാഗമെന്നും പ്രവചനഭാഗമെന്നുമൊക്കെയുള്ള ജാര്‍ഗണുകളിലൂടെ ‘പ്രശ്നവല്‍ക്കരിക്കു’കയും അതിലൊന്നിന് സയന്റിഫിക് വിശദീകരണമേ ഇല്ല “ബാക്കിയെല്ലാം പ്യുവര്‍ മാത്തമാറ്റിക്സാണ് ... മാത്തമാറ്റിക്സ് പ്യുവര്‍ സയന്‍സാണ്” എന്ന്‍ വാദിക്കുകയും ചെയ്യുക വഴി മൂന്നാമതൊരു കള്ളത്തരവും ഗോപാലകൃഷ്ണന്‍ ഒപ്പിക്കുന്നു - മാത്തമാറ്റിക്സ് (ഗണിതം) എന്നത് സയന്‍സ് അല്ല, മറിച്ച് സയന്‍സിന്റെ ഭാഷ മാത്രമാണ് എന്ന വസ്തുതയെ തലകീഴായി നിര്‍ത്തുന്നു. ഗണിതത്തില്‍ 2+2 = 4 എന്ന് പറയുന്നതിന് ശാസ്ത്രത്തില്‍ പ്രത്യേകിച്ച് ഒരു അര്‍ത്ഥവുമില്ല. സയന്‍സില്‍ അതിനെന്തെങ്കിലും അര്‍ത്ഥമുണ്ടാവണമെങ്കില്‍ അതിനൊരു യൂണിറ്റുണ്ടാകണം, ആ സംഖ്യകള്‍ “ബലം”, “ഗുരുത്വാകര്‍ഷണം”, “ഊര്‍ജ്ജം”, “പ്രവേഗം”, “തരംഗദൈര്‍ഘ്യം” തുടങ്ങിയ അസംഖ്യം ഭൌതിക parameter-കളില്‍ എന്തിനെയെങ്കിലും പ്രതിനിധീകരിക്കണം. അല്ലാത്തിടത്തോളം അവ ഏതാനും അക്കങ്ങള്‍ മാത്രമായി നില്‍ക്കുകയേയുള്ളൂ. ആ കണക്കു കൊണ്ട് ശാസ്ത്രത്തിലെ അളവുകളും അങ്കങ്ങളും മാത്രമല്ല അരി,പച്ചക്കറിയാദി സാധനങ്ങളുടെ വിലയും ഒക്കെ എഴുതാം. എന്നുവച്ച് അതൊന്നും “സയന്‍സ്” ആവില്ല. നമുക്കു ചുറ്റുമുള്ള ലോകത്തെ - അത് താരാഗ്രഹങ്ങളുടെ ചുറ്റളവുകളും സ്ഥാനങ്ങളും ആയാലും ശരി, പ്രകാശകിരണങ്ങളുടെ ആവൃത്തിയായാലും ശരി, തുലാസില്‍ തൂക്കുന്നതിന്റെ അളവുകളായാലും ശരി - സംഖ്യകളായി അവതരിപ്പിക്കുക എന്നതാണ് ശാസ്ത്രത്തിന്റെ രീതി. അതിനു ശാസ്ത്രം ഉപയോഗിക്കുന്ന ഭാഷമാത്രമാണ് കണക്ക് അഥവാ മാത്തമാറ്റിക്സ്. ഒരു ലളിത ഉദാഹരണം പറഞ്ഞാല്‍ Chess കളിയില്‍ കരുക്കളുടെ പൊസിഷന്‍ എങ്ങനെ വരുമെന്ന സാധ്യതകള്‍ വച്ച് ധാരാളം കണക്കുകള്‍ ചെയ്യാം. ഗണിതം ഉണ്ട് എന്നുവച്ച് ചെസ്സ് ബോഡും ചെസ്സുകളിയും ശാസ്ത്രമാണെന്ന് പറയാന്‍ തുടങ്ങിയാല്‍ ? ചുരുക്കത്തില്‍ “മാത്തമാറ്റിക്സ് പ്യുവര്‍ സയന്‍സാണ്” എന്ന് ഗോപാലകൃഷ്ണന്‍ പറയുമ്പോള്‍ അത് ജ്യോത്സ്യത്തിലെ ഗണിതം ശുദ്ധശാസ്ത്രമാണ് എന്ന് തോന്നിപ്പിക്കാനുള്ള വാചകക്കസര്‍ത്തെന്നതില്‍ കവിഞ്ഞൊന്നുമല്ല.

ലഗ്നത്തിലെ ചൊവ്വയുള്ള ഭാര്യാഭര്‍ത്താക്കന്മാരുടെ "തുള്ള"ലിനെപ്പറ്റി പറയുന്നിടത്ത് ഈ തരത്തിലുള്ള “ശാസ്ത്രവല്‍ക്കരിക്കല്‍” ഒന്നുകൂടെ വ്യക്തമാണ്. ഭാര്യയുടെ തുള്ളല്‍ ഭര്‍ത്താവിന്റെ തുള്ളലും തമ്മില്‍ “പ്രതിപ്രവര്‍ത്തിച്ച്” ഒന്നു മറ്റൊന്നിനെ അടക്കിക്കോളും എന്ന് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറയുന്നത് നോക്കുക: " നെഗറ്റീവ് X നെഗറ്റീവ് ഈസ് ഈക്വല്‍ റ്റു പോസിറ്റീവ്. അവിടെ പ്ലസ് അല്ല വരുക, ഇന്റു ആണ്. ആ മൈനസ് ഇന്റു ഈ മൈനസ്: രണ്ടും കൂടിയായാല്‍ റിസള്‍ട്ട് പോസിറ്റീവ് ആയിരിക്കും" (?!) ഇവിടുത്തെ കള്ളക്കളി വാക്കുകളുടെ പ്രതിനിധീകരണത്തിലാണ്. കണക്കില്‍ ഒരു സംഖ്യ നെഗറ്റീവ് (ഋണം) ആണ് എന്ന് പറയുന്നതും ഭാഷയില്‍ "ചീത്ത" എന്ന അര്‍ത്ഥത്തില്‍ ഒരു സംഗതിയെ നെഗറ്റീവ് എന്ന് പറയുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. മാത്രമല്ല, ഗുണനവും ഹരണവുമൊക്കെ കണക്കിലാണ്. ഭാഷയിലെ "ചീത്ത" എന്നര്‍ത്ഥമുള്ള രണ്ട് നെഗറ്റീവ് എടുത്ത് ഗുണിക്കുക(multiply) ചെയ്യുക എന്നത് സാധ്യമായ കാര്യമേ അല്ല. പരമമണ്ടത്തരം മാത്രമല്ല, കുരുട്ടുവിദ്യ കൂടിയാണിത് - താന്‍ സംസാരിക്കുന്നത് മാത്തമാറ്റിക്സ് പോലെ കൃത്യവും തീര്‍ച്ചമൂര്‍ച്ചയുള്ളതുമായ സയന്റിഫിക് കാര്യമാണ് എന്ന ധ്വനി ഉണ്ടാക്കുക.

അല്പം കൂടി ചെല്ലുമ്പോള്‍ എല്ലാ കപടശാസ്ത്രവാദികളും ഗതികെടുമ്പോള്‍ എടുത്തിടുന്ന മറ്റൊരു ഡിഫന്‍സും കേള്‍ക്കാം : അപ്പോളോ ആശുപത്രിയിലെ ഏതോ ഒരു ന്യൂറോസര്‍ജ്ജന്‍ ഇന്‍ഡ്യന്‍ സ്പിരിച്വാലിറ്റിയുടെ ശാസ്ത്രീയതയെപ്പറ്റി ദ ഹിന്ദു പത്രത്തില്‍ ഒരു ചോദ്യത്തിനുത്തരമായി എഴുതിയത്രെ, ഇതൊക്കെ സയന്‍സുകൊണ്ട് വിശദീകരിക്കണമെങ്കില്‍ ഇനി ഒരു 25വര്‍ഷം കൂടി സയന്‍സ് വളരേണ്ടിയിരിക്കുന്നു എന്ന്. നിങ്ങള്‍ ഒരു ആള്‍ ദൈവാനുയായിയെ വിമര്‍ശിച്ചു നോക്കൂ, ഉടന്‍ കേള്‍ക്കാം ഈ ലൈനിലെ വാദം : "എത്രയോ വലിയ വലിയ ആളുകള്‍ അവിടെ പോകുന്നു. ഡോക്ടര്‍മാര്‍ കളക്റ്റര്‍മാര്‍ ഒക്കെ. അപ്പോള്‍ അതിലെന്തെങ്കിലും സത്യമില്ലാതിരിക്കില്ലല്ലോ" എന്ന്."വലിയ വലിയ ആളുക"ളുടെ വക്കാലത്തെടുക്കല്‍ (Fallacy of Argument from Authority) എന്ന അന്ധവിശ്വാസപ്രചാരകരുടെ സ്ഥിരം നമ്പരാണ് ഇവിടെ ഗോപാലകൃഷ്ണനും പ്രയോഗിക്കുന്നത്. ആരാണീ രാമമൂര്‍ത്തി ? തമിഴ്നാട്ടിലെ ഒരു ന്യൂറോസര്‍ജ്ജന്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും മറ്റും തലപ്പത്തിരുന്നിട്ടുള്ള ആള്‍. ഒരു വൈദ്യനെന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രാഗല്‍ഭ്യമോ പ്രശസ്തിയോ ഒന്നും മറ്റൊരു വിഷയത്തിലെ അദ്ദേഹത്തിന്റെ അഭിപ്രായത്തെ ആധികാരികമാക്കുന്നില്ല.

നാട്ടിലെ കാക്കാലന്മാരെയും കൈനോട്ട, മഷിനോട്ട ഉഡായിപ്പുകാരെയും വിശ്വസിക്കരുത്, മറിച്ച് സയന്റിഫിക് ജൗതിഷികളെ വിശ്വസിക്കൂ എന്ന് പറയാതെ പറയുന്നതാണ് മറ്റൊരു കള്ളത്തരം. നാരായണപിള്ള, നമ്പീശന്‍, ഗിരി, ധര്‍മ്മരാജയ്യര്‍ തുടങ്ങിയ അടുത്തൂണ്‍പറ്റിയ കുറേ ഡോക്ടറേറ്റുകാരെയും പി.എച്.ഡികാരെയുമൊക്കെ "ആധികാരിക ജ്യോത്സ്യ"ന്മാരായി കേള്വിക്കാര്‍ക്ക് ഗോപാലകൃഷ്ണന്‍ പരിചയപ്പെടുത്തുന്നത് പരിഹാസ്യമായ ഈ ആധികാരികതാ നാട്യത്തിന്റെ ഭാഗമാണ്. കാലടി സംസ്കൃത സര്‍‌വകലാശാലയില്‍ നല്‍കുന്ന M.A (Master of Arts) ബിരുദത്തെ "മാസ്റ്റര്‍ ഒഫ് അജ്ഞാനം" ആണെന്ന വിലകുറഞ്ഞ തമാശ വഴി ഡോ: ഗോപാലകൃഷ്ണന്‍ ശ്രമിക്കുന്നതും മറ്റൊന്നിനുമല്ല. ഗവണ്മെന്റ് ഒഫ് ഇന്ത്യ ഒരു സയന്റിസ്റ്റിനേ 1947ന് ശേഷം ഡീലിറ്റ് കൊടുത്തോളൂ, അത് തനിക്കാണ് എന്ന് അഭിമാനപൂര്‍‌വം അവകാശപ്പെടുന്നതും ഇതേ ഗോപാലകൃഷ്ണന്‍ തന്നെയാണ് എന്നോര്‍ക്കണം. അപ്പോള്‍ എല്ലാ M.A-യും മാസ്റ്റര്‍ ഒഫ് അജ്ഞാനമല്ല അല്ലേ ?!

ഇതേ “ആധികാരികതാ നാട്യം” ഗോപാലകൃഷ്ണന്‍ പ്രസംഗത്തിന്റെ അവസാനഭാഗത്തും (യൂട്യൂബ് ക്ലിപ്പ്-11,03:00) ഒരു ചോദ്യത്തിന്റെയുത്തരത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. വ്യത്യസ്ത ജാതകങ്ങളിലായി പല ഗ്രഹനിലകളുള്ളവര്‍ ഒരു ക്ലാസില്‍ ഒരേ കോഴ്സിനു പഠിക്കുന്നതും ഒരേ വിധിയിലൂടെ/ഫലത്തിലൂടെ പോകുന്നതും എങ്ങനെയാണെന്ന ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഗോപാലകൃഷ്ണന്‍ കൂട്ടുപിടിക്കുന്നത് ഒരു ഐ.ഏ.എസ് ഓഫീസറെയാണ് (തിരുവനന്തപുരം കളക്ടറായിരുന്ന നന്ദകുമാര്‍ ). ഐ.ഏ എസ് ഓഫീസറുടെ അഭിപ്രായത്തിനു “സയന്റിഫിക്” ആധികാരികത ധ്വനിപ്പിക്കാനാവണം, ടി.വ്യക്തിക്ക് ഡോക്ടറേറ്റുണ്ടെന്നും കൂട്ടിച്ചേര്‍ത്തിട്ടാണ് ഗോപാലകൃഷ്ണന്‍ ആ ചോദ്യത്തിനുത്തരം കൊടുക്കുന്നത്. “ഗ്രൂപ്പ് ആസ്ട്രോളജിയുടെ” പ്രവചനം പൂര്‍ത്തിയാക്കാനെന്നവണ്ണം പല സ്ഥലത്തുള്ളവര്‍ ഒന്നിച്ച് ഒരിടത്ത് വരുന്നതിലൂടെയാണ് വാഹനാപകടങ്ങളിലെ കൂട്ടമരണം പോലുള്ള ഈ “ഗ്രൂപ്പ്” സംഭവങ്ങളില്‍ ഫലങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് നന്ദകുമാര്‍ ഐ.ഏ.എസ്സിന് ഈ കാര്യത്തിലുള്ള അഭിപ്രായമെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു. ഐ.ഏ.എസ് എന്ന പദവിയോ ഡോക്ടറേറ്റോ ഉള്ളയാളാണ് പറയുന്നത് വച്ച് ഇതുപോലുള്ള ശുദ്ധാസംബന്ധത്തിന് ആധികാരികതയുണ്ടാവില്ല. ഈ സാമാന്യനിയമം ബയോക്കെമിസ്ട്രിയിലെ ട്രെയിനിങ്ങിന്റെയും പേറ്റന്റുകളുടെയുമൊക്കെ ശാസ്ത്ര പശ്ചാത്തലം വച്ചുകൊണ്ട് ഈവക അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയതയുണ്ടെന്ന് വാദിച്ചുറപ്പിക്കാന്‍ ഇറങ്ങുന്ന ഗോപാലകൃഷ്ണനു തന്നെയും ബാധകമാണ്.

* * *

ജ്യോതിഷം മാത്രമല്ല, നാളെയിനി കോടാങ്കി ശാസ്ത്രം,കാകശാസ്ത്രം കാക്കാലന്റെ കൈനോട്ടം, പക്ഷിശാസ്ത്രം, ഗൌളിശാസ്ത്രം, താംബൂലപ്രശ്നം, ദൂതലക്ഷണം എന്നിങ്ങനെയുള്ള സകല ഫലപ്രവചനരീതികള്‍ക്കും സയന്റിഫിക് വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ ഡോക്ടറേറ്റുകളും പേറ്റന്റുകളുമുള്ള പുതിയ ഗോപാലകൃഷ്ണന്മാര്‍ മുന്നോട്ടു വന്നേയ്ക്കാം. പക്ഷി സയന്റിഫിക്കല്ലേ ? ഗൌളിയും ഗൌളിയുടെ ചിലയ്ക്കലും സയന്റിഫിക്കല്ലേ ? പിന്നെ അതിന്റെ ഫലഭാഗം - അത് സയന്റിഫിക്കല്ലെങ്കിലും യൂസ്ഫുള്‍ ആണോ അല്ലയോ എന്ന് നോക്കി നമുക്ക് സ്വീകരിക്കാവുന്നതാണ് എന്നാരെങ്കിലും പറഞ്ഞാല്‍ “നിന്റെ അമ്മായിയമ്മേടെ അടിയന്തരത്തിന് പായസം വിളമ്പാന്‍” എന്ന ഒരു സിനിമാ തെറി പിരിച്ച് വ്യാഖ്യാനിക്കുന്ന സുരാജ് വെഞ്ഞാറമ്മൂടിനെ ഓര്‍മ്മവരുന്നത് ഒരു കുറ്റമല്ല !


കൂടുതല്‍ വായനയ്ക്ക് :

1.The Exact Sciences in Antiquity (Published lectures) : Otto Neugebauer;1957
2.Babylonian Planetary Omens : Erica Reiner, David E. Pingree ; 1975
3.ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും : പ്രഫസര്‍ കെ.പാപ്പൂട്ടി (പരിഷത്ത് പ്രസാധനം); 2002
4.Indo Aryan Deities and Worship as Contained in the Rigveda : Albert Pike 1872
5.The Aryabhatiya of Aryabhata : Walter E. Clark (University of Chicago, IL); 1930 (includes critical notes by Brahmagupta et al)

147 comments:

  1. മുഴുവനായി വായിച്ചില്ല.. എന്നാലും നല്ലൊരു വായനക്കുള്ള scope കാണുന്നു.. വളരെ നന്ദി സൂരജ്‌...സത്യത്തില്‍ സൂരജും, ഉമേഷുമൊക്കെ എഴുതുന്നത് ഒന്ന് ചേര്‍ത്ത്‌ ഒരു ചെറിയ പുസ്തകമാക്കി ഇറക്കി Blog ഒക്കെ അപ്രാപ്യമായ സാധാരണക്കാരുടെ ഇടയില്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ചാണു ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത്.. എന്ത് പറയുന്നു?

    ReplyDelete
  2. ട്രാക്ക്‌...ട്രാക്ക്‌സ്യൂട്ട്..വായന മെല്ലെ, പതിയെ തുടങ്ങട്ടെ. ഉമേഷ്‌ പോസ്റ്റ്‌ വായിക്കാന്‍ ജസ്റ്റ്‌ സ്റ്റാര്‍ട്ട്‌ ചെയ്തതെ ഉള്ളു.

    ReplyDelete
  3. :-)
    ആ വീഡിയോകളില്‍ ആദ്യത്തെ മൂന്നു നാലെണ്ണം കണ്ടിരുന്നു. എന്തായാലും 50% അശാസ്ത്രീയമായ പ്രവചനങ്ങളെന്ന് സമ്മതിച്ചല്ലോ, അത്രയും ഭാഗ്യം എന്നു കരുതി.

    "ജ്യോതിഷവും ആ വക മായാവിദ്യകളുമൊക്കെ ദുര്‍ബലമനസ്സിന്റെ ലക്ഷണമാണ്. അവയ്ക്ക് നിങ്ങളുടെ മനസ്സില്‍ പ്രാധാന്യമേറുന്നുവെന്ന് കണ്ടാല്‍ ഉടന്‍ പോയൊരു ഡോക്ടറെ കാണണം, നല്ല ആഹാരവും കഴിച്ച് വിശ്രമിക്കണം."
    - സ്വാമി വിവേകാനന്ദന്‍

    വിവേകാനന്ദന്‍ ഇങ്ങിനെ പറഞ്ഞിട്ടുണ്ട് എന്നറിയില്ലായിരുന്നു. പക്ഷെ, ഇതു തന്നെ ഞാന്‍ പലരോടും പറഞ്ഞിട്ടുണ്ട്. ആരു കേള്‍ക്കാന്‍!:-( ഇനി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട് എന്നു കൂടി പറഞ്ഞു നോക്കാം, ഒരു ഇഫക്ടിന്. :-)

    ചില ജ്യോതിഷികളുമായി സംസാരിച്ചിരിക്കുവാന്‍ നല്ല രസമാണ് കേട്ടോ. ആ രീതിയില്‍ എനിക്ക് useful ആയി തോന്നിയിട്ടുണ്ട്. ഒരു കലാപരിപാടിയായി കണ്ടും കേട്ടും ഇരുന്നാല്‍ മതി. :-)

    സൂരജിന്റെ പോസ്റ്റിന് വളരെ നന്ദി.
    --

    ReplyDelete
  4. ജ്യോതിഷം മാത്രമല്ല, കോടാങ്കി ശാസ്ത്രം,കാകശാസ്ത്രം കാക്കാലന്റെ കൈനോട്ടം, പക്ഷിശാസ്ത്രം, ഗൌളിശാസ്ത്രം, താംബൂലപ്രശ്നം, ദൂതലക്ഷണം എന്നിങ്ങനെയുള്ള സകല ഫലപ്രവചനരീതികള്‍ക്കും സയന്റിഫിക് വ്യാഖ്യാനങ്ങള്‍ ഇല്ലേ?. പക്ഷി സയന്റിഫിക്കല്ലേ ? ഗൌളിയും ഗൌളിയുടെ ചിലയ്ക്കലും സയന്റിഫിക്കല്ലേ ? ഓരോരുത്തരുടെയും ഭാവി നോക്കി ചിലക്കുന്ന ഗൌളിയെ അവഗണിക്കരുത്. കേരളത്തില്‍ എല്ലാ ജില്ലയിലും ഗൌളി വളര്‍ത്തല്‍ കേന്ദ്രം തുടങ്ങണം. അതിന്റെ ചുമതല Indian Institute of Scientific Heritage www.iish.org നെ ഏല്‍പ്പിക്കണം. ബജറ്റില്‍ ഫണ്ടും വകകൊള്ളിക്കണം. അല്ലാതെ

    ReplyDelete
  5. സൂരജ് ഒരിക്കൽകൂടി നന്ദി അറിയിക്കുന്നു. ഇദ്ദേഹത്തിന്റെ ഒരുപാട് സി ഡികൾ എന്റെ കയ്യിലുണ്ട്, ഞാൻ ആധരിക്കുന്ന ഒരു കൌൺസൽ ജനറൾ ഇദ്ദേഹത്തിന്റെ ഒരു പ്രസംഗത്തിന് ആമുഖം പറഞ്ഞതോടെയായിരുന്നു ഞാനും ഇയാളെ ശ്രദ്ധിക്കാൻ തുടങ്ങൈയത്. അങ്ങനെ ധാരാളം സി ഡികൾ വാങി കേൽക്കാൻ തുടങ്ങി. ആയിടക്കാണ് സൂരജും ഉമേഷും പോസ്റ്റുമായി വന്നെത്, അതൊക്കെ വായിച്ചതോടെ എല്ലാം നിർത്തി, ഷൈൻ പറഞ്ഞത്പോലെ എത്രയോ പാവപെട്ടവർ കയ്യിൽ കാശില്ലാതിരുന്നിട്ടു പോലും കടം വാങ്ങി അദ്ദേഹത്തിന്റെ ഐഐഎച് എസ്സിനെ(IIHS)സഹായിക്കുന്നത് ഇപ്പോഴും വേധനയോടെ നോക്കി നിൽക്കുന്നു. ഇതൊക്കെ ജനങ്ങളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ എല്ലാവരും നടത്തണമെന്ന് ആഗ്രഹിച്ചു പോകുന്നു.
    ഇത്രയും ബുദ്ധിമാനായ ദ്ദേഹം ആൽദൈവങ്ങളെ പൂജിക്കാൻ പറയുന്നത് കേട്ട് അത്ഭുതത്തോടെ ചിരിക്കാനെ കഴിഞ്ഞുള്ളൂ. അതെ പോലെ ആളുകളെ ചിരിപ്പിച്ച് കയ്യിലെടുക്കും ഇദ്ദേഹം, പിസ്സാ ഗോപുരം പണിതത് ഇന്ത്യക്കാരനായിരുന്നെങ്കിൽ സായിപ്പ് നമ്മളെ കളിയാക്കിയേനെ, അവർ പണിതപ്പോൽ ചെരിഞ്ഞുനിന്നത് അവർ ക്രെഡിറ്റായി കൊണ്ട് നടക്കുന്നു, എന്നെക്കെ പറഞ്ഞ് വല്ലതെ ചിരിപ്പിക്കും. എന്നിട്ട് നമ്മൾ അറിയാതെ വിഡ്ഡിത്തങ്ങൾ നമ്മുടെ തലയിലേക്ക് കയറ്റും.
    നന്മകൾ നേരുന്നു.

    ReplyDelete
  6. നല്ല പോസ്റ്റ്. വളരെ വിജ്ഞാനപ്രദം.

    ReplyDelete
  7. ഒന്നും പറയാറായിട്ടില്ല. (ചായ വേണോ എന്ന് ശ്രീനിവാസനോട് ചോദിക്കുമ്പോള്‍ പറയുന്ന മറുപടി പോലെ).
    ഈ കൊല്ലം എന്റെ ജോലി പോകുമെന്നാ പ്രവചനം. കൊല്ലമൊന്ന് കഴിഞ്ഞോട്ടെ!

    ReplyDelete
  8. സൂരജ്,

    ഈ പ്രയത്നത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.ഇത്തരം തട്ടിപ്പുകാര്‍ മുതല്‍ ആള്‍ദൈവങ്ങള്‍ വരെ തഴച്ചു വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണു ഇന്നുള്ളത്.മനുഷ്യന്റെ ബലഹീനതകളെയും ദൌര്‍ബല്യങ്ങളേയും ചൂഷണം ചെയ്യുകയാണു ഇത്തരം കള്ളന്മാര്‍ ചെയ്യുന്നത്.സമൂഹത്തിനു മുന്നില്‍ ഇവരെ തുറന്നു കാട്ടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണു.

    തിരക്കേറിയ ഒരു ജീവിതത്തിനും ജോലിക്കുമിടയില്‍ അതു ചെയ്ത സൂരജിനു അഭിവാദനങ്ങള്‍,..മലയാളം ബ്ലോഗിംഗിന്റെ ചരിത്രത്തിലെ മികച്ച പോസ്റ്റുകളിലൊന്നായി ഇതെന്നും ഉണ്ടാവും !

    ആശംസകള്‍!

    ReplyDelete
  9. ജനങ്ങള്‍ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

    ReplyDelete
  10. തൊപ്പി ഊരി ഒരു സലാം.

    PHD ഒക്കെ കിട്ടാനെന്താ എളുപ്പം ഇപ്പോ?

    http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=7029392&tabId=11&BV_ID=@@@

    ReplyDelete
  11. സൂരജ്, നെറ്റില്‍ തപ്പിക്കിട്ടുന്ന, എല്ലാ അങ്ങേരുടെ പേരുള്ള ഫോറത്തിലും, മറ്റ് എല്ലാ കമന്റ് സ്കോപ്പുള്ള സ്ഥലത്തും, ഞാന്‍ ഈ പോസ്റ്റും, ഉമേഷിന്റെ പോസ്റ്റിന്റെ ലിങ്കും ചേര്‍ത്ത് കൊണ്ടിരിയ്ക്കുന്നു. 1000ല്‍ ഒന്ന് എന്ന കണക്കിനെങ്കിലും ആരുടേ എങ്കിലും തല തിരിഞാ നല്ലതല്ലേ?

    http://en.factolex.com/Dr._N._Gopalakrishnan (ഇത് പോലെ എല്ലാം എല്ലാം തപ്പി തപ്പി നടക്കുന്നുണ്ട്) വിക്കി പീഡിയയില്‍ പോയപ്പോഴവിടില്ല അങ്ങേരു. ഫാഗ്യം.

    ReplyDelete
  12. ദേണ്ടേ, ഇതിലെന്താണങ്ങേരു പറയണത്? http://www.freedocast.com/watchvideo.aspx?vid=5316428631E92143109C
    (09:13)

    (അതില്‍ മിസ്റ്റര്‍ അനില്‍ കുമാര്‍ പറഞതും കേട്ടിട്ട് ഞാന്‍ അന്തം വിട്ടു )ശ്ശോ... ഇന്ത്യാ വിഷന്റെ ഒരു കാര്യം.

    ReplyDelete
  13. ങേ... ശാസ്ത്രപ്രവരന്‍ ഡബിള്‍ പീ.എച്.ഡി മാരാരാശ്രീ നാരായണന്‍ ഗോപാലകൃഷ്ണന്‍ അവര്‍കളുടെ വിക്കി പേജ് ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നു ?!

    വിക്കിയില്‍ ആരാ കാറ്റും വെളിച്ചവും കടത്തിവിട്ടത് ? ആര്‍ഷഭാരതസാംസ്കാരിക ഉഡായിപ്പുകള്‍ക്ക് ഇനി എവിടെയാണ് ഒരു ശരണം ??!!

    എന്റെ ചങ്ക് നീറുന്നു...
    ഈശ്വരാ‍ാ‍‍ാ‍ാ‍ാ!!! (അത് ഗ്യാസാടാ നായേ !)

    ReplyDelete
  14. സൂരജ്, സത്യമല്ലാത്തതൊന്നും നിലനില്‍ക്കില്ല :) അല്പം വൈകിയിട്ടാണെങ്കിലും ഇതൊക്കെ/അങ്ങേരുടേ എല്ലാ കാര്യങ്ങളും നിലം പരിശാകും. ആദ്യം അങ്ങേരു പറയണ രണ്ട് വരി സംകൃതമാണു ഈ ഉഡായ്പ്പ് ഹൈപ്പ് ആവുന്നതിന്റെ കാരണം :( (തമിഴ് നാട് പോലീസ് പിടിച്ചാല്‍, ആദ്യം രണ്ട് വരി ഇംഗ്ലീഷ് പറഞാ മതീന്ന് പറഞത് ഓര്‍മ്മ വന്നു എനിക്ക് :)

    ReplyDelete
  15. ഗംഭീരം. അങ്ങേരു നാ‍ലു കാശുണ്ടാക്കാൻ വേണ്ടി ഉണ്ടാക്കിയ സെറ്റപ്പൊക്കെ ഉമേഷും സൂരജും കൂടി പൊളിക്കുന്ന ലക്ഷണമുണ്ട്.

    ReplyDelete
  16. ഹ! ലോജിക്ക് ക്ര്^ത്യമായി കണ്ടും ഖണ്ഡിച്ചും വാദിക്കുന്നത് വായിക്കുന്നതുപോലെ ഒരു സുഖം ! നന്ദി സൂരജ്

    ഉള്ളടക്കത്തിന്റെ കനം പോലെ ലേ ഔട്ട് കസ്റ്റമൈസ് ചെയ്യാനുള്ള സാധ്യത്യകള്‍ പരമാവധി ഉപയോഗിച്ചും ഉപവിഭാഗങ്ങള്‍ തിരിച്ചും ലേഖനത്തിനു നല്കിയിരിക്കുന്ന രൂപഭം ഗി മലയാളം ബ്ലോഗെഴുത്തിനെ തന്നെ പുതിയ നിലയില്‍ എത്തിക്കുന്നുണ്ട്. അഭിനന്ദനങ്ങള്‍ .

    ReplyDelete
  17. http://commons.wikimedia.org/wiki/File:GopalaKrishnannn.gif

    ഇവിടേ എന്തേലും ചെയ്യാന്‍ പറ്റുമോ?

    ReplyDelete
  18. ട്രാക്കിങ്ങ്

    ReplyDelete
  19. വിശദമായ ഈ ലേഖനത്തിന് നന്ദി, സൂരജ്.
    ഗോപാലണ്ണനെക്കൊണ്ട് ഇങ്ങനെ ഒരു ഗുണം ബ്ലോഗര്‍മാര്‍ക്ക് കിട്ടിയല്ലോ, അതു മതി.
    :)

    ReplyDelete
  20. നന്നായി. ഗോപാലക്യഷ്ണനെ പൊളിച്ചടുക്കിയതിനു നന്ദി.

    ReplyDelete
  21. ഗംഭീരം....................

    നന്ദി...

    ReplyDelete
  22. Hats off for the hard work and research!

    ഗോപാല്‍ജിക്ക് ഇപ്പോള്‍ ശനിയുടെ അപഹാരവും സൂരജിനും ഉമേഷിനും വ്യാഴത്തിന്‍റെ ബന്ധപ്പെടലും ഉണ്ടായിട്ടുണ്ട്.:-)

    ReplyDelete
  23. വളരെ നല്ല ലേഖനം. എന്തായാലും ഡോ. ഗോപാലകൃഷ്ണന്റെ പ്രസംഗം മൂലം ജ്യോതിഷത്തെക്കുറിച്ച് നല്ല രണ്ട് പോസ്റ്റുകൾ ബ്ലോഗിലുണ്ടായി. നല്ല കാര്യം. ഇതെല്ലാം വായിച്ചിട്ട് ഇനി “എങ്ങാനും ബിര്യാണി കൊടുക്കുന്നുണ്ടെങ്കിലോ” എന്നും പറഞ്ഞു ജനനസമയവുമായി പണിക്കരുടെ വീട്ടിലേക്കു നടക്കുന്നവരാവും ഭൂരിപക്ഷവും. എങ്കിലും ഒരാളെങ്കിലും ഇതൊക്കെ മണ്ടത്തരമാണെന്നു മനസ്സിലാക്കി ഉപേക്ഷിച്ചാൽ അത്രയും നല്ലത്‌ !

    ======

    താഴെപ്പറയുന്ന വാചകങ്ങളിൽ എനിക്കു എന്തോ പിശകു തോന്നുന്നു. ഒന്നു നോക്കണേ സൂരജ്... clockwise ആണോ anti-clockwise ആണോ ശരി? ലഗ്നത്തിൽ നിന്നും anti-clockwise ആയി ഉള്ള 6 രാശികൾ (1, 12, 11, 10, 9, 8 ഭാവങ്ങൾ) അല്ലേ ദൃശ്യരാശികൾ (ചിലപ്പോ ഞാൻ തെറ്റായി ധരിച്ചു വെച്ചിരിക്കുന്നതും ആവാം).

    ജനനസമയത്ത് ഉദിച്ചുകൊണ്ടിരിക്കുന്ന രാശിയില്‍ത്തുടങ്ങി ആകാശമണ്ഡലത്തിലൂടെ അസ്തമയത്തിലേക്കടുക്കുന്ന രാശികളെ clockwise ആയി ക്രമത്തില്‍ നോക്കിയാല്‍ കിട്ടുന്ന 6 എണ്ണത്തെ ‘ദൃശ്യ’രാശികള്‍ എന്ന് വിളിക്കുന്നു... അസ്തമിച്ചതോ അസ്തമിച്ചുകൊണ്ടിരിക്കുന്നതോ ആയ രാശി മുതല്‍ പിന്നെയും clockwise ആയി ഉദയരാശിവരെ എണ്ണിയാല്‍ കിട്ടുന്ന 6 രാശികളെ ഭൂമിക്ക് മേലുള്ള ആകാശത്ത് ആ സമയം 'ദൃശ്യ'മാവാത്ത (അദൃശ്യ) രാശികള്‍ എന്നും പറയാം.

    ReplyDelete
  24. പോസ്റ്റ് അട്ടഹാസമാ ഇരുക്ക്..ഉന്നൈ ഇനി അന്ത പോത്തിങ്കാലപ്പന്‍ കാപ്പാത്തട്ടും..:)

    ReplyDelete
  25. wow....
    thank you suraj..
    urs and umesh's posts need to be published as a book

    ReplyDelete
  26. വളരെ നല്ല ലേഖനം .അറിവുകള്‍ പങ്കുവെച്ചതിനു നന്ദി പറയാതിരിക്കാനാവില്ല.ഇനിയും ഇത്തരം പരിശ്രമങ്ങള്‍ ഉണ്ടാവട്ടെ ,ആശംസകള്‍.

    ഷാജി ഖത്തര്‍.

    ReplyDelete
  27. സൂരജ് ഒരു ഡോക്ടര്‍ അല്ലെ?
    ഒരുപാട് സമയം ഇതിനായി മാറ്റി വെച്ച് കാണുമല്ലോ .... എന്തായാലും വളരെ നന്ദി ...
    ഒരായിരം നന്ദി ..............

    ReplyDelete
  28. Mr bloga do you have the courage to have a debate on bible miracles preached by suviseshakas in all parts of kerala....

    ReplyDelete
  29. വളരെ നല്ല ലേഖനം. നന്ദി.

    ReplyDelete
  30. ഇന്ത്യന്‍ പുരാണ കഥകളിലെ പ്രധാനകഥാപാത്രങ്ങളാരും തന്നെ വിവാഹം കഴിക്കുന്നത് ഗ്രഹനിലകള്‍ വച്ചു ജാതകപ്പൊരുത്തം നോക്കിയിട്ടല്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ശന്തനുവോ ദുഷ്യന്തനോ കുരുപാണ്ഡവന്മാരോ കൃഷ്ണനോ ശ്രീരാമനോ മറ്റ് ഭാഗവത/ഭാരത/രാമായണ കഥാപാത്രങ്ങളോ ഒന്നും ഇതിനൊരപവാദമല്ല (ചൊവ്വാദോഷം പോലെയുള്ള വിഡ്ഢി കാരണങ്ങള്‍ കാരണം “ഇരുന്നു പോയ” പെണ്ണും ചെറുക്കനും പുരാണങ്ങളില്‍ മഷിയിട്ടാല്‍ കാണില്ല !).

    ഇക്കാര്യം ഒരു ജ്യോതിഷനും പറഞ്ഞു കേട്ടിട്ടില്ലല്ലോ !!!!!!! അപ്പൊ സംഭവം തട്ടിപ്പാണെന്നു അറിഞ്ഞുകൊണ്ടുതന്നെ !

    ReplyDelete
  31. ഗോപാലകൃഷ്ണനെ കേൾക്കാൻ ഇന്നേവരെ ഒരു മിനുട്ട് പോലും ചെലവഴിച്ചിട്ടില്ല.
    ഈ മഹാപ്രയത്നത്തിന്ന് നംസ്കാരം.

    ReplyDelete
  32. @ ജോഷി,

    കണ്‍ഫ്യൂഷനാക്കിയതിനു ക്ഷമ :)
    ആകാശരാശികളെ ഉദയം മുതല്‍ അസ്തമയം വരെ ആന്റി-ക്ലോക്‍വൈസ് ആയും ഗ്രഹനിലയില്‍ അതേ രാശികള്‍ ക്ലോക്ക് വൈസായും വേണം വായിക്കാന്‍.
    വേണ്ടുന്ന തിരുത്തലുകള്‍ പ്രസ്തുത ഭാഗത്ത് വരുത്തിയിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതിനു വളരെ നന്ദി !

    ReplyDelete
  33. "ഈശ്വരാ‍ാ‍‍ാ‍ാ‍ാ!!! (അത് ഗ്യാസാടാ നായേ !)" hahaha

    ReplyDelete
  34. സൂരജെ,
    “വല്യ പെരുന്നാൾ“ വെടിക്കെട്ട് കലക്കി..! ബൂലോഗം കിടുങ്ങി. പക്ഷെ ഇവന്മാരുടെ ഇരകൾ അധികവും blogsphere-നു പുറത്തല്ലേ - അവരിൽകൂടി ഇതൊക്കെ എത്തിക്കാൻ കഴിഞ്ഞാൽ അതൊരു വലിയ മാറ്റത്തിനു തുടക്കമാകും. നട്ടെല്ലുള്ള ഏതെങ്കിലും (അങ്ങനെ ആരെങ്കിലും ഉണ്ടോ എന്നു തിരിച്ചു ചോദിക്കരുത്!) പ്രിന്റ് മീഡിയക്ക് കൊടുത്തുകൂടെ?

    സൂരജിനും ഉമേഷ്ജിക്കും ഒരിക്കൽകൂടി നന്ദ്രി..

    ReplyDelete
  35. ethrayokke vaachakamadichalum puram vathilil kudi jathakavum jyothishavem nokkunnavarallee kuduthalum? ee blogil gambheeramayi ennu kamandadichirikkunnavar marriage kazhinjavaranenkil jathakam nokkatheyano kettiyathu? athava allenkil jathakam nokkathe kettumo? Ellavarkkum avaravarute vishwasamanu valuthu. Namukkku dosham illenkil pinne enthinu mattullavare upadravikkanam? ee blog vayichu oralenkilum maarum ennu vicharikkunnundo?

    ReplyDelete
  36. മെയില്‍ നോക്കുമോ ഡോ.?

    ReplyDelete
  37. ഓ പിന്നെ! ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതൊക്കെ പണ്ടേ തന്നെ അക്ഷ്യുപനിഷത്തില്‍ ശാസ്ത്രീയമായി വിശദീകരിച്ചിട്ടുണ്ട്. സൂരജും ഉമേഷും ഈ വിഷയത്തില്‍ പോസ്റ്റിടും എന്നു പറയുന്ന ഒരു ശ്ലോകം തന്നെ അദ്വയതാരകോപനിഷത്തിത്തിലുണ്ട്. ദ്വയതാരകങ്ങള്‍ എന്നു സര്‍ക്കാസ്റ്റിക്കായി പറഞ്ഞിരിക്കുന്നതും ഇവരെ രണ്ടുപേരെയുമാണ്.

    ReplyDelete
  38. നന്ദി ഡോ. ഗോപാലകൃഷ്ണമഹാശയാ, ഒരായിരം നന്ദി, ഇത്രയുമധികം ഭൂലോക-ഇഹലോക-സർവ്വാണിലോകസത്യങ്ങൾ പറഞ്ഞുതന്നതിന്‌.

    ഹും, ഉമേഷിനും സൂരജിനും ഇത്രയ്ക്കഹങ്കാരമോ? ലോകം ഉണ്ടയാവുന്നതിനുമുൻപേ "മ്മ്ടെ ആളോക്കാര്‌" കണ്ടുപിടിച്ച്‌ അച്ചടിച്ചുവെച്ച മഹാസത്യങ്ങൾ വെറും 95 ശതമാനം മാത്രം തെറ്റോടുകൂടി അവതരിപ്പിക്കാൻ ചങ്കൂറ്റം കാണിച്ച ആ മഹാവ്യക്തിയോട്‌ ഇത്രയ്ക്ക്‌ അനാദരവ്‌ കാണിക്കാമോ? ഒരു ഇരുപത്തഞ്ച്‌ അബദ്ധമൊക്കെ ആർക്കും ഒരു പ്രസംഗത്തിൽ പറ്റും, കാസെറ്റിറക്കുമ്പോഴും, അതൊക്കെ ഇത്രവലിയ ആനക്കാര്യമായി അവതരിപ്പിക്കേണ്ടതിന്റെ ആവശ്യമെന്ത്‌? ഘോർ അന്യായ്‌, മഹാ മോശ്‌

    അധികം കളിച്ചാൽ ഡോ. ഗോപാലകൃഷ്ണൻ യൂട്യൂബിലെ അദ്ദേഹത്തിന്റെ എല്ലാ വീഡിയോയും ഡിലീറ്റ്‌ ചെയ്തുകളയും, ഇവന്മാരൊക്കെ പിന്നെ എന്തുചെയ്യും? കാണാല്ലൊ, പിന്നെ ഇവരൊക്കെ എന്തുചെയ്യുമെന്ന്‌, ക്ഷ, ഞ, ക, ച, ട, ത, പ വരയ്ക്കും.

    ReplyDelete
  39. വളരെ നല്ല പോസ്റ്റ്. തീര്‍ച്ചയായും എന്റേതായ രീതിയില്‍ ഉമേഷിന്റെയും സൂരജിന്റെയും ഈ രണ്ടു പോസ്റ്റുകള്‍ക്ക് പബ്ലിസിറ്റിയും -വായിയ്ക്കപ്പെടേണ്ട പോസ്റ്റുകള്‍ എന്ന നിലയില്‍ - നല്കുന്നു.

    ReplyDelete
  40. തകര്‍ത്തു സൂരജ്!
    സല്യൂട്ട്!

    (ബിജു കോട്ടപ്പുറം പറഞ്ഞതിലും സത്യമുണ്ട്!)

    ReplyDelete
  41. വളരെ നല്ല പോസ്റ്റ്. എന്നാലും ഗോപാലകൃഷ്ണേണ്ണന്റെ പള്ളക്കടിക്കുന്നതിനുമുമ്പ് സമയം നല്ലതാണോ എന്നു ഒന്നു നോക്കിക്കാമായിരുന്നു. പുള്ളിയുടെ കയ്യില്‍ നല്ല മുഴുത്ത ചാത്തമ്മാരുള്ളതായി രഹസ്യവിവരം കിട്ടിയിട്ടുണ്ട്

    ReplyDelete
  42. പോസ്റ്റ് നന്നായിട്ടുണ്ട്. സയന്‍സ് അഥവാ ശാസ്ത്രവിഷയങ്ങള്‍ ഇന്ന് മന:പാഠം പഠിച്ച് പരീക്ഷ എഴുതി പാസ്സാകാനുള്ള ഒരു സംഭവം മാത്രമാണ്. ഇത്തരം ഗോപാലകൃഷ്ണന്മാര്‍ക്കാണ് ഇനി ശോഭനമായ ഭാവിയുള്ളത്. ശാസ്ത്രപരിക്ഷത്ത് പോലെയുള്ള സംഘടനകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടല്ലൊ. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇതൊന്നും പ്രവര്‍ത്തനമേഖലയില്‍ വരുന്ന സംഗതികളുമല്ല. ജയ് ഗോപാലകൃഷ്ണന്‍.....

    ReplyDelete
  43. ഞാന്‍ ഒരു ലിങ്ക് ഇട്ടിട്ടുണ്ട്.
    നല്ല ലേഖനം

    ReplyDelete
  44. സൂരജും ഉമേഷും ശ്രദ്ധിക്കണം ഗോപാലേട്ടന്റെ കയ്യിൽ നിഴൽകൂത്തുണ്ട്, അദ്ദേഹം ഒരു സി ഡിയിൽ ഒരാളുടെ നിഴൽകാണിച്ചാൽ അയാളെ കൊല്ലാൻ കഴിയുമെന്ന് പറയുന്നുണ്ട് ആശാൻ.

    ReplyDelete
  45. പെരുംനുണ, ആധികാരികതാനാട്യം, സര്‍വജ്ഞഭാവം, ലിബറല്‍ മേലങ്കി, പ്രസന്നത, ആര്‍ഷഭാരത പ്രൗഢിയിലുളള അചഞ്ചലമായ വിശ്വാസം ഇതൊക്കെ സമര്‍ത്ഥമായി കൂട്ടിക്കുഴച്ച് ഗോപാലകൃഷ്ണന്‍ നടത്തുന്ന പ്രചാരണങ്ങളുടെ ലക്ഷ്യവും രാഷ്ട്രീയവും സൂക്ഷ്മമായി അപഗ്രഥിക്കേണ്ടിയിരിക്കുന്നു. സംഘടിതമായ ഈ പ്രചരണത്തിന് വ്യക്തമായ ലക്ഷ്യമുണ്ട്. മധ്യവര്‍ഗ മൃദു ഹൈന്ദവതയ്ക്ക് അതിവേഗം സ്വീകാര്യനായ ഗോപാലകൃഷ്ണന്‍ പ്രകീര്‍ത്തിക്കുന്നത് സംഘപരിവാറിന്റെ പ്രത്യയശാസ്ത്രം തന്നെയാണ്. അക്കാദമിക് ബിരുദങ്ങളുടെ ബലത്തില്‍ നടത്തുന്ന ഹീനമായ നുണപ്രചരണം കേള്‍വിക്കാരുടെ മനസില്‍ നിറയ്ക്കുന്ന വിഷമെത്രയെന്ന് ആര്‍ക്കും കണക്കെടുക്കാനാവില്ല. ഗോപാലകൃഷ്ണന്‍ പ്രസരിപ്പിക്കുന്ന പെരുംനുണകളുടെ പ്രത്യയശാസ്ത്രത്തെ അതേ തീവ്രതയോടെ ചെറുക്കാന്‍ സൂരജിന്റെയും ഉമേഷിന്റെയും ഉദ്യമങ്ങള്‍ വഴിയൊരുക്കട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  46. സൂരജ് സാര്‍...... ഇതിനാണ് ശസ്ത്രക്രിയ്യ എന്നു പറയുന്നത്! ആകെ അകംപൊറം മലര്‍ത്തിക്കളഞ്ഞു.
    ഏറ്റവും ഉപകരിച്ചത് "1.2. നാള്‍, നക്ഷത്രം എന്നൊക്കെ പറയുന്നത് എന്ത് ?" എന്ന പാരഗ്രാഫ്.
    നന്ദി, ഭാവുകങ്ങള്‍.

    ReplyDelete
  47. വളരെ നന്നായി ഡോ. സൂരജ്, ഈ ഉദ്ധ്യമം തുടരട്ടെ.

    ReplyDelete
  48. ഇനി ഇതു കൂടിയേ കേള്‍ക്കാനുള്ളൂ...
    "ഈ ഗോപാലകൃഷ്ണന് ഒരു സ്വഭാവമുണ്ട്. എല്ലാം വളരെ പതിയേ രോക്ഷാകുലനാകാതെയേ പറയൂ...
    പക്ഷേ അങ്ങേരെ എതിര്‍ക്കുന്നവര്‍ വല്ലാണ്ട് രോഷം പ്രകടിപ്പിക്കുന്നത്രേ!
    രോഷം പ്രകടിപ്പിക്കുന്നവര്‍ പറയുന്നത് ശരിയിക്കൊള്ളണമെന്നില്ല. "

    അവസാനം എതാണ്ട് ഈ അര്‍ത്ഥത്തില്‍ കൂടി ചിലരില്‍ നിന്നും കേട്ടതോടെ തൃപ്തിയായി...
    നല്ല ലേഖനം....സൂരജ്...

    ReplyDelete
  49. ഇത്രയേറെ കസ്ടപെട്ടു വസ്തു നിഷ്ടമായി ഒരു വിട്ടിതരതിനെ തുറന്നു കാട്ടാന്‍ നടത്തിയ പ്രയത്നത്തെ അഭിനന്ദിക്കാതെ വയ്യ സൂരജ്

    ReplyDelete
  50. don't try to read this blog.If you have give any value to your time.
    Sooraj don't know nothing about our culture.
    If he has ability call D. Goplakrishana sir for debate.
    Any one can write BOLG.But open debate is very difficult.
    We ashame to your blog.

    ReplyDelete
  51. jagadeesh puthukkudi ചേട്ടായിയേ....

    വല്ലാതെ നാണം വരണൊണ്ടാ ? ശോ ! ഇവിടൊക്കെത്തന്നെ കാണണേ. പിന്നെ മ്ലേച്ഛഭാഷയായതോണ്ടാരിക്കും, ചില്ലറ ഗ്രാമറ് പിശകുകള്. ചേട്ടന്‍ ഇങ്ങനെ കഷ്ടപ്പെടാതെ സംസ്കിറിതത്തില് താങ്ങ്. ദേവഫാഷയല്ലേ. വല്ല "വൈബ്രെഷനും" ഉണ്ടായാലാ...യേത് ?

    ങാ പിന്നെ, ഓപ്പണ്‍ ഡിബേയ്റ്റ്... അതിന്റെ മറുപടി ലോണ്ട ലവിടെ ഇട്ടിറ്റൊണ്ട്. പോയി വായിച്ചേരെ.

    ReplyDelete
  52. ഹി ഹി ഹി.. അങ്ങനെ ഗോ ശിഷ്യന്മാര്‍ പ്രത്യകഷപ്പെടാന്‍ തുടങ്ങി. അഭിവാദ്യങ്ങള്‍ സൂരജ്‌..

    ReplyDelete
  53. This comment has been removed by the author.

    ReplyDelete
  54. @jagadeesh

    True, don't read this blog. You have miles to go, before you actually hit on something like this. It could well be that anyone can write a blog, but you have proved that writing a comment is not that easy.
    Try Fowler's Modern English Usage, otherwise people will ashame your comments.

    @Suraj: കിടിലം .... അഭിവാദ്യങ്ങള്‍


    Regards,
    അദ്വൈത്

    ReplyDelete
  55. @ സുരജ്,
    ഇത്രയും അധികം കാര്യമാത്ര പ്രസക്തമായി ഡോ.ഗോപാലകൃഷ്ണനെ എതിര്‍ക്കുമ്പോള്‍ എല്ലാവരും അതിനെ അനുകൂലിക്കണം എന്നുണ്ടോ? അതിനെ എതിരെ പ്രതികരിച്ച ശ്രീ.ജഗദീഷിനോട് താങ്കള്‍ ഉപയോഗിച്ച വാക്കുകള്‍ ശരിയായി എന്നു തോന്നുന്നുണ്ടോ? ശ്രീ സൂരജ് താങ്കള്‍ ഒരു ഡോക്ടര്‍ ആണെന്ന് ആരോ എഴുതികണ്ടു എങ്കില്‍ കൂടുതല്‍ പക്വതയോടെ ഉള്ള പ്രതികരണം പ്രതീക്ഷീക്കട്ടെ?
    ഞാന്‍ ജോതിഷത്തില്‍ വിശ്വസിക്കുന്നില്ലാ എന്നു കരുതി ആരും അതില്‍ വിശ്വസിക്കരുത് എന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥം.
    എന്റെ വിശ്വാസം എനിക്ക് താങ്കളുടെത് താങ്കള്‍ക്ക്. നമ്മുടെ വിശ്വാസം നമുക്ക് പ്രചരിപ്പിക്കാം പക്ഷെ അടിച്ചേല്‍പ്പിക്കുന്നത് ശരിയോ?

    ReplyDelete
  56. ചുമ്മാ സല്യൂട്ടടിച്ച് മാറി നില്‍ക്കുന്നു. ഇതിനുതാഴെ കമന്റെഴുതാനുള്ള യോഗ്യത എനിക്കില്ല. ഒരു കാര്യം ഉറപ്പ് - ഇന്ത്യയില്‍ എപ്പോഴെങ്കിലും ഒരു ‘സുവര്‍ണ്ണകാലം’ ഉണ്ടായിരുന്നെങ്കില്‍, അതിന്റെ പിന്മുറക്കാര്‍ സൂരജും, ഉമേഷുമൊക്കെയാണ്. ആ പാരമ്പര്യം വേരറ്റവസാനിച്ചിട്ടില്ലെന്ന ആശ്വാസത്തോടെ...

    ReplyDelete
  57. നല്ല ലേഖനം
    ╔════════╗
    ║ ▲ ↑ ☻ ║
    ║ ← ۞ → € ║ ۩
    ║ ☺ ↓ ▼ ║
    ╚════════╝
    www.malayalamtyping.page.tl

    ReplyDelete
  58. @ രവി
    ഇത്രയും അധികം കാര്യമാത്ര പ്രസക്തമായി ഡോ.ഗോപാലകൃഷ്ണനെ എതിര്‍ക്കുമ്പോള്‍ എല്ലാവരും അതിനെ അനുകൂലിക്കണം എന്നുണ്ടോ?
    ഇല്ല.
    അതിനെ എതിരെ പ്രതികരിച്ച ശ്രീ.ജഗദീഷിനോട് താങ്കള്‍ ഉപയോഗിച്ച വാക്കുകള്‍ ശരിയായി എന്നു തോന്നുന്നുണ്ടോ?
    ശ്രീ രവി പോലും പറഞ്ഞപോലെ കാര്യമാത്രമായ പ്രസക്തമായ ഒരു പോസ്റ്റിനു ശ്രീ ജഗദീഷിട്ട ഒരു കാര്യംവും ഇല്ലാത്ത കമന്റിന്റെ മറുപടി അല്പം കുറഞ്ഞ് പോയി എന്ന് തീര്‍ച്ചയായും തോന്നുന്നുണ്ട്.

    ശ്രീ സൂരജ് താങ്കള്‍ ഒരു ഡോക്ടര്‍ ആണെന്ന് ആരോ എഴുതികണ്ടു എങ്കില്‍ കൂടുതല്‍ പക്വതയോടെ ഉള്ള പ്രതികരണം പ്രതീക്ഷീക്കട്ടെ?
    തീര്‍ച്ചയായും!

    ഞാന്‍ ജോതിഷത്തില്‍ വിശ്വസിക്കുന്നില്ലാ എന്നു കരുതി ആരും അതില്‍ വിശ്വസിക്കരുത് എന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥം.
    എന്റെ വിശ്വാസം എനിക്ക് താങ്കളുടെത് താങ്കള്‍ക്ക്. നമ്മുടെ വിശ്വാസം നമുക്ക് പ്രചരിപ്പിക്കാം പക്ഷെ അടിച്ചേല്‍പ്പിക്കുന്നത് ശരിയോ?
    അതിനിപ്പോള്‍ ഇവിടെ ആരെങ്കിലും വിശ്വാസം പ്രചരിപ്പിക്കണ്ടാന്ന് പറഞ്ഞുവോ ശ്രീ രവി. നിങ്ങള്‍ വിശ്വാസം ധൈര്യമായി പ്രചരിപ്പിക്കൂ. അതിനു ശാസ്ത്രത്തെ കൂട്ടുപിടിച്ചാല്‍ അത് തെറ്റാണെന്ന് തെളിയിക്കാന്‍ സൂരജിനെ പോലുള്ളവര്‍ക്ക് ‘കാര്യമാത്ര പ്രസക്തമായി’ എഴുതേണ്ടി വരും. അതിനെ എതിര്‍ക്കണമെങ്കില്‍ അങ്ങിനെ ‘കാര്യമാത്രപ്രസക്തമായി‘ എതിര്‍ക്കണം. അല്ലാതെ ഒരു കാര്യമില്ലാത്ത കാര്യം പറഞ്ഞീട്ട് എന്ത് കാര്യം ശ്രീ രവി.

    ReplyDelete
  59. പുതുക്കുടി ജഗദീഷ്,

    എതിര്‍ക്കാന്‍ ആരുമില്ലാത്തവരുടെ സദസ്സില്, ജ്യോതിഷവും സംസ്കൃതവും സയന്‍സും അറിയാത്തവരുടെ സദസ്സില്‍ വിവരക്കേട് എഴുന്നള്ളിച്ചാല്‍ ചോദിയ്ക്കാന്‍ ആരും ഉണ്ടായില്ലാ എന്നു വരും. അതുപോലെയല്ല ബ്ലോഗില്‍. കഴിയുമെങ്കില്‍ ശ്രീ ഗോപാലകൃഷ്ണനോട് ഒരു ബോഗു തുടങ്ങാന്‍ പറ.

    ഇത്തരം വിവരക്കേടുകള്‍ "നമ്മുടെ കള്‍ച്ചര്‍" ആണെന്നു പ്രചരിപ്പിയ്ക്കാന് ലജ്ജയില്ലേ?

    രവി,
    ജ്യോതിഷത്തില്‍ വിശ്വസിയ്ക്കുകയോ വിശ്വസിയ്ക്കാതിരിയ്ക്കുകയോ ചെയ്യാം. ജ്യോതിഷത്തെ എതിര്‍ക്കുന്നവര്‍ക്ക് എതിര്‍ക്കാം, തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിയ്ക്കാം. ഈ പോസ്റ്റഇന്റെ ഉദ്ദ്യേശം ജ്യോതിഷത്തെ എതിര്‍ക്കുന്നതിലുപരി ഗോപാലക്രൃഷ്ണന്‍ അവതരിപ്പിയ്ക്കുന്ന അബദ്ധങ്ങളെയാണ് എതിര്‍ക്കുന്നത്. ഉമേഷിന്റെ പോസ്ടിലാകട്ടേ ജ്യോതിഷത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ഗോപാലകൃഷ്ണന്‍ പറയുന്നത് തെറ്റ് ആണെന്നു തെളിയിയ്ക്കുന്നുണ്ട്.

    ReplyDelete
  60. Impressive article Suraj. Hope you will correct epicircles to epicycles

    ReplyDelete
  61. Jack,

    Thanks for pointing that out!

    Had seen that earlier, but forgot to change it in the draft ;)

    BTW, Epi-circle is also correct, at least in the Ptolemaic context, as the Greek root is "epikuklos" (kuklos = circle)

    ReplyDelete
  62. @ ശ്രീ. രവി,

    ശ്രീ സൂരജ് താങ്കള്‍ ഒരു ഡോക്ടര്‍ ആണെന്ന് ആരോ എഴുതികണ്ടു എങ്കില്‍ കൂടുതല്‍ പക്വതയോടെ ഉള്ള പ്രതികരണം പ്രതീക്ഷീക്കട്ടെ?

    "ഡോക്ടര്‍ സൂരജ് രാജന്‍" രോഗികളുടെയടുത്തും ജോലിസ്ഥലത്തും മാത്രം. ഇവിടെ ബ്ലോഗെഴുതുന്നത് സൂരജ് എന്ന ബ്ലോഗറാണ്. രോഗി വയലന്റായാലോ അസ്വസ്ഥനായാലോ "ഡോ:സൂരജ് രാജന്‍" പ്രതികരിക്കുന്നതു പോലല്ല ബ്ലോഗര്‍ സൂരജ് പ്രതികരിക്കുക എന്നുമാത്രം മനസ്സിലാക്കുക.

    ReplyDelete
  63. ഞാന്‍ മെയില്‍ വഴി ഒരു കുനുട്ട് ചോദ്യം ചോദിച്ചതിനു മറുപടി കിട്ടിയിട്ടില്ല ഡോ.

    ReplyDelete
  64. ഹി........ഹി....... കൊള്ളാം ബ്ലോഗ് കലക്കനായിട്ടുണ്ട്...
    ഒരു കാര്യം മനസ്സിലായി,എന്തുകൊണ്ടാണ് ഇന്ത്യ നന്നാവാത്തതെന്ന്....ഇന്ത്യക്കാരെ അടിമകളാക്കാൻ വേണ്ടി മെക്കാളെ പ്രഭു പറഞ്ഞത് അവരുടെ പരമ്പരാഗതമായ വിദ്യാഭ്യാസം തകർത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കണം,മാത്രമല്ല അവർ കാലങ്ങളായി പൂജിച്ചതിനെ കൊച്ചാക്കിക്കാണിക്കുകയും ചെയ്താൽ അവരുടെ ആത്മാഭിമാനം തകർന്ന് അവർ നമ്മളാണ് ശ്രേഷ്ഠർ എന്ന് വിശ്വസിക്കുകയും നമ്മുടെ അടിമകളാവുകയും ചെയ്യും എന്ന്....അതിനെ ബാക്കിപത്രമാണ് ഈ ബ്ലോഗന്മാർ.....

    അവന്മാർ തന്നെ പറയുന്നുണ്ട് കലികാലമാണെന്ന്......കലികാലത്തിൽ ധർമ്മത്തെ പുച്ഛിക്കും സത്യത്തെ നിന്ദിക്കും എന്ന് മഹാഭാരതത്തിൽ തന്നെ എഴുതിവെച്ചിട്ടുണ്ട്....മുറ്റത്തെ മുല്ലക്ക് മണമില്ല എന്നൊരു ചൊല്ലും ഉണ്ട്... സായിപ്പിന്റെ തിരുനാവിൽ നിന്ന് വീണാലെ ഇവനൊക്കെ വിശ്വസിക്കൂ...അല്ല ഇവന്മാർ വിശ്വസിച്ചില്ലെങ്കിലെന്ത്.....പുകഞ്ഞകൊള്ളി പുറത്ത്....

    പിന്നെ എവിടെയുമുണ്ടാവും ചില ഇടങ്കൊല്ലികൾ..പറയുന്നത് ഏറ്റുപറഞ്ഞാൽ ശ്രദ്ധിക്കപ്പെടില്ല..ശ്രദ്ധിക്കപ്പെടണമെങ്കിൽ എതിർത്ത് പറയണം,അത് തന്നെ ഇവിടെയും..
    Thank you anand

    ReplyDelete
  65. Is there any superstition in Hindu dharma ? how many are there?
    There are many superstition in Hindu dharma. Say for example offering toddy or liquor to muthappan or Devi is a serious superstition prevailing even today in the most educated state of Kerala. Sacrificing goats and chicken in the name of god is yet another superstition. Keeping people away from Vedas and telling that only Brahmin can learn Vedas is a superstition. Thinking that god will curse us if we do not practice certain aacharas is a superstition. Blindly following astrology is a superstition. Worrying that If a baby is borne on a certain day is good and certain other day is bad is superstition. Weekly and ,monthly astrological predictions are serious superstition (I do not mean the astrology as a whole). Blindly following the stars, palmistry etc are also part of superstition.

    ഇതുകേട്ടിടുണ്ടോ മഹാശയ ...............കൊല്ലം കുറെ ആയി അദ്ദേഹം പ്രഭാഷണം തുടങ്ങിയിട്ട് .കേള്കുബോള്‍ മുഴുവനും കേള്കണം .അല്ലാതെ ആയിടുന്നും ഇവിടുന്നും എടുത്തു ചോദിക്കരുത്.അത് മനു സ്മൃതി ദുര്വ്യകണം ചെയ്ത പുരോഗമന വാദികളെ പോലെയാകും.--------"ന സ്ത്രി സ്വതന്ദ്രയ മര്‍ഹാതി ".
    അദ്ദേഹം എന്താ ചെയ്ത തെറ്റ്. നമ്മുടെ ഭാരതത്തില്‍ ഉണ്ടായതിനെ പിന്തങ്ങിയതോ . വിവേകന്ദന്റെ പദങ്ങളെ വയ്കണം ചെയ്തു തുടങ്ങുന്ന ബ്ലോഗീര്‍ ഒന്ന് ശ്രദ്ധിക്കുക ഭാരതത്തിലും ഭാരതിയനയത്തിലും അഭിമാനിച്ച വ്യക്തിയാണ് സ്വാമി വിവേകാനന്ദന്‍ . ഗോപാലകൃഷ്ണന്‍ ചെയ്ത നല്ല കാര്യങ്ങളെ മുഴുവന്‍ നശിപ്പിക്കുന്ന ഇത്തരം പ്രവണതകള്‍ നല്ല സ്വഭാവംമാലെ.വിമര്സിക്കം പക്ഷെ അതിലും ഒരു ബഹുമാനം വേണം.നിങ്ങള്‍ എതിര്‍ത്താലും എല്ലെന്ഘിലും അദ്ദേഹം പ്രവര്‍ത്തനം തുടര്നുകൊണ്ടിര്‍ക്കും.ഇന്ത്യയിലും വിധേസതുമായി .

    ReplyDelete
  66. ജഗദീഷ മഹാശയാ, എല്ലാം നമ്മുടെ ഗ്രന്ഥത്തിലുണ്ട് എന്ന ലൈന്‍ തന്നെ അല്ലേ താങ്കളുടേതും? ഗ്രന്ഥത്തിലെ മണ്ടത്തരം ശരിയാണെന്ന് പറഞ്ഞു നടക്കുന്നതല്ലേ മഹാശയാ അബദ്ധം? ഇച്ചിരി വിവരമുള്ളവനു അപകര്‍ഷതാബോധം തോന്നേണ്ടത് അങ്ങിനെയുള്ള കാര്യങ്ങളിലല്ലെ മഹാശയാ? ജ്യൊതിഷപ്രവചനത്തിന്റെ അടിസ്ഥാനം തന്നെ ദുര്‍ബലമെങ്കില്‍ പിന്നെന്തിനു മഹാശയ് അന്ധമായി വിശ്വസിക്കല്ലേ എന്നൊക്കെ ഒഴിവുകഴിവു പറയുന്നത്. ഉമേഷിന്റെ പോസ്റ്റ് കൂടി ചേര്‍ത്ത് വായിക്കൂ മഹാശയാ.

    കലികാലത്തിൽ ധർമ്മത്തെ പുച്ഛിക്കും സത്യത്തെ നിന്ദിക്കും എന്ന് മഹാഭാരതത്തിൽ തന്നെ എഴുതിവെച്ചിട്ടുണ്ട്

    അതല്ലേ ജഗദീശ് മഹാസയന്‍ ചെയ്യുന്നത്. ഇത്രയും വിശദമായി ഇവര്‍ ബ്ലോഗില്‍ എഴുതിയിട്ടും മഹാശയ് കണാകുണാ പറഞ്ഞുകൊണ്ടിരിക്കുകയല്ലേ? കാക്കിട്രൌസറാണോ മഹാശയന്റെ പ്രശ്നം?

    ReplyDelete
  67. ഇത്രയും വിശദമായ പോസ്റ്റിട്ടതിനു സൂരജിന് നന്ദി. ഗോപാലകൃഷ്ണന്‍ ചില അപര നാമങ്ങളില്‍ കമന്‍റുന്നുണ്ടോ എന്നൊരു സംശയം. ഹഹഹ!

    ReplyDelete
  68. This comment has been removed by the author.

    ReplyDelete
  69. @ ഡോക്ടര്‍.സൂരജ് രാജന്‍,
    "ഡോക്ടര്‍ സൂരജ് രാജന്‍" രോഗികളുടെയടുത്തും ജോലിസ്ഥലത്തും മാത്രം. ഇവിടെ ബ്ലോഗെഴുതുന്നത് സൂരജ് എന്ന ബ്ലോഗറാണ്. രോഗി വയലന്റായാലോ അസ്വസ്ഥനായാലോ "ഡോ:സൂരജ് രാജന്‍" പ്രതികരിക്കുന്നതു പോലല്ല ബ്ലോഗര്‍ സൂരജ് പ്രതികരിക്കുക എന്നുമാത്രം മനസ്സിലാക്കുക.

    ഡോക്ടര്‍.സൂരജ് ജോലിസ്ഥലത്തായലും,രോഗികളോടായാലും,ബ്ലോഗിലായാലും.മറ്റെവിടെയായാലും പക്വതയോടെ പ്രതികരിക്കുക എന്നത് ഒരു നല്ല കാര്യമല്ലെ പ്രത്യേകിച്ച് ഒരു വിദ്യാസമ്പന്നന്‍.അല്ലാ എന്നാണെങ്കില്‍ അത് താങ്കളുടെ ഇഷ്ടവും,പക്വതയും. നന്ദി.

    ReplyDelete
  70. ഗോപാലക്യഷ്ണന്റെ സമയം ഒന്ന് സ്വയം നോക്കിയിട്ട് മതിയായിരുന്നു വീഡിയോ പ്രദർശനത്തിനും മറ്റും ഇറങ്ങുന്നത്

    ReplyDelete
  71. jagadeesh puthukkudi said...
    don't try to read this blog.If you have give any value to your time.
    Sooraj don't know nothing about our culture.
    If he has ability call D. Goplakrishana sir for debate.
    Any one can write BOLG.But open debate is very difficult.
    We ashame to your blog.


    ഇങ്ങനെ എഴുതിയ ആളോട് എങ്ങിനെ പ്രതികരിക്കണമെന്നാണ് രവിയേട്ടൻ പറയുന്നത്? ജഗദീശിന് സൂരജ് ഇൻ‌വിറ്റേഷൻ മെയിൽ അയച്ചിട്ടാണ് ഇവിടെ വന്നു കമന്റിയതെങ്കിൽ സോറി. സൂരജിന് അല്പം കൂടി മാന്യമായി കമന്റാമായിരുന്നു.

    അറിവിനെതിരേ കണ്ണടയ്ക്കുന്നതാണോ നമ്മുടെ പൈതൃകം? സൂരജിനെ പോലുള്ള കുറേ പേർ ഇങ്ങനെ മുന്നിട്ടിറങ്ങുന്നത് കാണുമ്പോളാണ് ഇന്ത്യ നന്നാവും എന്ന് ഒരു വിശ്വാസം വരുന്നത്. അല്ലാതെ ഗോപാലകൃഷ്ണന്മാരുടെ ഉഡായ്പ്പ് കേട്ട് രോമാഞ്ചകഞ്ജുകരായി ഇരിക്കുന്ന ഉണ്ണാക്കന്മാരെ വിശ്വസിച്ചിട്ടല്ല.

    ReplyDelete
  72. jagadeesh puthukkudi said...
    don't try to read this blog.If you have give any value to your time.
    Sooraj don't know nothing about our culture.
    If he has ability call D. Goplakrishana sir for debate.
    Any one can write BOLG.But open debate is very difficult.
    We ashame to your blog.


    ഇങ്ങനെ എഴുതിയ ആളോട് എങ്ങിനെ പ്രതികരിക്കണമെന്നാണ് രവിയേട്ടൻ പറയുന്നത്? ജഗദീശിന് സൂരജ് ഇൻ‌വിറ്റേഷൻ മെയിൽ അയച്ചിട്ടാണ് ഇവിടെ വന്നു കമന്റിയതെങ്കിൽ സോറി. സൂരജിന് അല്പം കൂടി മാന്യമായി കമന്റാമായിരുന്നു.

    അറിവിനെതിരേ കണ്ണടയ്ക്കുന്നതാണോ നമ്മുടെ പൈതൃകം? സൂരജിനെ പോലുള്ള കുറേ പേർ ഇങ്ങനെ മുന്നിട്ടിറങ്ങുന്നത് കാണുമ്പോളാണ് ഇന്ത്യ നന്നാവും എന്ന് ഒരു വിശ്വാസം വരുന്നത്. അല്ലാതെ ഗോപാലകൃഷ്ണന്മാരുടെ ഉഡായ്പ്പ് കേട്ട് രോമാഞ്ചകഞ്ജുകരായി ഇരിക്കുന്ന ഉണ്ണാക്കന്മാരെ വിശ്വസിച്ചിട്ടല്ല.

    ReplyDelete
  73. സൂരജ്‌, വളരെ നല്ല ലേഖനം.

    എങ്കിലും അങ്ങിനെ മോശമായ ഭാഷ ഉപയോഗിച്ചത് ശരിയായില്ല. വേദം അറിയുന്നവര്‍ വെട്ടുപോത്തുകളോടക്കം എല്ലാവരോടും അത് ഓതണം എന്നല്ലേ പ്രമാണം?

    @ജഗദീഷ്‌

    മുത്തപ്പന് കള്ളു കൊടുത്തൂട, പക്ഷെ ശര്‍ക്കരപ്പായസം കുഴപ്പമില്ല, ല്ലേ? ഇതൊക്കെ കൊടുക്കുന്നതിനു മുന്‍പ് മുത്തപ്പനോടും കൂടി ഒന്ന് ചോദിക്കുന്നതല്ലേ അതിന്റെ ശരി? വല്ല പ്രമേഹവും ഉള്ള ആളാണെങ്കിലോ? സൂരജിന് പണി ഉണ്ടാക്കല്ലേ, പ്ലീസ്.

    കാലിക്കുട്ടന്‍

    ReplyDelete
  74. @രവി സാര്‍,

    സാര്‍ എന്തോന്ന് referee ആണ്? ജഗദീഷ് വന്‍ foul കാണിച്ചപോള്‍ മിണ്ടാതിരുന്ന പുള്ളി ആണ് Suraj-നു "യെല്ലോ കാര്‍ഡ്‌" കൊടുക്കുന്നത്.

    Regards,
    അദ്വൈത്

    ReplyDelete
  75. യാതൊരു അടിസ്ഥാനവുമില്ലാതെ എന്തൊക്കെയോ അടിച്ചു വിടുന്ന ഗോപാലകൃഷ്ണന്റെ ലെക്ച്ചറുകള്‍ കീറിമുറിച്ച് ആദ്യവസാനമുള്ള മണ്ടത്തരങ്ങളും പൊള്ളത്തരങ്ങളും കാപട്യവും തുറന്നു കാണിച്ചാലും ചില ജഗദീശന്മാര്‍ക്ക് ദഹിക്കില്ല. ബഹുമാനം കുറഞ്ഞു പോയത്രേ !!

    "അല്ല ഇവന്മാർ വിശ്വസിച്ചില്ലെങ്കിലെന്ത്.....പുകഞ്ഞകൊള്ളി പുറത്ത്...." എന്ന് ജഗദീഷ്‌ പറഞ്ഞപ്പോള്‍ ഏതാണ്ട് കാര്യങ്ങള്‍ മനസ്സിലായി.

    സൂരജ്‌,
    ഒരുപാട് വിശദമായി എഴുതിയതല്ലേ, സമയംകിട്ടുമ്പോ text ഇല്‍ തന്നെ citation കൊടുക്കാമോ? ഭാവിയില്‍ ഒരു നല്ല റഫറന്‍സ്‌ ആയിരിക്കും ഈ ലേഖനം. അഭിനന്ദനങ്ങള്‍.. അഭിവാദ്യങ്ങള്‍..

    ReplyDelete
  76. jagadeesh puthukkudi said...
    "തകർത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കണം,മാത്രമല്ല അവർ കാലങ്ങളായി പൂജിച്ചതിനെ കൊച്ചാക്കിക്കാണിക്കുകയും ചെയ്താൽ അവരുടെ ആത്മാഭിമാനം തകർന്ന് അവർ നമ്മളാണ് ശ്രേഷ്ഠർ എന്ന് വിശ്വസിക്കുകയും നമ്മുടെ അടിമകളാവുകയും ചെയ്യും എന്ന്....അതിനെ ബാക്കിപത്രമാണ് ഈ ബ്ലോഗന്മാർ....."

    ഇതു തന്നെയായിരുന്നില്ലേ മഹാശയാ ഭാരതത്തിലെ സവര്‍ണ്ണ പൗരോഹിത്യത്തിന്റെ പൂര്‍വ്വ ചെയ്തികള്‍? മനുഷ്യരെ അധഃകൃതരെന്നു മുദ്രകുത്തി അവര്‍ക്ക് വിദ്യനിഷേധിച്ച്, അവരുടെ വിശ്വാസങ്ങളെ കൊച്ചാക്കി കാണിച്ച്,അവര്‍ക്ക് മുണ്ടും മുലക്കച്ചയും പോലും നിഷേധിച്ച് ഭാരതത്തെ അപമാനിച്ചവര്‍ മെക്കാളെയെക്കാളോ ഇംഗ്ലീഷുകാരെക്കാളോ ഒട്ടും പിറകിലല്ലെന്ന് ഓര്‍ക്കുന്നതു നന്ന്.വീണ്ടും പുരാതനം,പൈതൃകം എന്നീ ലേബലുകളില്‍ ആചാരങ്ങളോ ചടങ്ങുകളോ സമൂഹത്തിലേക്കു കടന്നു വരുമ്പോള്‍ ജനം ജാഗ്രതപാലിക്കുന്നത് തെറ്റാണോ? അതു സംബന്ധിച്ച് ചര്‍ച്ചകള്‍ വരുന്നതിനെ അസഹിഷ്ണുതയോടെയാണോ കാണേണ്ടത്?വിമര്‍ശ്ശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്നവര്‍ വിദ്യാസമ്പന്നരായാല്‍ പോലും അവരെ ജ്ഞാനികളെന്ന് കണക്കാക്കാന്‍ കഴിയുകയില്ല.

    ReplyDelete
  77. ച്ഛേ! യാതൊരു പക്വതയോ വിവേകമോ ഇല്ലാതെ ഇത്തരം പോസ്റ്റുകള്‍ എഴുതാന്‍ വിദ്യാസമ്പന്നനായ ഒരാള്‍ക്ക് എങ്ങനെ കഴിയുന്നു എന്നത് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടുന്നില്ല. കല്യാണപ്രായം തികഞ്ഞുനില്‍ക്കുന്ന പെണ്‍കുട്ട്യോളൊക്കെ വന്നും പോയുമിരിക്കുന്ന സ്ഥലമല്ലേ ഈ ബ്ലോഗ് ബ്ലോഗ് എന്ന് പറയുന്നേടം? ഇതുപോലെയൊക്കെ എഴുത്തിപിടിപ്പിച്ചാല്‍ ഭാരതത്തിന്റെ ആര്‍ഷം പിന്നെ ആരൊക്കെ എവിടെയൊക്കെപ്പോയി തപ്പിയിട്ടും കാര്യമുണ്ടോ? അല്ല, എനിക്കറിയാന്‍മേലാഞ്ഞിട്ട് ചോദിക്കുവാ. :) :)

    ആര്‍ഷ് (Arsch) എന്ന വാക്ക് ജര്‍മ്മന്‍ ഭാഷയില്‍ ആയാല്‍ അതിന്‍റെ അര്‍ത്ഥം arse/ass എന്നാണെന്നോര്‍ക്കുമ്പോള്‍ എന്തോ ഒരു വല്ലായ്മ. അവിടെ അത് നാടന്‍ ഭാഷയില്‍ സാധാരണ ഉപയോഗിക്കുന്ന ഒരു തെറിയാണേ! സാരമില്ലല്ലേ? :) :)

    സൂരജ്, പോസ്റ്റിന് അഭിനന്ദനങ്ങള്‍ !

    ReplyDelete
  78. കൈയ്യിൽഡിസ്പോസിബിൾ സിറിഞ്ചുമായി വരുന്ന കശ്മലാ നിന്നെ കാണുമ്പോൾ എനിച്ച് പേടിയാകുന്നു. ഭാരതീയ ശംസ്ക്കാരത്തിന്റെ അണിക്കല്ലിളക്കാൻശ്രമിക്കുന്ന നിന്നെ കൈകാര്യം ചെയ്യാൻ ബൂലോകത്തെ ആർഷഭാരതസംസ്ക്കാരത്തിന്റെ കാരണവന്മാരായ ശ്രീശ്രേയസ്സ്, അസ്തലവിസ്ത, പാർത്ഥജി, സത, ഈശ്വരവിശ്വാസി, ഇൻഡ്യാഹെറിട്ടേജ്, അഹങ്കാരി.......ആദിയായ മഹാരഥന്മാർ വരും.നീ ശൂശിച്ചിരുന്നോ !:))))))))))))))

    ReplyDelete
  79. അല്ല സൂരജെ ഇനി തുറന്ന സംവാദത്തിനു പോയാല്‍ തന്നെ ഗോ പറയും സൂരജിന്റെ സയന്സിനെക്കാള്‍ ആധികാരികം ഗോ യുടെ സയന്സാനെന്നു, തെളിവായി പിന്നെ പേപ്പറുകള്‍, പി എച്ച് ഡി കള്‍ അങ്ങനെ പലതും നിരത്തും. ജഗദീശുമാര്‍ ആര്‍ത്തുവിളിച്ചു കയ്യടിക്കും അപ്പൊ ആകെയുള്ള ഒരു ഡോ കൊണ്ട് പിടിച്ചു നിക്കാന്‍ പാടായിരിക്കില്ലേ (കലാനാഥന്‍ സാറിനോടൊക്കെ പറഞ്ഞ പോലെ)..പുറത്തിറങ്ങുമ്പോ വേറെ ടീമുകള്‍ കാത്ത് നില്‍ക്കുന്നുണ്ടേല്‍ പിന്നെ അതും.

    ഞാന്‍ ഈ പോസ്റ്റ്‌ പി ഡി എഫ് ആക്കി കുറെ പേര്‍ക്ക് മെയില്‍ ചെയ്യുന്നതില്‍ വിരോധമുണ്ടോ?പിന്നെ ഇതിലെ comments subscribe ചെയ്യാന്‍ മാര്‍ഗ്ഗം വല്ലതും ഉണ്ടോ?

    ReplyDelete
  80. സബ്സ്‌ക്രൈബ് ചെയ്തു.

    ReplyDelete
  81. Subin,

    Please wait for another day. I am preparing a PDF that includes this post and my post. That has a better layout than the PDF generated from the blog HTML.

    ReplyDelete
  82. ഇത്രയും നേരമായിട്ടും ആകെ ഒരു ജയജഗദീശഹരേ മാത്രമേ വന്നുള്ളോ ? ആശ്ചര്യം തന്നെ. സൂരജിന്റെയും ഉമേഷിന്റെയും കടുകട്ടിപോസ്റ്റുകള്‍ വായിക്കാനുള്ള ദുര്യോഗം ബ്ലോഗ് വായനക്കാര്‍ക്ക് ഉണ്ടാവുമെന്ന് ശ്രീ: ഗോയുടെ കയ്യിലെ പൊത്തകത്തില്‍ മൂന്നാം പര്‍വം നാലാം ശ്ലോകമായി എഴുതിയിട്ടുണ്ടോ ആവോ ?

    ആര്‍ഷഭാരതസംസ്കാരം മരിച്ച് മണ്ണടിഞ്ഞോ എന്റെ കിടാങ്ങളേ..........

    ReplyDelete
  83. thank you thank u very much ithinte oru hard copy edukkunnathil virodhamillallo

    ReplyDelete
  84. "ഭാരതീയ ശംസ്ക്കാരത്തിന്റെ അണിക്കല്ലിളക്കാൻശ്രമിക്കുന്ന നിന്നെ കൈകാര്യം ചെയ്യാൻ ബൂലോകത്തെ ആർഷഭാരതസംസ്ക്കാരത്തിന്റെ കാരണവന്മാരായ ശ്രീശ്രേയസ്സ്, അസ്തലവിസ്ത, പാർത്ഥജി, സത, ഈശ്വരവിശ്വാസി, ഇൻഡ്യാഹെറിട്ടേജ്, അഹങ്കാരി"

    എന്തായിത് നിസ്സഹായാ, പാവങ്ങളെ ജീവിക്കാന്‍‌‌ സമ്മതിക്കില്ലേ? തന്റെ തലക്ക് തന്റെ കാലിനേക്കാള്‍‌‌ പ്രായമുണ്ടെന്നു ഞാന്‍ പറഞ്ഞാല്‍‌‌ താനതിനെ എങ്ങനെ മനസ്സിലാക്കും‌‌ എന്നറിയാന്‍‌‌ ഒരാകാം‌‌ക്ഷ. നുണയാണെന്ന് പറയുമോ? അതോ വേദത്തില്‍‌‌ നിന്നെടുത്തതാണെന്ന് പറയുമോ? അതോ ആധുനിക ശാസ്ത്രപ്രകാരം‌‌ പറഞ്ഞതാണെന്ന് പറയുമോ?

    മറുപടി പറഞ്ഞില്ലെങ്കില്‍‌‌‌‌‌‌‌‌ ചിലപ്പോള്‍‌‌ സൂരജിന്റെ ഭാഷയില്‍‌‌ത്തന്നെ പറഞ്ഞാല്‍‌‌ "സയന്‍‌‌സെന്നു പറഞ്ഞാല്‍‌‌ മരമഞ്ഞളാണോ, മാങ്ങാണ്ടിയാണോ എന്നു പോലും‌‌ അറിയാത്ത പൂത്തക്കോടന്മാര്‍‌‌" ബ്ലോഗിലും‌‌ ഇരുന്ന് കൈയടിക്കുന്നതാണെന്ന് അസ്തലവിസ്ത വിചാരിച്ചു പോയാല്‍‌‌ തെറ്റു പറയാനേ പറ്റില്ല.

    പിന്നെ ഇപ്പോള്‍‌‌ അടിപിടിയൊക്കെ നിര്‍‌‌ത്തി അസ്തലവിസ്ത സിനിമാ റിവ്യൂവുമായി കഴിയുകയാണു കേട്ടോ. വല്ലപ്പോഴും‌‌ ആ വഴിക്കൊക്കെ ഒന്നു വരൂ. ഇവിടെ എന്നെ ഓര്‍‌‌ത്തതിനു നന്ദി.

    ReplyDelete
  85. സൂരജ്, ഒന്നാം തരം വിശദീകരണം. കാര്യങ്ങള്‍ വിശദീകരിക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം തന്നെ. നന്ദി.

    ഇത് പോലെ asianet tv ഇല്‍ ഒരിക്കല്‍ "ജ്യോതിഷം" തെ കുറിച് നമ്മള്‍ തമ്മില്‍ പ്രോഗ്രാമില്‍ വന്നിരുന്നു. അന്ന് ജ്യോതിഷത്തെ അനുകൂലിച്ചു കൊണ്ട് സംസാരിച്ച ഒരാള്‍ ISRO ഇലെ എഞ്ചിനീയര്‍ ആണ് പോലും. ഈ കൂപ മണ്ടൂകം അന്ന് സദസ്സരോട് ചോദിച്ചത് ഞാന്‍ ഓര്‍ക്കുന്നു. "ശാസ്ത്രം ഇത്ര വളര്‍ന്നിട്ടും മനുഷ്യ മനസ്സ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് പറയാന്‍ സാധിച്ച്ട്ടില്ലല്ലോ!!!!" എന്ന്. മനസ്സ് എന്നതുകൊണ്ട്‌ ഉദേശിക്കുന്നത് മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവര്തങ്ങളെയും അതിനാല്‍ ഉണ്ടാക്കുന്ന ചിന്തകളും ആണെന്ന് അവിടെ ഉണ്ടായിരുന്ന ഒരു ഡോക്ടര്‍ പറഞ്ഞു കൊടുത്തത് പോലും ഈ കൂപ മണ്ടൂകത്തിനു തലയില്‍ കേറിയില്ല. ISRO യുടെ മുരടിപ്പിന് ഇന്ത്യ യുടെ സാമ്പത്തിക ശോഷിപ്പ് മാത്രമല്ല കാരണം എന്ന് ഇതില്‍ നിന്നും വ്യക്തം.!

    ReplyDelete
    Replies
    1. The religion of peace called islam killing crores in the world , athu abdul gafoorinu manassilavum ale

      Delete
  86. സൂരജെ.. ഉഗ്രന്‍!.. ‍ഡോ.ഗോ-ക്ക് ഇതിലും നല്ല ഒരു കൊട്ട് ഇനി കിട്ടാനില്ല.. പൊളിച്ചടുക്കണം ഇത്തരം ഉഡായിപ്പന്മാരെയൊക്കെ.. അഭിവാദ്യങ്ങള്‍!!

    ReplyDelete
  87. ഗംഭീരം സൂരജേ. ഈ പ്രയത്നത്തിനുമുന്നില്‍ നൂറ് നമസ്ക്കാരം.

    ReplyDelete
  88. ISRO യുടെ മുരടിപ്പിന് ഇന്ത്യ യുടെ സാമ്പത്തിക ശോഷിപ്പ് മാത്രമല്ല കാരണം എന്ന് ഇതില്‍ നിന്നും വ്യക്തം!

    Not only with ISRO , with many of the public sector R&D institutions this is the case .The resource personals there ,dont have or dont want to do anything in their field, instead have ample time to spend on these areas

    ReplyDelete
  89. @Ajith : is this(ISRO and public sector R&D) a first hand information ?

    ReplyDelete
  90. Dr Gopalakrishan in their Thursday message, every thursday used to claim that IISH lecturers are getting good response all over the world and lot of young indians are started showing interest to know india and indian culture irrespective of their caste and relgion. i was having a doubt on that. by seeing this blogs and seeing those who are behinf this blog and campaign i now realise that those claims are correct. It is good that you do this as a big compaign because this helps IISH and its activities get noticed with those who simply close their eyes for every thing indian and may be few of them understand what it is. Dear Sooraj your language is super. keep it up. it shows who you are and your culture.

    ReplyDelete
  91. ഒറ്റവാക്കില്‍ അഭിവാദ്യങ്ങള്‍.
    ചീഞ്ഞുനാറുന്ന സാമൂഹ്യ തിന്മകള്‍ക്കെതിരെ ഇനിയും പോരാടു..

    ReplyDelete
  92. @ Udhayakeralam
    നിങ്ങള്‍ ഒരു ഭാഷാ ശാസ്ത്രഞ്ജനാണോ? ഭാഷയെ കുറിച്ചൊക്കെ എത്ര ആധികാരികമായി പറയുന്നു!
    ഭാഷയെ കുറിച്ച് കുറച്ച് കാലങ്ങളായി എനിക്ക് ചില സംശയങ്ങള്‍ ഉണ്ട്. അറിവുള്ള ഒരാളെ കിട്ടിയാല്‍ ചോദിക്കണം എന്ന് കരുതി ഇരിക്കുകയായിരുന്നു.

    1. ഈ ലേഖനത്തിലെ ഏതൊക്കെ ഭാഗങ്ങളാണ് ‘Sooraj your language is super‘ എന്ന വാചകം കൊണ്ട് നിങ്ങള്‍ ഉദ്ദേശിച്ചെതെന്ന് പറയാമോ? കാരണമെന്താണെന്ന് വച്ചാല്‍ സൂപ്പര്‍ ഭാഷ എന്ന് പറയുന്നത് എന്താണെന്ന് എനിക്കിതു വരെ മനസ്സിലായിട്ടില്ല. സൂപ്പര്‍ ഭാഷയുടെ നിര്‍വചനം പറഞ്ഞാലും മതി. ഈ ലേഖനത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിക്കൊള്ളാം.
    2. ഈ സൂപ്പര്‍ ഭാഷയില്‍ നിന്നും സൂരജ് ആരാണെന്നും അദ്ദേഹത്തിന്റെ കള്‍ച്ചര്‍ എന്താണെന്നു നിങ്ങള്‍ എങ്ങിനെ കണ്ടെത്തി? എതെങ്കിലും സമവാക്യം (ഇക്വേഷന്‍ ) ഉപയോഗിച്ചാണോ? അല്ലെങ്കില്‍ എന്തെങ്കിലും എക്ട്രലൊളേഷന്‍? ഇതിനു ഏതു തിയറിയൊക്കെ ഉപയോഗിക്കാം? ഏതാണു ഏറ്റവും നല്ല തിയറി? എനിക്ക് ചിലരൊക്കെ ആരാണെന്നും അവരുടെ കള്‍ച്ചര്‍ എന്താണെന്നും അറിയണമെന്ന അതിയായ ആഗ്രഹം തോന്നി തുടങ്ങിയിട്ട് കാലം കുറേ ആയി. പറ്റിയ ഒരു ഗുരുവിനെ ഇതുവരെ കിട്ടിയില്ല. താങ്കളെ കണ്ടുമുട്ട്ടിയത് മഹാഭാഗ്യമായി. ഞാന്‍ അതിയായി സന്തോഷിക്കുന്നു. മറുപടി തന്ന് എന്ന് സഹായിക്കുമല്ലോ.

    ReplyDelete
  93. One point...Isaac Newton spent much time for ALCHEmy, than the topic to which he is famous. Thats true. But Wikipedia says Alchemy is The practical aspect of alchemy generated the basics of modern inorganic chemistry.... forerunner of modern scientific chemistry.etc.
    http://en.wikipedia.org/wiki/Alchemy
    If so, how it could possible to say ISc Newton spent much time for a bogus/fake study claimed as a branch of science

    If so pls verify it.

    ReplyDelete
  94. Sino
    please go through it

    http://surajcomments.blogspot.com/2010_02_01_archive.html

    ReplyDelete
  95. എന്റെ ഭാഷയെക്കുറിച്ച് ഇവിടെ (ഇവിടെ മാത്രമല്ല, പലയിടത്തും) പലരും വേവലാതിപ്പെടുന്നത് കാണുന്നു. അതുകൊണ്ട് അല്പം:

    പ്ലീസ്, എനിക്ക് ഇങ്ങനെയേ എഴുതാനറിയൂ. ഇനി പുതുതായി ഭാഷ സംസ്കരിച്ചെടുക്കാന്‍ ഉദ്ദേശ്യവുമില്ല. നന്നാക്കാനുള്ള ഉപദേശവും കൊണ്ട് വരല്ലേ.

    ഉള്ളടക്കത്തില്‍ കാമ്പുണ്ടോ എന്ന് മാത്രം നോക്കി വിലയിരുത്തുക. അങ്ങനെ വിലയിരുത്താനുള്ള അണ്ടിയുറപ്പില്ലാത്തവന്മാരാണ് ഭാഷ തേങ്ങാക്കൊല എന്നൊക്കെപ്പറഞ്ഞ് തൂങ്ങുന്നത് എന്ന് മനസ്സിലാക്കാനുള്ള ചോറൊക്കെ ഇവിടുള്ളവരും തിന്നുന്നുണ്ട് !

    ഇലക്ഷനില്‍ വോട്ടു ചെയ്യാനും കള്ളുകുടിക്കാനും,കല്യാണം കഴിക്കാനും,നിയമപരമായി കൊച്ചിനെ ഉണ്ടാക്കാനും,ഒരു കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ജയിലില്‍ കിടക്കാനും പറ്റുന്ന പരുവത്തിലും പ്രായത്തിലുമുള്ളവര്‍ തന്നെയാണ് എന്റെ ബ്ലോഗും പോസ്റ്റുകളും വായിക്കുന്നത് എന്നാണ് എന്റെയനുമാനം.

    അങ്ങനെയുള്ള ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും ഞാനെഴുതുന്നതിലെന്തെങ്കിലും കണ്ട് കരച്ചിലോ വയറിളക്കമോ വരുന്നെങ്കില്‍, മനസ്സും സംസ്കാരവും മലിനപ്പെടുമെന്ന് ഭീതിയുണ്ടാവുന്നെങ്കില്, ഉടന്‍ ആ മൂലയ്ക്ക് കിടക്കുന്ന X ബട്ടന്‍ അങ്ങ് ക്ലിക്ക് ചെയ്തേക്കണം. എളുപ്പം തീരും...

    ഭാഷ സൂപ്പറാണ് തേങ്ങയാണെന്നും പറഞ്ഞ് ഇനി കമന്റടിക്കാന്‍ നിന്നാല്‍ ഞാനത് ഡിലീറ്റും. വിഷയം ഭാഷയാണെങ്കില്‍ അത് സ്വന്തം ബ്ലോഗിലിട്ട് ഇളക്കുക. ഈ പോസ്റ്റില്‍ അതല്ല തല്‍ക്കാലം വിഷയം.

    ReplyDelete
  96. ഈ ശ്രമങ്ങൾക്ക് നന്ദി.

    ReplyDelete
  97. കുറേ ദിവസങ്ങളായി പത്രങ്ങളിൽ ഒരു ഭൂഗർഭജലശാസ്ത്രഞജന്റെ പരസ്യം കാണുന്നു. വിളിച്ചന്വേഷിച്ചപ്പോൾ 3000 രൂപയും എറണാകുളത്തു നിന്നുള്ള പെട്രൂൾ കാശുമാണു ഒരു കിണറിന്നു സ്ഥാനം നോക്കുവാനെന്നു പറഞ്ഞു ...
    ഡൌസിങ്ങല്ലാ..ഇലക്ട്രോണിക്ക് സംവിദാനമുപയോഗിച്ചാണു പരിപാടി..ശാസ്ത്രഞനാണ് ...എന്നൊക്കെ പറയുന്നു.
    ഈ സംവിധാനത്തെ കുറിച്ചൊ,ഈ ശാസ്ത്രഞ്ജനെകുറിച്ചൊ കൂടുതലെന്തെങ്കിലും അറിയുന്ന ബ്ലോഗ് സുഹൃത്തുക്കൾ അറിവുകൾ പങ്കുവെക്കുമെന്നു പ്രതീക്ഷ.

    ReplyDelete
  98. @ Deepak Ranjan, Udayakeralam, Jagadeesh and others,

    Please see Dr. Gopalakrishnan's sweet words about his critics here.

    I am impressed by the way your dear leader deals with criticism....wow... indeed something you guys should try emulating !

    By the way, Deepak Ranjan, this is exactly the kind of nincompoop you should send your kid to learn about "Aarsha Bhaarata Samskaram", aka "Aa.Bhaa.Sam" !

    And, Mr. Udayakeralam, hope you're happy to find the civilised "language" you were lamenting about ;)

    Regards my friends !

    ReplyDelete
  99. ജാതകോം ജ്യോതിഷിമാരേം കുറിച്ചു കേള്‍ക്കുമ്പോഴൊക്കെ പണ്ട് ബാലമംഗളത്തില്‍ വായിച്ച ഒരു തെന്നാലിരാമന്‍ കഥ ഓര്‍മ വരും.!! രാജസദസ്സിലെത്തിയ ഒരു ജ്യോതിഷി പ്രവചിച്ച് പ്രവചിച്ച് രാജാവിന്റെ കണ്ണിലുണ്ണിയായി വിലസുന്ന നേരം...!! ശ്രീമാന്‍. തെന്നാലിജി ജ്യോതിഷിയോടു ചോദിച്ചു: '' സാറേ, അവിടുന്നെപ്പോഴായിരിക്കും ഇഹലോകം വെടിയുക..? " മ്പടെ ജ്യോതിമാന്‍ സഗൌരവം ചൊല്ലി, " 90 വയസ്സില്‍ തീരും". തെന്നാലിജി വാളൊടുത്തൊരു കീച്ച്..!! 90 ല്‍ എത്തും മുന്‍പ് ജ്യോതിമോന്‍ തീര്‍ന്നു..!!

    തെന്നാലിജി രാജാവിന്റെ നോക്കി. സാമാന്യബുദ്ധിയുള്ള രാജാവിനു വെളിവുദിച്ചു..!!! അത്രേള്ളൂ ജ്യോതിഷോം മണ്ണാങ്കട്ടേം..!!


    നോട്ടൌട്ട്:- ശാലീന സുന്ദരിയും ഗായികയുമായ എന്റെ ഒരു കൂട്ടുകാരി ജാതകം പ്രശ്നം മൂലം ഇപ്പോഴും അവിവാഹിതയായി കഴിയേണ്ടി വരുന്ന ദുരവസ്ഥയുടെ സാക്ഷിയാണേയ് ഈയുള്ളവന്‍..!!

    ReplyDelete
  100. "ഒരു ജപ്പാന്‍ കാരനും ഒരു സുഡാന്‍ കാരനും പിന്നെ ഒരു ഇന്‍ഡ്യാക്കാരനായ ഈ ഗോപാലക്രിഷ്ണ്നും മാത്രം കിട്ടിയിട്ടുള്ള അവാര്‍ഡ്" എന്നൊക്കെ പറഞ്ഞ് സ്വന്തം credibility യും ഇന്‍ഡ്യാക്കാരന്‍ എന്ന അഭിമാന ബോദവും കേള്‍വിക്കാരില്‍ ഉണ്ടാക്കിയ ശേഷം പ്രസഗം തുടങ്ങുന്ന ഇയാളെപ്പറ്റി ചിലതു പറയണം എന്ന് കുറെ നാളായി വിചാരിക്കുന്നു. ഇത്രത്തോളം വിവരങ്ങളുടെ അടിസ്താനത്തില്‍ വിശദീകരിച്ചതിനു നന്ദി.

    ReplyDelete
  101. Dear Sooraj,

    Proceed with your language, v r ready to read/hear and with you. beings like jagdish will bark, let them. he doesn't like others to read your blog becasue he knows very well that his believes vl b proved as big blunders.

    mean while i appreciate the proposal for publishing this as a book as well as cd both in malayalam and english. I promise atleast 50 freinds contribution to meet the publishing expense. book as well as cd should be low priced.

    best regards
    Mohammed Iqbal

    ReplyDelete
  102. Suraj, while acknowledging the whistle blowing, let me also criticize the need for beating a dead rat again and again. Okay, Gopalakrishnan is a proven fraud and one among many frauds. Part of the reasons why people head to such elements is out of lack of scientific awareness. As a blogger you could contribute to spreading scientific awareness. That is a much harder work than exposing negatives like the above above.

    ReplyDelete
  103. എന്തായാലും സൂരജിന്റെ കഴിവ് അപാരം... ബൌദ്ധിക ഷണ്ടത്വം ബാധിച്ച, അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്ന കുറെ കൂപ മണ്ടൂകങ്ങളെ കൂട്ടിനു പിടിക്കാന്‍ സാധിക്കുന്നല്ലോ.. പിന്നെ അണ്ടിക്കുറപ്പുള്ള ഒരാളുടെ ഒരു ചെറിയ കമന്റു ആണ്.. വിരോധമില്ലെങ്കില്‍ പബ്ലിഷ് ചെയ്യാം... ആദ്യം ഇട്ടതു ചെയ്യാഞ്ഞതു കൊണ്ടാണ് ഇങ്ങനെ ഒരു റിക്വസ്റ്റ്.

    ReplyDelete
  104. @ Sanathanan bhai,

    I guess you had dropped in a comment earlier, but I don't seem to have that in the "moderation" list at all ! Sorry if it got lost.

    ReplyDelete
  105. സാധിക്കുന്ന സ്ഥലങ്ങളിലൊക്കെ നിരീശ്വര വാദികള്‍ക്കും/ഭാരതീയ യുക്തി വാദികള്‍ക്കും നല്ല പണി dr. ഗോപാലകൃഷ്ണന്‍ കൊടുക്കാരുള്ളത് കൊണ്ടുള്ള വിമ്മിട്ടം കൊണ്ടാണ് അണ്ണന്മാര്‍ ഈ സാഹസം കാച്ചി വിടുന്നതെന്ന് അറിയാം... നന്നായി.. ആര്കെങ്ങിലും കുറച്ചു വിവരം വക്കട്ടെ... ഒന്നുകില്‍ നിങ്ങളുടെ ലേഖനം വായിച്ചിട്ട് അദ്ദേഹത്തിന്‍റെ പ്രഭാഷണം കേള്കണമെന്നു തോന്നിയ ആളുകള്‍ക്ക്.... ബുദ്ധിയുല്ലവരല്ലേ ജനങ്ങള്‍... അവര്‍ തീരുമാനിക്കട്ടെ.. അഹം ബോധത്തോടെ ജീവിക്കണോ എന്ന്!

    ReplyDelete
  106. അല്ല, സനാതനന്‍ ഭായി എന്താണുദ്ദേശിച്ചത് എന്നങ്ങോട്ട് മനസ്സിലായില്ല.

    ReplyDelete
  107. @ the Sanathanan above,

    For a moment I thought you were the poet/film director Sanathanan (Sanal). Sorry, ignore my last comment.

    ReplyDelete
  108. @സൂരജ്,

    ഫാഷയെക്കുറിച്ചാണിത്. ഛടേന്ന്കേറി ഡിലീറ്റല്ല്. മുഴുവൻ വായീര്..

    ഞാൻ വിചാരിച്ചിരുന്നത് ആർഷഫാരതത്തിലെ ഫാഷ സമസ്കൃതമാണെന്നായിരുന്നു. അതിപ്പോ നിങ്ങടെയീ പോസ്റ്റിലും,ഉമേഷെന്ന മറ്റേവിദ്വാന്റെ പോസ്റ്റിലും കണ്ട ചില വെവരമുള്ളവരുടെ കമന്റുകളിൽ നിന്ന് ഞാനൊന്ന് മനസിലാക്കി. ആർഷഫാഷ സമസ്കൃതമൊന്നുമായിരുന്നില്ല. അതിന്റെ പേരാണ് -വികലാംഗലം.
    അതാണെങ്കി പഠിച്ചെടുക്കാനൊന്നും പറ്റൂല്ല. ഭയങ്കര കടുപ്പം. ഒരുപിണ്ണാക്കും പഠിക്കാത്തവർക്കേ ഈ ഫാഷയിൽ കൈത്തഴക്കംകിട്ടൂ..

    ഇനി ഡിലീറ്റിക്കോ.

    ReplyDelete
  109. ബൈസ്റ്റാന്‍ഡറേ,

    ഗലഗ്ഗീട്ടാ !

    ബൈസ്റ്റാന്‍ഡറും ഡോക്ടറും തമ്മിലാണല്ലോ നല്ല ഇരുപ്പുവശം വേണ്ടത്. അതോണ്ട് ഡിലീറ്റണില്ലാ ;))) അവിടെയിരിക്കട്ടന്നേയ്.

    ഈ പോസ്റ്റുകള്‍ക്ക് വന്ന കമന്റുകളിലൂടെ ഇതുവരെ രണ്ട് വാക്കുകള്‍ - ആഭാസം (ആര്‍ഷ ഭാരത സംസ്കാര ഉഡായിപ്പിനു ചുരുക്കപ്പേര്, സംസ്കാരത്തിന്റെയല്ല, സാംസ്കാരിക ഉഡായിപ്പിന്റെയാണേ), ഡോഗോ ("ഡോക്റ്ററേറ്റുവച്ചു ഉഡായിപ്പുകാണിക്കുന്ന ഗോപാലകൃഷ്ണന്‍") എന്നിവയാകുന്നു.
    മൂന്നാമത്തെ സാധനം താങ്കളുടെ "വികലാംഗലം" ആണ്. അതിനു തെളിവായി ഈ കമന്റ് ഇവിടെ കിടക്കട്ടെ. ഡിലീറ്റല്ലേ പ്ലീസ്.

    പണ്ട് സ്റ്റീവന്‍ ടി കോള്‍ബെയറിന്റെ "ട്രൂത്തീനെസ്സ്" സ്വതന്ത്ര വാക്കായി അംഗീകരിച്ചപോലെ ബൈസ്റ്റാന്‍ഡറടെ "വികലാംഗലവും" അംഗീകരിക്കാന്‍ പെറ്റീഷന്‍ കൊടുക്കണം. മിനിമം അത് മല്ലു അര്‍ബന്‍ ഡിക്ഷ്ണറിയിലെങ്കിലും കേറിപ്പറ്റണം !

    ReplyDelete
  110. @നിസ്സഹായന്‍:
    Sat Apr 10-നു നിസ്സഹായന്‍ എന്നെ പേരെടുത്തു പറഞ്ഞു അഭിനന്ദിച്ചത് ഇപ്പോഴാ കണ്ടത്, ഈ പോസ്റ്റിലെ കമന്റുകള്‍ വായിക്കാന്‍ ഇപ്പോഴാണ് സമയം കിട്ടിയത്.
    "ഭാരതീയ ശംസ്ക്കാരത്തിന്റെ അണിക്കല്ലിളക്കാൻശ്രമിക്കുന്ന നിന്നെ കൈകാര്യം ചെയ്യാൻ ബൂലോകത്തെ ആർഷഭാരതസംസ്ക്കാരത്തിന്റെ കാരണവന്മാരായ ശ്രീശ്രേയസ്സ്, അസ്തലവിസ്ത, പാർത്ഥജി, സത, ഈശ്വരവിശ്വാസി, ഇൻഡ്യാഹെറിട്ടേജ്, അഹങ്കാരി.......ആദിയായ മഹാരഥന്മാർ വരും.നീ ശൂശിച്ചിരുന്നോ !:))))))))))))))"

    അതിനാല്‍ മറുപടിയും ഇവിടെത്തന്നെ കിടക്കട്ടെ!

    ആര്‍ഷഭാരതത്തെ "ബുദ്ധഭാരതം" എന്നു പേരുമാറ്റാന്‍ ആഗ്രഹിക്കുന്ന താങ്കള്‍ക്ക് അര്‍ഷഭാരതം, ഭാരതം എന്നൊക്കെ പറഞ്ഞാല്‍ ഒന്നും മനസ്സിലാവില്ല എന്നറിയാം. പിന്നെ ജ്യോതിഷം ആണ് ആര്‍ഷഭാരത സംസ്കാരം എന്ന് താങ്കള്‍ കരുതുന്നുണ്ടെങ്കില്‍, അങ്ങനെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, താങ്കള്‍ പമ്പരവിഡ്ഢിയാണെന്ന് സ്വയം മനസ്സിലാക്കുക.

    ശൂന്യവാദം എന്താണെന്ന് മനസ്സിലാക്കാതെ ശ്രീബുദ്ധന്‍ പ്രചരിപ്പിച്ചത് വെറും നിരീശ്വരവാദമാണ് എന്നു തെറ്റിദ്ധരിച്ചു ബുദ്ധനെ ഇളിഭ്യനാക്കരുതേ എന്നൊരു അപേക്ഷയുണ്ട്. ആഗ്രഹങ്ങളെ വെടിഞ്ഞു ജീവിക്കാന്‍, സന്യാസിയായി ജീവിക്കാന്‍, പഠിപ്പിച്ച ശ്രീബുദ്ധന്‍റെ ഗതികേട്, ഇത്തരം അനുയായികളെയാണല്ലോ കിട്ടിയത്! ആര്‍ഷ ഭാരതത്തിന്റെ ആണിക്കല്ല് ഇളക്കാന്‍ ഈ ഒരു പോസ്റ്റ്‌ മതിയെന്നു നിസ്സഹായന്‍ കരുതുന്നത് വെറും ബുദ്ധിശൂന്യം ആണ്, ബുദ്ധന്‍റെ ശൂന്യം അല്ല. വെറും നിസ്സഹായനാവാതെ പ്രബുദ്ധനാകൂ, നിസ്സഹായാ.

    ReplyDelete
  111. @ശ്രീ(sreyas)
    അല്ലയോ ശ്രീഗുരോ, ഈയുള്ളവൻ പ്രബുദ്ധനാകാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ആ ശ്രമത്തിനിടയിൽ അബദ്ധങ്ങൾ പറ്റുക സ്വാഭാവികം. അത് താങ്കളെപ്പോലുള്ള സ്ഥാപിതപ്രബുദ്ധർ സഹായിച്ചാൽ പരിഹരിച്ചു മുന്നോട്ടു പോകാനാകും. ഞാൻ ബുദ്ധമതാനുയായിയല്ല. പിന്നെ ശ്രീബുദ്ധൻ എന്ന വിവരദോഷി പറഞ്ഞ ശൂന്യവാദം എനിക്കറിയാമെന്നു ഞാൻ എങ്ങും പറഞ്ഞില്ലല്ലോ ! നമ്മുടെ മഹത്തായ മതമുള്ളപ്പോൾ എന്തിനു ബുദ്ധമതത്തിലേക്ക് ചേക്കേറണം ! താങ്കൾ പറഞ്ഞപോലെ എനിക്ക് ആർഷഭാരതം, ഭാരതം എന്നൊക്കെ പറഞ്ഞാൽ ഒന്നും മനസ്സിലാവില്ല. അതൊക്കെ അനുഭവിച്ചറിയുന്നു. യുഗങ്ങളായി ഭൂരിപക്ഷം പേരും ഇതനുഭവിച്ചറിഞ്ഞ് നിർവൃതിയടയുന്നു. അറിഞ്ഞത് പറയാൻ വാക്കുകൾ കിട്ടുന്നില്ല. കാരണം വിദ്യാഭ്യാസം(ജ്ഞാനം) കുറവ്. അടുത്തകാലത്തല്ലേ ജ്ഞാനമാർജ്ജിക്കാനുള്ള അവകാശം കിട്ടിയത്. അതിനു മുൻപ് ഈയം ഉരുക്കിയൊഴിക്കലും നാക്കുമുറിച്ചു കളയലുമായിരുന്നല്ലോ പഠിക്കുന്നവന്റേയും പറയുന്നവന്റെയും വിധി. അതു നല്ല കാര്യമായിരുന്നു. കാരണം പഠിക്കാൻ പാടില്ലാത്തവർ പഠിച്ചതാണ് ഇന്ന് നമ്മുടെ നാടിന്റെ ഗതികേട്. സാരമില്ല സംഭവാമി യുഗേ വരാൻ സമയമായി . അവൻ വന്ന് എല്ലാം പഴയ പടി ആക്കിക്കോളും, കാത്തിരിക്ക്യ. ബുദ്ധന്റെ മണ്ടത്തരങ്ങൾ എനിക്കിതുവരെ മനസ്സിലായിട്ടില്ല. മനസ്സിലാക്കാത്തതിനെ ഞാനെന്തിനു പിന്തുടരണം ?
    എനിക്കെന്തെങ്കിലും അല്പം അനുഭവിച്ചറിയാമെങ്കിൽ അതു നമ്മുടെ ഭാരതീയമാണ്. ജ്ഞാനദൃഷ്ടിയിലൂടെയും ഭാവി,ഭൂത, വർത്തമാനത്തിന്റെ പ്രവചനത്തിലൂടെയും വരും വരായകൾ തിരിച്ചറിഞ്ഞ്, നമ്മുടെ രാഷ്ട്രത്തിന്റെ
    ഭദ്രതയും ക്ഷേമൈശ്വര്യങ്ങളും കാത്തുസൂക്ഷിച്ച്, ഒരു വിദേശശക്തിയും വന്ന് കടവിറങ്ങാതെ, ആർക്കും കീഴ്പ്പെടാതെ ലോകത്തിനു മുന്നിൽ തലയെടുപ്പോടെ നിൽക്കാൻ നമുക്ക് മാർഗ്ഗമായി ഭവിച്ച നമ്മുടെ ജോത്സ്യത്തെ അങ്ങ് നമ്മുടെ സംസ്ക്കാരപൃഷ്ഠത്തിന്റെ ആണിക്കല്ലായി കാണാതെ തള്ളിക്കളയുന്നതിൽ അടിയൻ അതിയായി ദുഃഖിക്കുന്നു. പിന്നെ ഞമ്മുടെ പഴയ NDA ഗവർമെന്റ് പാഠപുസ്തകത്തിൽ ദശാവതാരത്തിൽ നിന്നും ബലരാമനെ ചവിട്ടിപ്പുറത്താക്കി, നമ്മുടെ മഹത്തായ ഹൈന്ദവചരങ്ങൾക്കെതിരെ വാളോങ്ങിയ ബുദ്ധനെ ഒരു അവതാരമാക്കിയതിലും അടിയൻ ദുഃഖിക്കുന്നു. അതോ നമ്മൾ പറഞ്ഞ അദ്വൈതവും വിശിഷ്ടവും ദ്വൈതവും ഒക്കെ ബുദ്ധൻ കോപ്പിയടിച്ചുണ്ടാക്കിയതായിരിക്കുമോ ശൂന്യവാദം. എല്ലാം വിശദമായി മനസ്സിലാക്കാനുള്ള ഗുരുക്കന്മാരുടെ പോസ്റ്റുകളുടെ ലിങ്ക് അയച്ചു തന്ന് അനുഗ്രഹിക്കുക.

    ReplyDelete
  112. സൂരജ് സംസ്കൃതത്തെ "ദേവ ഫാഷ" എന്ന് പറഞ്ഞാല്‍ സംസ്കൃതം മോശം ആകുന്നില്ല.
    പിന്നെ കാലാകാലങ്ങളായി ഭാരതത്തില്‍, സനാതന ധര്‍മ്മത്തില്‍, മറ്റു മതങ്ങളില്‍ ഉള്ളത് പോലെ പല അനാചാരങ്ങളും, അന്ധ വിശ്വാസങ്ങളും കടന്നിട്ടുണ്ട് എന്നത് വസ്തുതയാണ്.

    അതിനെ തെറ്റാണെങ്കില്‍ ചോദ്യം ചെയ്യണം, അല്ലാതെ "നമ്മുടെ മതം, ആ അതാണ്‌ ശരി " എന്ന് ഇതര മതസ്ഥര്‍ പറയുന്നത് പോലെ പറയുന്നത് മൂഡത്തരം ആണ്.

    ജ്യോത്സ്യന്‍ മാരെ ഈയുള്ളവന് അത്ര വിശ്വാസം പോര, അത് പോലെ ചില ഡോക്ടര്‍ മാരെയും വിശ്വാസം പോര! എന്ന് കരുതി ജ്യോതിഷം തെറ്റാണെന്നോ, വൈദ്യ ശാസ്ത്രം അസംബന്ധം ആണെന്നോ പറയില്ല.

    ജ്യോതിഷത്തിന്‍റെ പേരില്‍ ഇവിടെ അരങ്ങേറുന്ന കമന്റുകള്‍ കണ്ടു, നല്ലത് തന്നെ യുക്തി സഹാമായ ചര്‍ച്ചകള്‍ അനിവാര്യമാണ്. ശ്രീ കൃഷ്ണന്‍ അര്‍ജുനന് ഗീത ഉപടെഷിച്ചതിനു ശേഷം പറഞ്ഞതും അതാണ്‌ "യധേച്ചസി തഥാ കുരു" - നിന്‍റെ യുക്തി അനുസരിച്ച് ചിന്തിച്ചു നല്ലതിനെ സീകരിക്കുക, തല്ലെണ്ടാതിനെ തള്ളുക.

    ജ്യോതിഷം ശരിയോ തെറ്റോ എന്തും ആകട്ടെ, എന്നുകരുതി ഭാരതീയ സംസ്കാരം, ആര്‍ഷ ഭാരതം എന്നീ വാക്കുകളെ ഇങ്ങനെ പറയാമോ?

    എന്താണ് ഭാരതീയ സംസ്കാരം? ഭാരതത്തില്‍ ചാര്‍വാകന്‍ ഉണ്ടായിരുന്നല്ലോ? അവരെ ആരും ഉപദ്രവിച്ചില്ലല്ലോ ഭാരതീയ സംസ്കാരം എന്ന് പറഞ്ഞാല്‍ ഈശ്വര വിശ്വാസി എന്നാ അര്‍ഥം എടുത്താല്‍ തെറ്റി.
    ഈ ബ്ലോഗില്‍ കമന്റ്‌ ചെയ്യുന്ന നിങ്ങള്‍ക്കുള്ള ആ സ്വാതന്ദര്യം അതും ഭാരതീയ സംസ്കാരം ആണ്. അതായത്, വിശ്വാസിയും, അവിശ്വാസിയേയും ഒരുമിച്ചു നിര്‍ത്തുന്ന ആ സംസ്കാരം. അതിനെ ഇങ്ങനെ വികൃതമായി ചിത്രീകരിക്കേണ്ട ആവശ്യം ഉണ്ടോ?

    ReplyDelete
  113. സൂരജ് സംസ്കൃതത്തെ "ദേവ ഫാഷ" എന്ന് പറഞ്ഞാല്‍ സംസ്കൃതം മോശം ആകുന്നില്ല.
    പിന്നെ കാലാകാലങ്ങളായി ഭാരതത്തില്‍, സനാതന ധര്‍മ്മത്തില്‍, മറ്റു മതങ്ങളില്‍ ഉള്ളത് പോലെ പല അനാചാരങ്ങളും, അന്ധ വിശ്വാസങ്ങളും കടന്നിട്ടുണ്ട് എന്നത് വസ്തുതയാണ്.

    അതിനെ തെറ്റാണെങ്കില്‍ ചോദ്യം ചെയ്യണം, അല്ലാതെ "നമ്മുടെ മതം, ആ അതാണ്‌ ശരി " എന്ന് ഇതര മതസ്ഥര്‍ പറയുന്നത് പോലെ പറയുന്നത് മൂഡത്തരം ആണ്.

    ജ്യോത്സ്യന്‍ മാരെ ഈയുള്ളവന് അത്ര വിശ്വാസം പോര, അത് പോലെ ചില ഡോക്ടര്‍ മാരെയും വിശ്വാസം പോര! എന്ന് കരുതി ജ്യോതിഷം തെറ്റാണെന്നോ, വൈദ്യ ശാസ്ത്രം അസംബന്ധം ആണെന്നോ പറയില്ല.

    ജ്യോതിഷത്തിന്‍റെ പേരില്‍ ഇവിടെ അരങ്ങേറുന്ന കമന്റുകള്‍ കണ്ടു, നല്ലത് തന്നെ യുക്തി സഹാമായ ചര്‍ച്ചകള്‍ അനിവാര്യമാണ്. ശ്രീ കൃഷ്ണന്‍ അര്‍ജുനന് ഗീത ഉപടെഷിച്ചതിനു ശേഷം പറഞ്ഞതും അതാണ്‌ "യധേച്ചസി തഥാ കുരു" - നിന്‍റെ യുക്തി അനുസരിച്ച് ചിന്തിച്ചു നല്ലതിനെ സീകരിക്കുക, തല്ലെണ്ടാതിനെ തള്ളുക.

    ജ്യോതിഷം ശരിയോ തെറ്റോ എന്തും ആകട്ടെ, എന്നുകരുതി ഭാരതീയ സംസ്കാരം, ആര്‍ഷ ഭാരതം എന്നീ വാക്കുകളെ ഇങ്ങനെ പറയാമോ?

    എന്താണ് ഭാരതീയ സംസ്കാരം? ഭാരതത്തില്‍ ചാര്‍വാകന്‍ ഉണ്ടായിരുന്നല്ലോ? അവരെ ആരും ഉപദ്രവിച്ചില്ലല്ലോ ഭാരതീയ സംസ്കാരം എന്ന് പറഞ്ഞാല്‍ ഈശ്വര വിശ്വാസി എന്നാ അര്‍ഥം എടുത്താല്‍ തെറ്റി.
    ഈ ബ്ലോഗില്‍ കമന്റ്‌ ചെയ്യുന്ന നിങ്ങള്‍ക്കുള്ള ആ സ്വാതന്ദര്യം അതും ഭാരതീയ സംസ്കാരം ആണ്. അതായത്, വിശ്വാസിയും, അവിശ്വാസിയേയും ഒരുമിച്ചു നിര്‍ത്തുന്ന ആ സംസ്കാരം. അതിനെ ഇങ്ങനെ വികൃതമായി ചിത്രീകരിക്കേണ്ട ആവശ്യം ഉണ്ടോ?

    ReplyDelete
  114. പരം വൈഭവമേ,

    പോസ്റ്റ് വായിക്കാതെ കമന്റുകൾ മാത്രം വായിച്ചോ, പോസ്റ്റിനെപ്പറ്റി വേറേ വല്ലേടത്തുനിന്നും വായിച്ചിട്ടോ ഓരോന്നൊക്കെ അങ്ങ് നിരൂപിക്കാനിറങ്ങിയാൽ ഇങ്ങനിരിക്കും വൈഭവമേ (ഒന്നൊന്നര വൈഭവം തന്നെ) !

    പോസ്റ്റു വായിച്ചിട്ട് താങ്കളീപറയുന്ന ‘ഭാരതീയ’ സംസ്കാരത്തെപ്പറ്റി ഞാനെന്ത് ചീത്തയായി എഴുതി എന്ന് പറയൂ. പോസ്റ്റ് മുകളിൽത്തന്നെ ഉണ്ടല്ലോ, ചുമ്മാ കറക്കിക്കുത്താതെ കൃത്യമായി വരിയേത് ആശയമേത് എന്നെടുത്തെഴുതി കാണിക്കൂ. അപ്പോൾ വേണ്ടുന്ന മറുപടിതരാം. അല്ലാതെ ചുമ്മാ അത്തും പിത്തും പറയാതെ.

    പിന്നെ, “ഞമ്മട മതം; അന്റ കൊതം” എന്നൊക്കെയുള്ള ഡയലോഗ് ഇങ്ങോട്ടെടുക്കണ്ട. ഇവിടെ ഒരു മതത്തെയും ലാളിച്ചുകൊഞ്ചിച്ചു വച്ചിട്ടൊന്നുമില്ല. ഈ പോസ്റ്റിനും മുൻപ് എത്രയോ പോസ്റ്റുകൾ മറ്റു മതങ്ങളിലെ “സയന്റിഫിക് ഉഡായിപ്പ്സിനെ” പൊളിക്കാൻ എഴുതിയിട്ടുണ്ട്. സമാന പോസ്റ്റുകളിൽ കമന്റുകളും ഇട്ടിട്ടുണ്ട്.

    ജ്യോതിഷമെന്ന കള്ളത്തരത്തെ നെഞ്ചേറ്റി വച്ചിട്ട് അതു ആർഷഭാരത സംസ്കാരത്തിന്റെ ഗൊണാണ്ടറാണെന്ന് പറഞ്ഞ് നടന്നാൽ അതിനെ ആർക്കും എതിർക്കാൻ പാടില്ലല്ലൊ...അത് കൈയ്യീ വയ് ! കാര്യം വല്ലതും പറയാനുണ്ടെങ്കിൽ പറ !

    ReplyDelete
  115. സൂരജ്:

    സൂര്യ പ്രകാശം ചെയ്യുന്നതു പോലെ ഇരുട്ട്‌ മാറ്റിത്തന്ന ഈ ലേഖനത്തിനു നന്ദി. സ്വാമി വിവേകാനന്ദൻ പറഞ്ഞതു് ആമുഖമായി വായിച്ചപ്പോൾ തന്നെ തോന്നി മോശമാകില്ല എന്നു്.

    ഈ നല്ല പണി തുടരൂ.

    വി എം കെ

    ReplyDelete
  116. ഈ നീരാളിയുടെ ഗുട്ടെൻസ് എന്തോന്നാ..?

    ReplyDelete
  117. ഹ ഹ ഹ, ചാർവാകരേ,

    പോൾ മിക്കവാറും വല്ലാ ആ.ഭാ.സ സ്പെഷ്യലിസ്റ്റിന്റെയും പുനർജന്മമായിരിക്കും ;)))

    റ്റു ബി സീരിയസ് : പോളിന്റേത് സംഭാവ്യതാഗണിതം വച്ചു വിശകലിച്ചാൽ അത്രവലിയ സംഭവമൊന്നുമല്ലെന്ന് മനസ്സിലാകും. രണ്ടിലൊരു ടീം വിജയിക്കും എന്ന കാര്യം പ്രവചിക്കുന്നതു മാത്രമായെടുത്താൽ പോൾ പറയുന്നത് (എന്നൂച്ചാൽ പെട്ടീന്ന് കക്കയെടുക്കുന്നത്) ശരിയോ തെറ്റോ ആകാൻ 50:50 സാധ്യതയാണുള്ളത്. അതായത് ഒരു നാണയം ടോസ് ചെയ്താൽ ‘തല’ അല്ലെങ്കിൽ ‘വാൽ’ വരാനുള്ള സാധ്യതപോലെ.

    എട്ട് മാച്ചുകൾ തുടരെ “ശരിയായി” പ്രവചിക്കാനുള്ള സാധ്യത 0.5 ^ 8 ആണ് എന്നുവരും. എന്നുവച്ചാൽ 0.00390625, എന്നുവച്ചാൽ 0.39% സാധ്യത എന്നർത്ഥം. സാധ്യത എത്ര ചെറുതാണെങ്കിലും അതു significant ആയി നിൽക്കുന്നു എന്നതാണു കാര്യം.

    വർണാന്ധനാണെങ്കിലും (colour blind) പോൾ നീരാളി മത്സരിക്കുന്ന രാജ്യങ്ങളുടെ കൊടിയുടെ pattern നോക്കി കടുത്ത നിറത്തിലെ നല്ല contrasting വരകൾ ഉള്ള കൊടികളെ - ഉദാ: ജർമ്മനി, സ്പെയ്ൻ, സെർബിയ തുടങ്ങിയവയെ - തെരഞ്ഞെടുക്കുന്നതാവാം എന്നാണ് ഒരു വിശദീകരണമായി കേൾക്കുന്നത് (കട: ഡെയ്‌ലി മെയിൽ വാർത്ത).

    പോളിന്റെ പ്രവചനഫലകൃത്യത അറിയണമെങ്കിൽ ഈ ഉപപത്തികളെയെല്ലാം പരീക്ഷിക്കാൻ പാകത്തിനു 50:50 സാധ്യതയെ ഒഴിവാക്കി കൂടുതൽ കോമ്പൌണ്ട് ഇവന്റുകളെ പ്രവചിക്കാൻ പാകത്തിനു പരീക്ഷണങ്ങൾ സെറ്റപ്പ് ചെയ്യണം. അതിന് ശാസ്ത്രലോകം മുതിരുമെന്നാണു പ്രതീക്ഷ ;))

    ReplyDelete
  118. ലാൽ സലാം സഖാവേ

    താങ്കളുടേയും ഉമേഷ്ജിയുടേയുമൊക്കെ ഈ ശ്രമങ്ങൾ പ്രസിദ്ധീകരണങ്ങളിലൂടെ മറ്റുള്ളവരുടെയും മുന്നിലെത്തിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആ‍ഗ്രഹിച്ചു പോകുന്നു.

    എന്തായാലും അഭിനന്ദനങ്ങൾ

    ReplyDelete
  119. സൂരജ്,താങ്കെളെന്നെ തെറ്റിദ്ധരിച്ചിട്ടില്ലെന്ന് കരുതുന്നു.ശാസ്ത്രബോധം കൂടുതലുള്ള യൂറോപ്യന്മാരിൽ തത്തയും നീരാളിയും സ്വാധീനിച്ചിട്ടുള്ളതിനെ വിഷയമാക്കുകയായിരുന്നു.മറുപടിക്കുനന്ദി.എന്റെ ഒരനുഭവം ഇവിടെ പറയുന്നതിൽ മുഷിയെരുത്.ഞാൻ ഹിന്ദുസ്ഥാനി തബല പഠിച്ചത് ഒരു മഹാരാഷ്ട്രാ ബ്രാഹ്മണന്റെയടുത്താണ്.അഞ്ചു വർഷം പരിചയമുള്ള ഗുരു ഒരു ദിവസം യാത്രക്കൊരുങ്ങിയിറങ്ങിയപ്പോൾ,ഇതറിയാതെ ഞാനങ്ങോട്ടു കയറിച്ചെന്നു.ശകുനം മുടങ്ങിയതിന്റെ അസ്വസ്ഥത മറച്ചു വെയ്ക്കാതെ ,തിരിച്ചു കയറി.എന്നെ കണ്ടാൽ കറുത്തു കരുവാളിച്ച നിറവും രൂ‍പവുമാണ്.ഗുരുവിനെ കുറ്റം പറയാനാകുമോ..?കാലങ്ങളായി മനസ്സിൽ സൂക്ഷിച്ച വിശ്വാസം.ഇത് ഭാരതത്തിനു മാത്രമല്ല.എല്ലാ അധിനിവേശ സംസ്ക്കാരത്തിന്റേയും മൂലധനമാണ്.പോസ്റ്റിനു നന്ദി പറയാൻ വിട്ടു.നന്ദി.

    ReplyDelete
  120. തെറ്റിദ്ധാരനയൊന്നുമില്ല ചാർവാകരേ..ഞാനതിനെ തമാശയാക്കിയതേയുള്ളൂ

    പി.എസ് : കറുത്തവനെയും കരുവാളിച്ചവനെയും കണ്ടാൽ ശുദ്ധം മാറി അകത്തു കേറിപ്പോകുന്ന മൈത്താണ്ടികളുടെ സംസ്കാരത്തിനെ വിളിക്കാൻ ആ.ഭാ.സം എന്നല്ലാതെ വേറേതുണ്ട് പേര് ?

    ReplyDelete
  121. നല്ല്ല ലേഖനം.അഭിനന്ദനങ്ങൾ. ഇത് കേരളയുക്തിവാദി സംഘത്തിന്റെ മുഖമാസികയായ യുക്തിരേഖയിൽ പ്രസിദ്ധീക്കരിക്കുന്നതിന് അനുമതി ചോദിക്കുന്നു.

    ReplyDelete
  122. എത്രയോ തവണ ഗോപാലകൃഷ്ണന്റെ കസര്ത്തുകള് കണ്ട് ധാര്മികരോഷം കൊണ്ടവനാണ് ഞാന്. പക്ഷേ മേലനങ്ങി ഇങ്ങനെയൊരുദ്യമത്തിനു മുതിരാതിരുന്ന ആലസ്യത്തിന് ആദ്യമേ മാപ്പുചോദിക്കുന്നു.
    ശാസ്ത്രത്തിന്റെ വികാസഘട്ടങ്ങളിലെ, തനിക്ക് പ്രയോജനപ്പെടുമെന്നു തോന്നുന്ന ചില ചീളുകളെടുത്ത് അത്ര ആത്മവിശ്വാസമില്ലാത്തവന്റെ മണ്ടക്കിട്ടു കാച്ചുന്ന ഗോപാലകൃഷ്ണന്മാരെ പൊളിച്ചുകാണിക്കാനെടുത്ത അധ്വാനത്തിന് നമസ്കാരം.
    ഒരു ഭാഗത്തെക്കുറിച്ചു മാത്രം അല്പ്പംകൂടി അവധാനത വേണ്ടിയിരുന്നു എന്നു തോന്നുന്നു. അത് രാഹു-കേതുക്കളുടെ സ്ഥാനനിര്ണയം സംബന്ധിച്ച് വിവരിച്ച ഭാഗത്താണ്. രാഹു-കേതുക്കളുടെ ഗ്രഹസ്ഥാനത്തിന്റെ വിശദീകരണത്തില് ആക്രമണത്തോടൊപ്പം അല്പ്പംകൂടി ശാസ്ത്രീയ വിശദീകരണം നല്കാമായിരുന്നു എന്നു തോന്നി.
    അഭിനന്ദനങ്ങള്.

    ReplyDelete
  123. സൂരജ്.... വളരെ നന്നായി..... അഭിനന്ദനങ്ങള്‍...

    ReplyDelete
  124. Suaraj,

    Thanks for this great work. any chance for an English translation? or can i do it?

    Regards,
    Ravi

    ReplyDelete
  125. @ Ravishanker C N

    Of course, you may. I tried doing one in English - something on a broader perspective - but soon lost the interest. Anyway, I am always ready to help edit whatever you draft from the above post. That will certainly make my work easy too. I'd advise to link it up with Umeshji's post too, as it contains most of the criticisms regarding GoKri's bluffing.

    ReplyDelete
  126. Great article suraj...congratz.

    ReplyDelete
  127. I just wanted to share the following link.
    It is an experimental test on Astrology by legendary cosmologist J V Narlikar.
    http://www.ias.ac.in/currsci/mar102009/641.pdf

    ReplyDelete
  128. വളരെ വിജ്ഞാന പ്രദമായ ലേഖനം ... മുഴുവന്‍ വായിച്ചിട്ടില്ല ...വായിക്കും .... താങ്കള്‍ വിട്ടുപോയ ഒരു കൂട്ടര്‍ കൂടി ഉണ്ട് ... വാസ്തു ശാസ്ത്ര വിശാരദ് പേരിന്റെ മുന്‍പില്‍ താങ്ങി കുറെ അവന്മാര്‍ ഇറങ്ങിയിട്ടുണ്ട് .... ഞങ്ങള്‍ ഒക്കെ 5 കൊല്ലം ഉറക്കം ഒഴിഞ്ഞു പഠിച്ച ശേഷം വരച്ചു കൊടുക്കുന്ന വീടിന്റെ തെക്കും വടക്കും ഇടിച്ചു പൊളിച്ചു..... . മാക്രിയുടെയും കോടവയരന്റെയും പ്രതിമയും വെച്ച് വാസ്തു ശാസ്ത്രം പറഞ്ഞു കാശ് വാങ്ങുന്ന ചിലവന്മാര്‍ .ഇപ്പൊ ജോല്സ്യന്മാരും ആ വഴി കൂടി നോക്കുന്നുണ്ട് ..സര്‍ക്കാരിന്റെ കാശ് മുടിപ്പിക്കാന്‍ ആയി "വാസ്തു വിദ്യ കേന്ദ്രവും ".... പണ്ട് ബോബനും മോളിയില്‍ പറഞ്ഞപോലെ ജ്യോതിഷം ശാസ്ത്രമാണ് തെറ്റില്ല .. പക്ഷെ പിഴക്കാം (അവന്റെ ഒക്കെ വയറ്റിപിഴപ്പ് )

    ReplyDelete
  129. Ivide metroyum mattum vannathonnum innum kaalavandiyil povunna ivanmaar arinjittiillaannnu thonnunnu...

    ReplyDelete
  130. എനിക്ക് ഗോപാലകൃഷ്ണന്‍ സാറിന്റെ പ്രസംഗം കേള്‍ക്കാന്‍ വലിയ ഇഷ്ടമാണ്‌ . ഒരുപാട് കേട്ടിട്ടുമുണ്ട്. ചില ശ്ലോകങ്ങള്‍ ഉദ്ധരിച്ചു ചൊല്ലുമ്പോള്‍ അതൊക്കെ അങ്ങനെത്തന്നെയാണോ എന്ന് cross check ചെയ്യാറുമുണ്ട്. പലപ്പോഴും ശരിയായിട്ടെ വന്നിട്ടുമുള്ളൂ...
    പിന്നെ ഈ ജ്യോതിഷം ഇത്യാദി കാര്യങ്ങളില്‍ വിവരമില്ലാത്തതുകൊണ്ടും ഇതെങ്ങനെ പരിശോധിക്കുമെന്നും അറിയാത്തതുകൊണ്ട് മിനക്കെട്ടില്ല.
    എന്തായാലും ഇനി selective ആയി പ്രസംഗം കേള്‍ക്കാം.. അദ്ദേഹം പറയുന്ന പോലെ ആവശ്യമുള്ളത് എടുത്ത്... പരിശോധിച്ച് മനസ്സിലാക്കാന്‍ പറ്റാത്തത് ഉപേക്ഷിച്ച്...

    എനിക്ക് തോന്നുന്നത് ഈ സാര്‍ മറ്റു ചില മത പണ്ഠിതന്മാര്‍ എന്നു സ്വയം അവകാശപ്പെടുന്ന "ഞാന്‍ മാത്രം ശരി, എന്റെ പുസ്തകം മാത്രം ശരി" എന്നു പറഞ്ഞു നടക്കുന്ന വിഡ്ഢികളെ (എം. എം. അക്ബര്‍ , സക്കീര്‍ നായക്ക്, ഹല്ലേലുയ്യാസ് ) കളിയാക്കി കൊലവിളിച്ച് അവസാനം സ്വയം അതു പോലേ ആയികൊണ്ടിരിക്കയാണ്‌.

    തിരിച്ചറിഞ്ഞാല്‍ നല്ലത്.

    ലേഖനത്തിനു നന്ദി.

    ReplyDelete
  131. സൂരജ് ,

    ഇന്ത്യന്‍ ജ്യോതിശ്ശാസ്ത്ര വിദഗ്ധരും ഗണിതജ്ഞരുമായ ആര്യഭടന്‍, ഭാസ്കരാചാര്യന്‍ തുടങ്ങിയവരും ജ്യോത്സ്യത്തെ ഒരു സൈഡ് ബിസിനസ് ആയി കൊണ്ടുനടന്നിരുന്നു.

    ഇത് ഇവരുടെ സൈഡ് ബിസിനസ് ആണ് എന്നുള്ളതിന് എന്തെങ്ങിലും തെളിവുകളുണ്ടോ ?

    ReplyDelete
  132. ഇവിടെ ശ്രീമാന്‍ ഗോപാലകൃഷ്ണന്‍ പ്രസംഗമധ്യേ പറയുന്ന ഒരു വാചകം ശ്രദ്ധിക്കണം : "ഗ്രഹമെന്ന വാക്കു കൊടുക്കുകയും ചെയ്തു, പ്ലാനെറ്റ് എന്ന് ട്രാന്‍സലേറ്റ് ചെയ്യുകയും ചെയ്തുവെങ്കില്‍ അവിടെ ബ്ലോക്ക് ആയി, ജ്യോതിഷത്തിന്റെ എല്ലാ എക്സ്പ്ലനേഷനുകളും." രണ്ടാം ഭാവത്തിലോ മൂന്നാം ഭാവത്തിലോ ആറാം ഭാവത്തിലോ ചൊവ്വ ഉണ്ട് എന്ന് ജ്യോതിഷം പറയുമ്പോള്‍ അത് ചൊവ്വ എന്ന പ്ലാനെറ്റിന്റെ സ്വാധീനം (influence എന്ന് ഗോപാലകൃഷ്ണന്‍) ആ ജാതകകാരനില്‍ ഉണ്ട് എന്നല്ല അര്‍ത്ഥം, മറിച്ച് ജ്യോതിഷത്തിലെ ഗ്രഹമെന്നാല്‍ "what is influencing you, what is holding you, that which has a bearing upon your day to day life" എന്നാണ് അര്‍ത്ഥമാക്കുന്നതത്രെ. ജ്യോതിഷത്തിലെ ഗ്രഹങ്ങള്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ആകാശത്തിലെ പ്ലാനെറ്റുകളെയോ നക്ഷത്രങ്ങളെയോ ഒക്കെയാണ് എന്ന് സമ്മതിച്ചാല്‍ മൂന്ന് സുപ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടിവരും
    1.സൂര്യനെയും ചന്ദ്രനെയുമൊക്കെ ഗ്രഹങ്ങളായിക്കാണുകയും രാഹു, കേതു എന്നീ ഗ്രഹങ്ങള്‍ ഉണ്ടെന്നുപറയുകയും ചെയ്യുന്ന ജ്യോതിഷ സമ്പ്രദായം തെറ്റല്ലേ ?
    2.എന്തുതരം സ്വാധീനം ആണ് ആ ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും മനുഷ്യന്റെയും ജന്തുക്കളുടെയും ജീവിതത്തിലും ചെലുത്താനാവുക ?
    3.ജീവിതത്തില്‍ ഗ്രഹങ്ങള്‍ ചെലുത്തുന്നു എന്ന് പറയുന്ന ആ "സ്വാധീനങ്ങളെ" ഭൗതികമായി അളന്ന് രേഖപ്പെടുത്താനാവുമോ ?

    ഇവിടെ എനിക്ക് ഒരു സംശയം ഉണ്ട്..ജ്യോതിഷത്തിലെ ഗ്രഹങ്ങള്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ആകാശത്തിലെ പ്ലാനെറ്റുകളെയോ നക്ഷത്രങ്ങളെയോ അല്ല എന്ന് അല്ലെ ഗോപാലകൃഷ്ണന്‍ പറയുന്നത് ? പിന്നെ എന്തിനാണ് മൂന്ന് ചോദ്യങ്ങള്‍ താഴെ കൊടുത്തത് ?

    ReplyDelete
  133. Gud work. But in this agree of viral publicity we have find out someway to spread these type of subjects into general public. At least to our new-generation adhaviswasis of facebook.
    ചില പരാമർശങ്ങളിൽ എതിർപ്പുകൾ ഇല്ലാതില്ല
    "എക്കാലത്തെയും വലിയപ്രതിഭയായ ഐസക് ന്യൂട്ടന് സാധാരണ ലോഹങ്ങളെ സ്വര്‍ണവും വെള്ളിയും പോലുള്ള അമൂല്യലോഹങ്ങളാക്കി പരിവര്‍ത്തിപ്പിക്കാന്‍ ഗൂഢസിദ്ധിയിലൂടെ സാധിക്കും എന്ന്‍ അവകാശപ്പെട്ടിരുന്ന ഒരു കപടശാസ്ത്രമായ ആല്‍ക്കെമിയില്‍ (alchemy) താല്പര്യമുണ്ടായിരുന്നു. താല്പര്യം മാത്രമല്ല, ഈ മേഖലയുടെ ‘സിദ്ധികളെ’ സംബന്ധിച്ച് പല പരീക്ഷണങ്ങളും അദ്ദേഹം നടത്തുകയും ചെയ്തിരുന്നു! "

    ആക്കാലത്ത്‌ Alchemy ഒരു കപടശാസ്ത്രം ആയിരുന്നില്ല . തീര്ച്ചയായും അതിനെ സത്യമോ മിത്യയോ എനു കണ്ടെത്താൻ അദ്ദേഹം നടത്തിയ ശ്രമങ്ങളെ ഒരു ശാസ്ത്രന്ജന്റെ ജിജ്ഞാസ ആയി കനുനതല്ലേ നല്ലത് .

    Anyway its better to use him as an example. Still usage was bit ...

    ReplyDelete
  134. സന്തോഷം , ആരെങ്കിലും ഒക്കെ ഈ ഊളത്തരങ്ങൾക്കെതിരെ എഴുതുന്നുണ്ടല്ലോ !!!
    സൂരജിനും ഉമേഷിനും അഭിനന്ദനങ്ങൾ ...

    ReplyDelete
  135. ആയിര കണക്കിന് വര്‍ഷങ്ങള്‍ ക്ക് മുന്‍പ് എഴുതപ്പെട്ട തന്ത്രാഗാമങ്ങളും , അഥര്‍വവേദവും ,ആയുര്‍വേദവും മറ്റും മറ്റും നമുക്ക് പുഛ്ച്ചിച്ച് തള്ളാം. ഇന്ന് കാണുന്ന ആധുനികതയാണ് ശരിയെന്നു വെയ്ക്കാം, ഇന്നത്തെ ജീവിത രീതിയും , വൃദ്ധ സദനങ്ങളും , ലൈംഗിക (ദു)ആചാരങ്ങളും നമുക്ക് അഭിമാനമായി എടുക്കാം .. ആടുനികത എന്ന് പറഞ്ഞാല്‍ പോര അത്യന്തധുനിക മനുഷ്യന് എന്‍റെ എല്ലാ ഭാവുകങ്ങളും.......

    ReplyDelete

  136. Your observations and well thought repartee are very interesting.
    I have attached in here the email message sent to Mr. N.Gopalakrishnan seeking some clarifications on the speech ( in You Tube ) which is in question here. However no reply yet and I will be surprised if I get one ever.

    Anilkurup


    Anilkumar Kurup
    9 Dec (5 days ago)

    to iishteam

    Dear Sir,



    I have been watching your video on “Jyothisham”.

    I have the following query in relation to what you spoke.
    You said that “grahams” (sic) planets have been attributed with effects and characteristics. And that those stellar objects far away from the Earth have no bearing on the living things here. That one’s words and deeds, destiny or fate are not directed by them.

    If that is so how can those characteristics attributed to them by human beings who created Jyothisham have bearing on us? You said that for instance, observing a person can emphatically tell us which lagnam he /she was born
    This is I’m afraid contradicts your “attribution” statement and also is against your advise to be free to choose or ignore Jyothisham. In fact it creates a definite uncertainty in a person that if observing a person can read his/her lagnam how is it that in the same breadth one can deny or disclaim any lack of influence from the stellar objects. How can something that is attributed tell us definitely that certain events will happen in one’s life or if one is destined to be a physician a scientist etc? On the contrary if that is so then the stars and planets must have influence on us.

    I look forward to your explanation please.

    Rgds

    Anilkumar Kurup

    ReplyDelete
  137. Dear Mr. Suraj,

    Absolutely fantastic and well articulated blog. Please continue this good work in the same style and sarcasm.The service you are doing to humanity is far more valueable than the services of a Doctor. Hats off to you..

    KINDLY CREATE SOME YOUTUBE VIDEOS AND POST THEM AS "Reply to Gopalakrishnan" ? A lot of people are misguided and inclined to soft-hindutwa with these kinds of "distortion" of facts and silent campaigns. Pazham tholikkunnathu poley slow aayi pacha vargeeyatha parayunna vivara doshi. He boasts about his PhD and American assignment in many videos. In one of the videos, he claims that the US Government offered him the citizenship of USA and he hesitated ! Amerikayee rakshikkoo pleeeease..

    There are many people with multiple PhDs and PDFs. This kind of pseudo scientists who misinterprets religion in favour of Political ideologies can get DLit or even Bharat Ratna.

    In another video, he says - Narendra Modi wearing dress worth 8 lakhs is wrong..But selling selling this for 1.5 crores in auction is an example of how "negative" can be turned to "positive" like Lord Krishna !! Ho Ho Ho..apaaram..

    Gopaalakrishnane valichu keeri unakkan ittathinu nanni..

    Sree

    ReplyDelete

Comments to posts older than 30 days will be moderated for spam.